കാസര്‍കോട്: മൂന്ന് പതിറ്റാണ്ടോളമായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വീട്ടമ്മയുടെ പരാതിയില്‍ സിപിഎം മുന്‍ കുമ്പള ഏരിയ സെക്രട്ടറിയും നിലവില്‍ എന്മകജെ ഗ്രാമപഞ്ചായത്ത് അംഗവുമായ എസ്.സുധാകരനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് വനിതാ പോലീസാണ് കേസെടുത്തിരിക്കുന്നത്.
കുമ്പള ഇച്ചിലംപാടി എല്‍പി സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ സുധാകരന്‍ 1995 മുതല്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് ആദ്യം ചൂഷണം ചെയ്തതെന്നും പിന്നീട് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. എതിര്‍ത്തപ്പോഴെല്ലാം ഭര്‍ത്താവിനെയും മക്കളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. സുധാകരന്റെ ഭീഷണിയെത്തുടര്‍ന്നാണ് വര്‍ഷങ്ങളോളം മൗനം പാലിക്കേണ്ടി വന്നതെന്നും പരാതിക്കാരി പോലീസിന് മൊഴി നല്‍കി.
സുധാകരന്‍ തന്റെ കുടുംബജീവിതത്തില്‍ ഇടപെടുകയും ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി വിവാഹമോചനം നടത്തിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. അധ്യാപകനായ ഇയാള്‍ സ്‌കൂള്‍ ക്ലാസ് മുറികളില്‍ വെച്ച് സ്വന്തം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി അയക്കാറുണ്ടായിരുന്നുവെന്നും വീട്ടമ്മ ആരോപിക്കുന്നു. ശല്യം സഹിക്കവയ്യാതെ വന്നതോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചതെന്ന് അവര്‍ വ്യക്തമാക്കി. പ്ലസ്‌ടു വിദ്യാർത്ഥികളെ വരെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന വിവരം സുധാകരൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്.
ക്രിമിനല്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് എസ്. സുധാകരനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ നേതൃത്വം അറിയിച്ചു. വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കുമ്പള ഏരിയ കമ്മറ്റിയിലെ മൂന്ന് നേതാക്കളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ ഒന്നായ കുമ്പളയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജബ്ബാര്‍ വധക്കേസിലെ പ്രതികളിലൊരാളാണ് എസ്. സുധാകരന്‍. മുന്‍പും ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിട്ടുണ്ട്. സുധാകരന്‍ ജയിലിലായിരുന്ന സമയത്ത് മാത്രമാണ് താന്‍ സമാധാനത്തോടെ ജീവിച്ചിട്ടുള്ളതെന്ന് പരാതിക്കാരി പോലീസിനോട് പറഞ്ഞു.
കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിലാണെന്നാണ് വിവരം. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിശോധിക്കുമെന്ന് വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
















