ന്യൂഡൽഹി: ബീഹാറിൽ വലിയ വലിയ പദ്ധതികൾ നടപ്പിലാക്കാൻ കാത്തിരുന്ന കോൺഗ്രസിന് കനത്ത തിരിച്ചടി. ആർജെഡിയുമായി ചേർന്ന് ബിഹാറിൽ അധികാരത്തിലേക്ക് തിരിച്ചുവരാമെന്ന മോഹം പൊലിഞ്ഞതിന് പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എംഎൽഎമാരുടെ അട്ടിമറി സാധ്യതകൾ പാർട്ടിയുടെ രാഷ്‌ട്രീയ ഭാവി അനിശ്ചിതത്വത്തിലാക്കുകയാണ്.
കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ആറു എംഎൽഎമാരും എൻഡിഎയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ രാഷ്‌ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്.ആകെയുള്ള ആറ് എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറിയാൽ ബീഹാർ നിയമസഭയിൽ കോൺഗ്രസിന് ഇനി പ്രാതിനിധ്യമുണ്ടാകില്ല.
ആറു എംഎൽഎമാരിൽ കുറഞ്ഞത് നാലുപേരെങ്കിലും ബിജെപി നേതൃത്വവുമായി അനൗദ്യോഗികമായി ബന്ധം പുലർത്തിയതായാണ് റിപ്പോർട്ടുകൾ. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച സമരപരിപാടികളുടെ ആലോചനായോഗത്തിൽ ഈ ആറു എംഎൽഎമാരും വിട്ടുനിന്നത് അഭ്യൂഹങ്ങൾക്ക് കൂടുതൽ ബലം നൽകി.
അതേസമയം, ഈ വാർത്തകൾ കോൺഗ്രസിനെ അസ്ഥിരപ്പെടുത്താൻ ബിജെപി മനപ്പൂർവം പ്രചരിപ്പിക്കുന്ന കിംവദന്തികളാണെന്നാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്. ബിജെപി വ്യാജപ്രചാരണം നടത്തുകയാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജേഷ് റാം കുമാർ പ്രതികരിച്ചു.എങ്കിലും, പാർട്ടിക്കുള്ളിൽ തന്നെ ആശയക്കുഴപ്പം ശക്തമാണെന്നാണ് സൂചനകൾ.
















