പത്തനംതിട്ട: ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ മൊബൈല്‍ ഫോണ്‍ പാലക്കാട് കെപിഎം ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെത്തി.എന്നാല്‍ ലാപ്‌ടോപ് എവിടെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വെളിപ്പെടുത്തിയിട്ടില്ല.
ലാപ്‌ടോപ് എവിടെയെന്ന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് കൊണ്ടു വരുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.വാങ്ങാന്‍ ഉദ്ദേശിച്ച ഫ്‌ലാറ്റിന്റെ ബില്‍ഡറുടെ മൊഴിയും രേഖപ്പെടുത്തും. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. എം എല്‍ എയുടെ ജാമ്യാപേക്ഷ 16 ന് പരിഗണിക്കും.
യുവതിയുടെ പരാതിയില്‍ പറയുന്ന ഹോട്ടലിലും പാലക്കാടും എത്തിച്ച് തെളിവെടുക്കുന്നതിനും വിശദമായ ചോദ്യം ചെയ്യലിനുമാണ് അന്വേഷണ സംഘം നീങ്ങുന്നത്.പ്രതിയെ എത്തിച്ച തിരുവല്ല കോടതിയിലും യുവമോര്‍ച്ച, ഡി വൈ എഫ് ഐ സംഘടനകളുടെ പ്രതിഷേധം ഉണ്ടായി. മാവേലിക്കര സബ്ജയിലില്‍ നിന്ന് രാവിലെ 10 മണിയോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായുള്ള പൊലീസ് വാഹനം പുറപ്പെട്ടു. ജയില്‍ കവാടം മുതല്‍ പ്രതിക്കെതിരെ യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. കനത്ത പൊലീസ് വലയത്തിലായിരുന്നു തിരുവല്ല താലൂക്ക് ആശുപത്രിയും മജിസ്‌ട്രേറ്റ് കോടതിയും. വൈദ്യ പരിശോനയ്‌ക്ക് എത്തിച്ചപ്പോഴും പ്രതിഷേധക്കാര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ പാഞ്ഞടുത്തു.
തിരുവല്ല കോടതിക്ക് മുന്നില്‍ നമ്പര്‍ വണ്‍ കോഴി എന്നെഴുതിയ ട്രോഫിക്ക് മുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രം വച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കാത്തുനിന്നത്.പ്ലക്കാര്‍ഡുകളും ഉണ്ടായിരുന്നു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയാണ് പൊലീസ് രാഹുലുമായി മുന്നോട്ട് പോയത്. രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ ചീമുട്ടയേറും കല്ലേറും ഉണ്ടായി.
















