ന്യൂദല്‍ഹി: ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ കുതിയ്‌ക്കുന്ന ബ്രഹ്മോസാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പാകിസ്ഥാനെതിരെ പ്രയോഗിച്ചത്. ഇത് പാകിസ്ഥാന്റെ ഒമ്പത് വ്യോമബേസുകളെ തകര്‍ത്തു. പാകിസ്ഥാന്റെ ആണവായുധങ്ങള്‍ സൂക്ഷിച്ച ഇടമെന്ന് കരുതുന്ന നൂര്‍ വിമാനത്താവളത്തില്‍ ഈ ബ്രഹ്മോസ് സൃഷ്ടിച്ച സ്ഫോടനത്തില്‍ നൂര്‍ബേസിനടിയില്‍ സൂക്ഷിച്ച ആണവായുധങ്ങള്‍ക്ക് വരെ കേടുപാടു സംഭവിച്ചെന്നും ആണവവികിരണം വരെ ഉണ്ടായി എന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ ആക്രമണത്തിന് പിന്നാലെയാണ് യുഎസ് പ്രസിഡന്‍റ് ട്രംപിനെ പാകിസ്ഥാന്‍ പ്രധാനമന്ത്രി 50 തവണയെങ്കിലും വിളിച്ച് എങ്ങിനെയെങ്കിലും ഈ യുദ്ധം നിര്‍ത്തിത്തരാന്‍ കേണപേക്ഷിച്ചത് എന്നും വാര്‍ത്തയുണ്ടായിരുന്നു.
ഇപ്പോഴിതാ അന്ന് ഉപയോഗിച്ച ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയുള്ള സൂപ്പര്‍ സോണിക് ബ്രഹ്മോസല്ല, ഇന്ത്യ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത് ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗതയില്‍ കുതിക്കുന്ന ഹൈപ്പര്‍ സോണിക് ബ്രഹ്മോസ് മിസൈല്‍ ആണ്. ഈ രണ്ടാം ബ്രഹ്മോസ് പതിപ്പിന് ബ്രഹ്മോസ്-II (ബ്രഹ്മോസ് രണ്ട് ) എന്നാണ് പേരിട്ടിരിക്കുന്നത്. പരീക്ഷണം കഴിഞ്ഞ് ഈ ഹൈപ്പര്‍ സോണിക് ബ്രഹ്മോസ് എത്തിയാല്‍ പാകിസ്ഥാന് കണ്ടം വഴി ഓടേണ്ടിവരുമെന്നാണ് ആയുധനിരീക്ഷകര്‍ പറയുന്നത്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷനും (ഡിആർഡിഒ) റഷ്യയുടെ എൻപിഒ മഷിനോസ്‌ട്രോയേനിയയും സംയുക്തമായി നടപ്പിലാക്കുന്ന ബ്രഹ്മോസ് പ്രോഗ്രാം, മാക് 2.8 മുതൽ 3.0 വരെ വേഗതയിൽ കുതിക്കുന്ന സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വകഭേദം ഇതിനകം തന്നെ ആഗോളതലത്തിൽ അംഗീകാരം നേടിക്കഴിഞ്ഞു. കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ഒരു സാർവത്രിക ദീർഘദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്.
എന്നാല്‍ ബ്രഹ്മോസ്-II പഴയ ബ്രഹ്മോസിനെ വേഗതയിലും സ്ഫോടനത്തിന്റെ മാരകശേഷിയിലും വെട്ടിയ്‌ക്കും. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗതയില്‍ കുതിയ്‌ക്കുന്ന ബ്രഹ്മോസ്-II മിസൈല്‍ കുതിപ്പിന്റെ കാര്യത്തില്‍ ഇന്ത്യയെ ഹൈപ്പർസോണിക് യുഗത്തിലേക്ക് നയിക്കും. അത് വേഗത്തിലും കൃത്യതയിലും ആക്രമണങ്ങൾ നടത്താനുള്ള ഇന്ത്യയുടെ കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യും.
ഈയിടെ ഇന്ത്യ 800 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് കുതിച്ച് ചെന്ന് സ്ഫോടനമുണ്ടാക്കുന്ന കൂടുതല്‍ ശക്തിയുള്ള ഒരു ബ്രഹ്മോസ് വേരിയന്‍റിന്റെ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വരാന്‍ പോകുന്നത് ബ്രഹ്മോസ് മിസൈലിന്റെ രഹസ്യ സ്വഭാവവും കൃത്യതയും ഏറെ മെച്ചപ്പെടുത്തിയിട്ടുള്ള മറ്റൊരു ബ്രഹ്മോസ് പതിപ്പായ ബ്രഹ്മോസ്-II ന്റെ പരീക്ഷണം ഉടൻ വരുമെന്ന് ഡിആര്‍ഡിഒ വൃത്തങ്ങൾ അറിയിച്ചിരിക്കുകയാണ്. തൊടുത്തുവിട്ടാല്‍, അസാധാരണമായ വേഗതയിലും കൃത്യതയിലും ലക്ഷ്യങ്ങളെ നിർവീര്യമാക്കുന്നതിനുള്ള നിർണായക ശേഷി ബ്രഹ്മോസ്-II ന് ഉണ്ടാകും. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗതയില്‍ അഥവാ മാക് 5 വേഗതയില്‍ ആയിരിക്കും ബ്രഹ്മോസ്-II പായുക. ക്രൂയിസ് മിസൈലുകളുടെ പ്രത്യേകത അത് ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ കുതിച്ചുപോകുന്ന മിസൈലുകളാണ്. മാക് 5 വേഗതയില്‍ കുതിക്കുന്ന ബ്രഹ്മോസ്-II വിഭാഗത്തില്‍പെട്ട ഹൈപ്പർസോണിക് മിസൈലുകൾ അവയുടെ താഴ്ന്ന ഉയരത്തില്‍ പറക്കുന്ന രീതി, അതിവേഗത, വളഞ്ഞ് പുളഞ്ഞ് പറക്കാനുള്ള ശേഷി എന്നിവ കാരണം ശത്രുക്കളുടെ റഡാറുകള്‍ക്ക് പിടിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ബ്രഹ്മോസ്-IIനെ തടുക്കുക പാകിസ്ഥാനെന്നല്ല, ചൈനയ്‌ക്കും യുഎസിനും പോലും ബുദ്ധിമുട്ടായിരിക്കും.
ബ്രഹ്മോസ്-II ന്റെ വികസനം ഇന്ത്യയുടെ എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിലെ സാങ്കേതിക ആധിപത്യത്തിന്റെ കേന്ദ്രബിന്ദുവായി മാറും. ആഗോളതലത്തിൽ, ഹൈപ്പർസോണിക് വേഗതയില്‍ കുതിക്കുന്ന മിസൈലുകള്‍ അപൂര്‍വ്വമാണ്. അമേരിക്കയുടെ എജിഎം-183 എആർആർഡബ്ല്യു, റഷ്യയുടെ അവാൻഗാർഡ്, ചൈനയുടെ ഡിഎഫ്-ഇസഡ്എഫ് എന്നിവ ഹൈപ്പര്‍ സോണിക് മിസൈലുകളാണ്. ഈ സവിശേഷമായ ഗ്രൂപ്പില്‍ ഇന്ത്യയുടെ ബ്രഹ്മോസ്-IIഉം ഉള്‍പ്പെടും എന്നത് ഇന്ത്യയുടെ പ്രതിരോധത്തിന്റെ കരുത്ത് വിളിച്ചോതും.
പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ വളരുന്ന സ്വാശ്രയത്വത്തിന്റെ തെളിവാണ് ബ്രഹ്മോസ്-IIന്റെ വികസനമെന്ന് ഡിആർഡിഒയിലെ പേര് വെളിപ്പെടുത്താന്‍ ഇഷ്ടമില്ലാത്ത മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. “തദ്ദേശീയ സാങ്കേതിക നവീകരണവും ആഗോള സഹകരണവും വഴി ഒരു ഹൈപ്പര്‍ സോണിക് മിസൈലിന്റെ രൂപകൽപ്പന മുതൽ പരീക്ഷണം വരെ സാധ്യമാക്കിയതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍ ,” ആ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർക്കുന്നു.
മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത ഇന്ത്യയുടെ തനതായ ഒരു കരുത്തന്‍ ക്രൂയിസ് മിസൈല്‍ എന്ന എപിജെ അബ്ദുള്‍ കലാമിന്റെയും എ.ശിവതാണുപിള്ളയുടെയും ആശയമായ ബ്രഹ്മോസ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിരോധമേഖലയില്‍ നടപ്പാക്കുന്ന ‘മെയ്‌ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികളുടെ അഭിമാനപ്രതിരോധ ഉല്‍പന്നമാണ്. ബ്രഹ്മോസ്-II മിസൈലിന്റെ ഘടകഭാഗങ്ങൾ, ഉപസംവിധാനങ്ങൾ, ഉത്പാദനം എന്നിവ ഇന്ത്യയ്‌ക്കകത്ത് ആഭ്യന്തരമായി നടക്കുകയാണ്. ഇത് നിസ്സാരനേട്ടമല്ല.
അതിവേഗ യുദ്ധത്തിന്റെ ഭാവികാലത്തിലേക്ക് ഭാരതവും ഉണരുകയാണ്. ബ്രഹ്മപുത്ര, റഷ്യുടെ മോസ്ക്വ നദികളുടെ പേരിൽ അറിയപ്പെടുന്ന ബ്രഹ്മോസ് മിസൈൽ ഇന്ത്യയുടെയും റഷ്യയുടെയും സാംസ്കാരിക സംയോജനത്തിന്റെ കൂടി തെളിവാണ്. ബ്രഹ്മോസ്-II യാഥാർത്ഥ്യത്തിലേക്ക് അടുക്കുമ്പോൾ, അത് വെറുമൊരു സാങ്കേതിക നേട്ടം മാത്രമല്ല. തദ്ദേശീയ ശേഷിയുടെയും ആഗോള അഭിലാഷത്തിന്റെയും പിന്തുണയോടെ, ഇന്ത്യ അതിന്റെ അതിർത്തികൾ സംരക്ഷിക്കുക മാത്രമല്ല, മിസൈൽ യുദ്ധത്തിന്റെ അടുത്ത കാലഘട്ടത്തന് നേതൃത്വം നൽകാവുന്ന കരുത്ത് നേടുകയും ചെയ്യുന്നു.
















