ന്യൂദല്‍ഹി: കേന്ദ്രഫണ്ട് വിനിയോഗിക്കുന്ന കാര്യത്തില്‍ കേരളത്തില്‍ അനാസ്ഥയും കെടുകാര്യസ്ഥതയുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഇതുമൂലം കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് പാഴായിപ്പോകുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ ഫണ്ട് ഉപയോഗിക്കണമെന്ന് അറിയില്ല, ഉപയോഗിച്ച പണത്തിന് യഥാസമയം യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. തമിഴ്നാടും കര്‍ണാടകയും അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രഫണ്ടിനായി മത്സരിക്കുമ്പോഴാണ് കേരളത്തില്‍
ഈ സ്ഥിതിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തനിക്ക് ചുമതലയുള്ള ന്യൂനപക്ഷകാര്യ മന്ത്രാലയത്തില്‍ പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം (പിഎംജെവികെ) പദ്ധതിയില്‍ 2022 മുതല്‍ 199 കോടി രൂപ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. മന്ത്രിതലത്തില്‍ ഇടപെട്ടതിന്റെ ഫലമായി കുറച്ച് തുക വിനിയോഗിച്ചു. 43 കോടി രൂപ ഇനിയും ബാക്കിയുണ്ട്. 58 കോടി രൂപയുടെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനിയും നല്‍കിയിട്ടില്ല. കേരളത്തിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരം അനാസ്ഥയുണ്ടാകുമ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ കൃത്യമായി കണക്കുകള്‍ നല്‍കി ഫണ്ട് നേടിയെടുക്കുന്നു. ഇത്തരം അനാസ്ഥയും കെടുകാര്യസ്ഥതയും മറച്ചുവെച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ലെന്നാരോപിച്ച് കേന്ദ്രത്തിനെതിരേ സമരം ചെയ്യുന്നത്. രാഷ്‌ട്രീയം മാത്രമാണിതിന് പിന്നില്‍. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുകയാണ്. തലേ ദിവസവും പിറ്റേദിവസവുമായി ഇരുമുന്നണികളും സമരം ചെയ്യുന്നത് അതിനാലാണ്.
ഫലപ്രദമായ പ്രതിപക്ഷമായി യുഡിഎഫിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യുഡിഎഫ് സമരത്തിനിറങ്ങിയത്. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ വ്യത്യസ്തമായ ഭരണകൂടം കേരളത്തില്‍ ആവശ്യമാണ് എന്നതിനാലാണ് ജനം ബിജെപിയെ ഉറ്റുനോക്കുന്നതെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
















