വാഷിങ്ടണ്‍: അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തില്‍നിന്ന് (ഐഎസ്എസ്) ക്രൂ-11 ദൗത്യസംഘം പ്രതീക്ഷിച്ചതിലും നേരത്തേ മടങ്ങുന്നു. ബഹിരാകാശ സഞ്ചാരികളിലൊരാളുടെ ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്നാണിത്.
നാസ ബഹിരാകാശ യാത്രികരായ സെന കാര്‍ഡ്മാന്‍, മൈക്ക് ഫിന്‍കെ, ജപ്പാന്റെ കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് നാലംഗസംഘത്തിലുള്ളത്. ഫെബ്രുവരിയില്‍ മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. മടക്കസംഘത്തെ ഇന്ത്യന്‍ വംശജന്‍ റോണക് ദാവെയാണ് നയിക്കുന്നത്. ദാവെ ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ ഫ്‌ലൈറ്റ് ഡയറക്ടറാണ്.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ 165 ദിവസം ചെലവഴിച്ചശേഷമാണ് നാലംഗ സംഘം ഭൂമിയിലേക്ക് തിരിച്ചത്. ആഗസ്റ്റ് രണ്ടിനാണ് നാസയുടെ നാലംഗ സംഘം അന്താരാഷ്‌ട്ര നിലയത്തിലെത്തിയത്. 15 മിനിറ്റ് വൈകി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.50 ഓടെയായിരുന്നു അണ്‍ഡോക്കിങ്. ഒരു സാങ്കേതിക പ്രശ്‌നവുമില്ലെന്ന് സ്‌പേസ് എക്‌സും നാസയും വ്യക്തമാക്കി.
എഎസ്എസിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അസുഖത്തെ തുടര്‍ന്ന് ദൗത്യത്തിന്റെ കാലാവധി വെട്ടിച്ചുരുക്കി സഞ്ചാരികളെ നേരത്തെ തിരിച്ചെത്തിക്കുന്നത്. ഇന്നലെ വൈകിട്ട് ഇവരേയും വഹിച്ചുകൊണ്ടുള്ള സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ഐഎസ്എസില്‍ നിന്നും തിരിച്ചു. കലിഫോര്‍ണിയ തീരത്തായാണ് ഇവര്‍ ഇറങ്ങുന്നത്.
എന്നാല്‍ അസുഖം എന്താണെന്നോ ആര്‍ക്കാണെന്നോ നാസ വെളിപ്പെടുത്തിയിട്ടില്ല. ബഹിരാകാശ സഞ്ചാരിയുടെ സ്വകാര്യതമാനിച്ചാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതെന്ന് അധികൃതര്‍ അറിയിച്ചു.
















