പത്തനംതിട്ട: ദ്വാരപാലക ശില്‍പ പാളി കടത്തിയ കേസിലും തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താനിരിക്കേ, തെളിവുണ്ടായിട്ടും മന്ത്രിയെയും മുന്‍ മന്ത്രിയെയും പുറത്ത് നിര്‍ത്തുന്ന എസ്‌ഐടി നടപടിയില്‍ വിമര്‍ശനം ശക്തം.
ദേവഹിതം നോക്കാതെ കട്ടിളപ്പാളികള്‍ കൊടുത്തുവിടാന്‍ മൗനാനുവാദം നല്കിയെന്ന കുറ്റത്തില്‍ അറസ്റ്റിലായ തന്ത്രിയെ ദേവഹിതം നോക്കി ദ്വാരപാലക പാളികള്‍ കൊടുത്തുവിട്ട സംഭവത്തിലും ഉടന്‍ അറസ്റ്റു ചെയ്യാനാണ് ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്ന് എസ്‌ഐടി അനുമതി വാങ്ങിയത്. പാളി കടത്തല്‍ രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പിട്ടതും തന്ത്രിക്ക് കുരുക്കായി. റിമാന്‍ഡില്‍ കഴിയുന്ന തന്ത്രിയുടെ രണ്ടാം അറസ്റ്റ് ജയിലിലെത്തി ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.
തന്ത്രിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും മൊഴിപ്പകര്‍പ്പും അടക്കമുള്ള വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) എസ്‌ഐടിക്ക് വൈകാതെ കത്തുനല്കും.
തന്ത്രി ഒഴികെ അറസ്റ്റിലായ എല്ലാ പ്രതികളുടെയും റിമാന്‍ഡ്, മൊഴി രേഖകള്‍ ഇതിനകം ഇ ഡി പരിശോധിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിലാണ് തന്ത്രി അറസ്റ്റിലായത്. അതിനാലാണ് ഇ ഡി അടിയന്തരമായി രേഖകള്‍ ആവശ്യപ്പെടുന്നത്.
കേസ് അന്വേഷണം സംബന്ധിച്ച് ഹൈക്കോടതിയുടെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റു ചെയ്യാന്‍ എസ്‌ഐടി തയാറായിട്ടില്ല. കടകംപള്ളിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്ക് തെളിയിക്കുന്ന നാലു ഘടകങ്ങള്‍ വ്യക്തമാണെങ്കിലും സിപിഎം സമ്മര്‍ദം മൂലം നടപടിയെടുക്കാതെ പിന്മാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പാളികള്‍ സ്വര്‍ണം പൂശാന്‍ തന്നെ സ്‌പോണ്‍സറാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി മന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന എ. പത്മകുമാറിന്റെ വെളിപ്പെടുത്തലാണ് പ്രധാന കാര്യം. ചോദ്യം ചെയ്യലില്‍ മന്ത്രി ഇക്കാര്യം നിഷേധിച്ചെങ്കിലും പത്മകുമാറിന്റെ മൊഴി പോറ്റി ശരിവച്ചിരുന്നു.
സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് പാളികള്‍ കൊടുത്തുവിട്ടതെന്ന പത്മകുമാറിന്റെ മൊഴിയാണ് മന്ത്രിയുടെ പങ്കു വ്യക്തമാക്കുന്ന രണ്ടാമത്തെ ഘടകം. പാളി കടത്തിയത് ദേവസ്വം വകുപ്പുമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്ന കാര്യം ഇവ ശരിവയ്‌ക്കുന്നു. മന്ത്രിയും ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധമാണ് മൂന്നാമത്തെ സൂചന. മന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം പോറ്റി നിര്‍ധന കുടുംബത്തിന് വീടുവച്ചു നല്കുന്നതിനു വരെ സ്‌പോണ്‍സറായി. ഇരുവരും ഒരുമിച്ചു സഞ്ചരിച്ചു.
ബെംഗളൂരു വിമാനത്താവളത്തില്‍ മന്ത്രിയും പോറ്റിയും ഇരുന്ന് സംസാരിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്തിനാണ് ഇരുവരും ബെംഗളൂരുവിലേക്ക് പോയതെന്ന ചോദ്യം നേരത്തേ തന്നെ ഉയര്‍ന്നതാണ്. മന്ത്രിയെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം ചോദിക്കാന്‍ പോലും എസ്‌ഐടി തയാറായില്ല. ദേവസ്വം ബോര്‍ഡ് ഭരണം കാര്യക്ഷമമാണെന്ന് ഉറപ്പാക്കേണ്ട വകുപ്പു മന്ത്രി നിഷ്‌ക്രിയത്വം പാലിച്ചത് കൊള്ളയ്‌ക്ക് വഴിയൊരുക്കാന്‍ കാരണമായെന്നതാണ് നാലാമത്തെ കാര്യം. ഈ നാല് ആരോപണങ്ങളില്‍ നിന്നു മന്ത്രിക്ക് മാറി നില്‍ക്കാന്‍ കഴിയില്ലെന്നത് വ്യക്തമാണ്.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ കൂടിയാണ് ഇനി അറസ്റ്റിലാകാനുള്ളത്. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ മെംബര്‍ കെ.പി. ശങ്കരദാസ്, സ്ഥാനമൊഴിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അസി. എന്‍ജിനീയര്‍ കെ. സുനില്‍കുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന്‍ നായര്‍ എന്നിവരാണ് പ്രമുഖര്‍. ഈ അഞ്ചു പേരില്‍ ആദ്യ മൂന്നു പേര്‍ക്കും സര്‍ക്കാര്‍, പോലീസ് സംരക്ഷണമുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
















