കോട്ടയം : ശബരിമല ആടിയ ശിഷ്ടം നെയ്യ് വില്പനയിലും വൻ ക്രമക്കേട് നടത്തിയതിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത് തുടരുന്ന തിരിമറികളിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു. ശബരിമലയിലെ ഏറ്റവും പുണ്യമായ മകരവിളക്ക് ദിനങ്ങളിലും ക്രമക്കേട് വിവരമാണ് പുറത്തുവരുന്നത് എന്നുള്ളത് ഭക്തരെ വീണ്ടും ആശങ്കയിലാഴ്‌ത്തുന്നു.
35 ലക്ഷത്തിലധികം രൂപയുടെ തിരിമറിയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പേരിന് അന്വേഷണം നടത്തി ചിലർ കണ്ടെത്തിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ഇവരുടെ പേരുവിവരമോ ക്രമക്കേടിലുള്ള പങ്കോ ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. വില കാണിക്കാതെയും വിറ്റ പണം തിരിച്ചടയ്‌ക്കാതെയും രസീത് നൽകാതെയും ആണ് വില്പന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയിട്ടും 17 ദിവസം കഴിഞ്ഞാണ് ആ തുക കരാറുകാരൻ അടച്ചത്.
ശബരിമലയിലെ ഒരു വിഭാഗം ജീവനക്കാർ പവിത്രമായ സേവനത്തിന് പകരം സ്വാർത്ഥലാഭത്തിനായാണ് പ്രവർത്തിക്കുന്നത് എന്നാണ് ഓരോ ക്രമക്കേടും വ്യക്തമാക്കുന്നത്. പാർട്ടി വിശ്വസ്തരായ ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് ശബരിമലയ്‌ക്ക് കളങ്കം ചാർത്തുന്നത്. താക്കോൽ സ്ഥാനങ്ങളിൽ തിരുകി കയറ്റുന്ന ഇക്കൂട്ടരാണ് എല്ലാ ഇടപാടുകൾക്കും ചരട് വലിക്കുന്നത്.
മകരവിളക്ക് ദർശനത്തിന് എത്തിയ ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തന്മാരെയും മാളികപ്പുറങ്ങളെയും പോലീസ് തടഞ്ഞുവയ്‌ക്കുന്ന ദയനീയ ചിത്രങ്ങളാണ് വാർത്താമാധ്യമങ്ങളിൽ. സ്വർണ്ണക്കൊള്ളയിൽ മുങ്ങിയ സർക്കാരും ദേവസ്വം ബോർഡും കരകയറാൻ പിടിവള്ളി തേടുമ്പോൾ തീർത്ഥാടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ വന്നതാണ് ഈ അവസ്ഥയ്‌ക്ക് കാരണം.
ശബരിമല തീർത്ഥാടനത്തിൽ സംസ്ഥാന സർക്കാരിന് വന്ന ഗുരുതരമായ വീഴ്ചയാണ് തെരുവുകളിൽ കാണുന്നത്. കുട്ടികളും മാളികപ്പുറങ്ങളും പ്രായപൂർത്തിയായ വരും അടങ്ങുന്ന ഭക്തരെ ചുട്ടുപൊള്ളുന്ന റോഡിൽ വടംകെട്ടി തടയുന്നത് തീർത്തും മനുഷ്യത്വരഹിതമാണ്. തീർത്ഥാടന ഒരുക്കങ്ങളിൽ വന്ന പാളിച്ചയാണ് ഇതിനു കാരണം. അതിൻറെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ദേവസ്വം ബോർഡിനോ ഇടതു സർക്കാരിനോ കഴിയില്ല. അയ്യപ്പ ദർശനത്തിനായി വ്രതവിശുദ്ധിയോടെ എത്തുന്ന അയ്യപ്പഭക്തരുടെ അവകാശത്തെയാണ് പോലീസും സർക്കാരും വെല്ലുവിളിക്കുന്നത്.
എരുമേലിയിലും ശബരിമല പാതകളിലും ഭക്തരെ പൊരി വെയിലത്ത് തടഞ്ഞിട്ട തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണം. ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് ദർശനത്തിനായി എത്തിയ ഭക്തരോട് പോലീസും ഭരണകൂടവും കാണിക്കുന്നത് ക്രൂര മനുഷ്യാവകാശ ലംഘനമാണ്.
സാമ്പത്തിക ലാഭത്തിലുള്ള കേന്ദ്രമാക്കി മാത്രം ശബരിമലയെ കാണുന്ന സഖാക്കൾക്ക് ഭക്ത മനസ്സും വികാരവും അറിയില്ല. അയ്യപ്പഭക്തരോട് മാപ്പ് പറയാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ശീതീകരിച്ച അയ്യപ്പ സംഗമം നടത്താൻ കോടികൾ ചെലവിട്ട സർക്കാർ അയ്യപ്പനെ ഒരു നോക്കു കാണാനെത്തുന്ന ഭക്തരെ പോലീസ് നടപടിക്ക് വിധേയമാക്കുന്നത് അംഗീകരിക്കാനാവില്ല – എൻ. ഹരി പറഞ്ഞു.
















