ശ്രീനിവാസനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നടനും മന്ത്രിയുമായ ഗണേഷ് കുമാർ. വളരെ സാധാരണക്കാരനായ ഒരു മലയാളിയായിരുന്നു ശ്രീനിവാസൻ, അതേസമയം അതീവ ജീനിയസും ആയിരുന്നുവെന്നും ഗണേഷ് പറഞ്ഞു. നടൻ ജഗദീഷ് അടിയറവ് പറയുന്നത് ശ്രീനിവാസന്റെ മുന്നിൽ മാത്രമാണെന്നും, അത്ര രസകരമായി ജഗദീഷിനെ ശ്രീനിവാസൻ പൊളിക്കാറുണ്ടെന്നും ചില ഓർമകൾ പങ്കുവെച്ച് ഗണേഷ് കുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
ശ്രീനിവാസൻ ഒരു ജീനിയസ് ആണ്, ഭയങ്കര ആളാണ്, ഭയങ്കര ബുദ്ധിമാനാണ്, ഒരു ബുദ്ധിരാക്ഷസൻ തന്നെയാണ്. എന്നാൽ അവസാന കാലഘട്ടങ്ങളിൽ അദ്ദേഹം കൃഷിയെ അതീവമായി സ്നേഹിച്ചു. മമ്മൂട്ടിയുമായി പുള്ളിക്ക് തെറ്റലുണ്ടായത് മറ്റൊന്നും കൊണ്ടല്ല. മമ്മൂട്ടി പറയുന്നത്, തന്റെ വയലിൽ ഉത്പാദിപ്പിക്കുന്നതാണ് ഏറ്റവും വലിയ ജൈവനെല്ല് എന്നായിരുന്നു. അതല്ല, അതിനേക്കാൾ മികച്ച നെല്ലാണ് തന്റെ വയലിൽ ഉണ്ടാകുന്നതെന്നും, ആ അരിയാണ് ഏറ്റവും നല്ലതെന്നും ശ്രീനിവാസൻ ഉറപ്പിച്ച് പറയുമായിരുന്നു. അതുകൊണ്ടുതന്നെ ഇവർ തമ്മിൽ അവസാനകാലത്ത് അത്ര സുഖത്തിലായിരുന്നില്ല. കാരണം ഈ അരിയാണ് പ്രശ്നം ഉണ്ടാക്കിയത്. ജൈവകൃഷിയിൽ ഇരുവരും തമ്മിൽ മത്സരമായിരുന്നു, ചിരിച്ചുകൊണ്ട് ഗണേഷ് കുമാർ പറഞ്ഞു.
ജഗദീഷിനെയും ശ്രീനിവാസനെയും പ്രിയൻ സിനിമയിൽ അഭിനയിപ്പിക്കുന്നത് അവരെ ആസ്വദിക്കാനാണ്. ജഗദീഷ്, ശ്രീനിവാസൻ, മുകേഷ് – ഈ മൂന്ന് പേരെയും ഒരിടത്ത് ഒരുമിച്ച് ഇരുത്തിയാൽ മതി, വൈകിട്ട് അങ്ങ് ഇരുത്തിക്കൊടുക്കും. ഷൂട്ടിങ് കഴിഞ്ഞു വന്നാൽ ഇവരെ അഴിച്ചുവിടുകയാണ്. ഇവരെ അഴിച്ചുവിട്ടാൽ ജഗദീഷ് എന്ന ആളിന് സറണ്ടർ അടിക്കാനുള്ള ഒരേയൊരു സ്ഥലമേയുള്ളൂ – അത് ശ്രീനിവാസനാണ്. മുകേഷ് നോക്കും, പക്ഷേ പിടിച്ചുനിൽക്കും. ജഗദീഷിനെ തൂക്കി നിലത്തടിക്കുന്ന ഒരേയൊരു ആൾ, അത് ശ്രീനിവാസൻ മാത്രമാണ്. രണ്ടോ മൂന്നോ ഡയലോഗുകൾക്കുള്ളിൽ തന്നെ ജഗദീഷിനെ മലർത്തിയടിക്കും. അതൊരു ഗുസ്തി പോലെയാണ്. തമാശയായിട്ടാണ് എല്ലാം നടക്കുന്നത്. പറഞ്ഞുവരുമ്പോൾ ജഗദീഷ് എന്തെങ്കിലും പറഞ്ഞു ബഹളം വെച്ചും ഒച്ചയെടുത്തും രക്ഷപ്പെടും.
അങ്ങനെ ശ്രീനിവാസൻ എന്ന വ്യക്തി പലതരത്തിലും – വ്യക്തിജീവിതത്തിലും, എഴുത്തുകാരൻ എന്ന നിലയിലും, നടൻ എന്ന നിലയിലും – അതീവ വ്യത്യസ്തനായിരുന്നു. ആർക്കും അഭിനയിക്കാം എന്ന് തെളിയിച്ച ആളാണ് അദ്ദേഹം. അതായത് സൗന്ദര്യം അഭിനയത്തിന് ഒരു ആവശ്യമായ ഘടകമല്ല എന്നതാണ് ശ്രീനിവാസന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ റോളുകൾ പലതും നെഗറ്റീവ് സ്വഭാവമുള്ളവയാണ്. കാരണം സ്വയം കളിയാക്കുകയും, നമ്മൾ ഓർത്തോർത്ത് ചിരിക്കാൻ പറ്റുന്ന രീതിയിൽ സ്വന്തം തന്നെ പരിഹസിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളായിരുന്നു അവ.
പാർവതിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കുമ്പോൾ കാണുന്ന ഒരു പൊങ്ങലുണ്ട് – അതൊക്കെ മനുഷ്യന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന വികാരങ്ങളാണ്. എല്ലാവരുടെയും ഉള്ളിൽ ചില കോംപ്ലക്സുകൾ ഉണ്ടാകും. നമ്മുടെ ഉള്ളിൽ ഉറങ്ങുന്ന ആ കോംപ്ലക്സുകളെ തിരിച്ചറിഞ്ഞ് അത് പരസ്യമായി പുറത്തെടുത്ത് കാണിച്ചുതരികയാണ് അദ്ദേഹം ചെയ്തത്. സുന്ദരിയായ ഭാര്യയുണ്ടായിട്ടും യാതൊരു സമാധാനവും ഇല്ലാതെ വിഷമിക്കുന്ന ഒരു സാധാരണക്കാരന്റെ സംശയരോഗം എന്ന മാനസികാവസ്ഥ – ഇതൊക്കെ ഒരാളുടെ മനസ്സിനെ ആഴത്തിൽ പഠിക്കാതെ ഒരിക്കലും അവതരിപ്പിക്കാൻ കഴിയുന്ന കാര്യങ്ങളല്ല’,ഗണേഷ് കുമാർ പറഞ്ഞു.
















