തിരുവനന്തപുരം: അമ്പത്തിയാറു ദിനങ്ങളില്‍ ചതുര്‍വേദ മന്ത്രധ്വനികള്‍ മുഴങ്ങിയ അനന്തപുരി വേദ-ദീപ പ്രഭയില്‍ മുങ്ങി. അനന്തപദ്മനാഭന്‍ പള്ളികൊള്ളുന്ന ക്ഷേത്രവും പരിസരവും വേദസൂക്തജപങ്ങളുരുവിടുന്ന ഭക്തജനസാഗരമായി. രാജ്യാഭിവൃദ്ധിക്കും ഐശ്വര്യത്തിനും ജനക്ഷേമത്തിനുമായി ആറുവര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള മുറജപ ചടങ്ങുകളുടെ സമാപനമായി ഇന്ന് വൈകിട്ട് ലക്ഷദീപം തെളിയും.
മുറജപ ചടങ്ങുകളുടെ സമാപനമായി മകരസംക്രമ ദിനമായ ഇന്ന് രാത്രി 8.30ന് മകരശീവേലി നടക്കും. ശ്രീപദ്മനാഭസ്വാമിയെ തങ്കഗരുഡ വാഹനത്തിലും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി, തെക്കേടത്ത് നരസിംഹമൂര്‍ത്തി എന്നിവരെ വെള്ളി വാഹനങ്ങളിലും എഴുന്നള്ളിക്കും. ശീവേലിക്ക് ക്ഷേത്രം സ്ഥാനി മൂലംതിരുനാള്‍ രാമവര്‍മ അകമ്പടി സേവിക്കും. സാധാരണ ശീവേലിക്ക് പെരുമ്പറ കെട്ടിയ ആനയാണ് മുന്നില്‍ പോകുന്നത്. മകരശീവേലിക്ക് ഡമ്മാടം കെട്ടിയ കാളയും കുതിരയും ആനയ്‌ക്ക് ഇരുവശത്തുമായി മുന്നില്‍ നീങ്ങും.
ക്ഷേത്രത്തിനു ഉള്ളിലും പുറത്തും വര്‍ണവൈദ്യുത ദീപങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ മിഴിതുറന്നിരുന്നു. ലക്ഷദീപം കഴിഞ്ഞാല്‍ രാജാവ് ഒരു ആനയെ നടയ്‌ക്കിരുത്തുന്നത് ആചാരമാണ്. കഴിഞ്ഞ മുറജപത്തിന് ആനയെ എത്തിക്കാന്‍ കഴിയാത്തതിനാല്‍ പ്രതീകാത്മകമായി ചെറിയ സ്വര്‍ണ ആനയെയാണ് നടയ്‌ക്കുവച്ചത്. ഇക്കുറിയും പ്രതീകാത്മകമായ ആചാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
















