ടെഹ്‌റാൻ: ഇറാനിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം 2,500 ൽ അധികമായി. രാജ്യത്ത് ഇൻ്റനെറ്റ്, ഫോൺ കോൾ സൗകര്യങ്ങൾ പുന:സ്ഥാപിച്ചതിന് അഞ്ച് ദിവസത്തിന് ശേഷമാണ് ഈ വിവരം പുറത്തുവന്നത്. വ്യാഴാഴ്ച നേരത്തെ പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ നടപടി ആരംഭിക്കുന്നതിന് മുമ്പ് അധികാരികൾ ഇന്റർനെറ്റ് വിച്ഛേദിക്കുകയും അന്താരാഷ്‌ട്ര കോളുകൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു. യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തക ഏജൻസിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സ് ബുധനാഴ്ച രാവിലെയോടെ മരണസംഖ്യ കുറഞ്ഞത് 2,571 ആയി ഉയർന്നതായി റിപ്പോർട്ട് ചെയ്തു.
1979-ൽ അന്നത്തെ ഷാ റെസ പഹ്‌ലവിയുടെ ഭരണകൂടത്തെ അട്ടിമറിച്ച ഇസ്ലാമിക വിപ്ലവത്തെ അനുസ്മരിപ്പിക്കുന്ന വൻ പ്രതിഷേധങ്ങളാണ് ഇറാനിൽ ഇപ്പോൾ നടക്കുന്നത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും തകർച്ചയിലുമുള്ള സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ച് വ്യാപാരികൾ കഴിഞ്ഞ വർഷം അവസാനം ഡിസംബർ 28-ന് തെരുവിലിറങ്ങിയതോടെയാണ് സമീപകാല പ്രതിഷേധങ്ങൾ ആരംഭിച്ചത്.
ക്രമേണ സാധാരണക്കാരും ഇതിൽ പങ്കുചേർന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പ്രതിഷേധങ്ങൾ അക്രമാസക്തമായി.
അതേ സമയം പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇറാൻ ഭരണകൂടം വളരെ കഠിനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സുരക്ഷാ സേന പ്രകടനക്കാർക്ക് നേരെ നേരിട്ട് വെടിയുതിർത്തു. സമീപകാല പ്രതിഷേധങ്ങൾക്കിടെ രാജ്യവ്യാപകമായി കൊലപാതകങ്ങൾ നടത്താൻ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനി നേരിട്ട് ഉത്തരവിട്ടതായി സ്രോതസ്സുകളെ ഉദ്ധരിച്ച് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.
സർക്കാരിന്റെ മൂന്ന് ശാഖകളുടെയും തലവന്മാർക്ക് ഈ ഉത്തരവിനെക്കുറിച്ച് പൂർണ്ണമായ അറിവും സമ്മതവും ഉണ്ടായിരുന്നു.
കൂടാതെ ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രതിഷേധക്കാർക്കെതിരെ വെടിയുണ്ടകൾ ഉപയോഗിക്കാൻ അനുമതി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും ബാസിജ് സേനയും പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം പ്രതിഷേധങ്ങളിൽ ഡസൻ കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാനിയൻ ഉദ്യോഗസ്ഥർ പ്രസ്താവിച്ചു. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്കായി ടെഹ്‌റാനിൽ ഒരു ശവസംസ്കാര പ്രാർത്ഥന നടന്നു. അതിൽ നിരവധി സർക്കാർ അനുകൂലികൾ പങ്കെടുത്തുവെന്നാണ് വിവരം.
അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശ്നത്തിൽ ഇടപെടരുതെന്ന് ഇറാൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ അലി ലാരിജാനി ട്രംപിനെയും നെതന്യാഹുവിനെയും ഇറാനിയൻ ജനതയുടെ പ്രധാന കൊലയാളികളാണെന്ന് വിളിച്ചു. നേരത്തെ ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ വഴി ഇറാനിയൻ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുകയും പ്രതിഷേധം തുടരാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. സഹായം വരുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നിരുന്നാലും ഈ സഹായം ഏത് രൂപത്തിലായിരിക്കുമെന്ന് അദ്ദേഹം ഒന്നും പറഞ്ഞില്ല. അമേരിക്കയ്‌ക്ക് ഇറാനിൽ സൈനിക നടപടി സ്വീകരിക്കാമെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
ഇറാനിൽ ഇതുവരെ എന്താണ് സംഭവിച്ചത് ?
- ജനുവരി 8 വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് ഇറാനിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ ആരംഭിച്ചത്.
- രാജ്യത്തുടനീളമുള്ള പൊതുസ്ഥലങ്ങളിൽ പ്രതിഷേധക്കാർ ഒത്തുകൂടാൻ തുടങ്ങി.
- വ്യാഴാഴ്ച രാത്രി തന്നെ ഇറാനിൽ ഇന്റർനെറ്റും അന്താരാഷ്‌ട്ര കോളുകളും നിർത്തിവച്ചു.
- രോഷാകുലരായ പ്രതിഷേധക്കാർ പൊതുസ്ഥലങ്ങൾക്ക് തീയിടാൻ തുടങ്ങി.
- പ്രതിഷേധക്കാർ പള്ളികളെ പോലും വെറുതെ വിട്ടില്ല. ജനുവരി 9 ന് അബുസാർ പള്ളിക്ക് തീയിട്ടു.
- പ്രതിഷേധക്കാരെ സുരക്ഷാ സേന വെടിവച്ചതായി മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.
- ജനുവരി 14 ബുധനാഴ്ച വരെ ഇറാനിൽ 2,500-ലധികം പേർ കൊല്ലപ്പെട്ടു.
















