ന്യൂദൽഹി : ഇറാനിൽ ഖമേനി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ് . ഒരുരുകാലത്ത് എല്ലാത്തരത്തിലും സമ്പന്നമായിരുന്ന രാജ്യമായിരുന്നു ഇറാന്‍. അയത്തൊള്ള ഖമേനി മതഭരണത്തിലൂടെ കൈപ്പിടിയിലൊതുക്കിയതോടെ ആ രാജ്യത്തിന്റെ അധപതനവും തുടങ്ങി. മതഭരണത്തിനെതിരായ ഇറാനിലെ വിപ്ലവം ഇന്ത്യയ്‌ക്കു ആശങ്കയും അവസരങ്ങളും തുറന്നിടുന്നതാണ്.
ഇറാനിലെ ഇന്ത്യയുടെ ഏറ്റവും വലിയ നിക്ഷേപം ചബഹാര്‍ തുറമുഖമാണ്. ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഉയര്‍ന്നുവന്ന തുറമുഖമാണിത്. 2024ലാണ് പത്തുവര്‍ഷത്തെ കരാറില്‍ ഇന്ത്യ ഈ തുറമുഖത്തിന്റെ നടത്തിപ്പ് അവകാശം സ്വന്തമാക്കുന്നത്. 2003 മുതല്‍ ചര്‍ച്ചയിലായിരുന്ന പദ്ധതിക്ക് വേഗം വന്നത് 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശനത്തോടെയായിരുന്നു. യൂറോപ്പിലേക്കുള്ള കപ്പല്‍ യാത്രയില്‍ 20 ദിവസം ലാഭിക്കാന്‍ ഈ റൂട്ട് സഹായിക്കും. ചെലവില്‍ 30 ശതമാനത്തിന്റെ ലാഭവും ഉണ്ടാകും.
പാക്കിസ്ഥാനുമായി മോശം ബന്ധത്തിലുള്ള അഫ്ഗാനെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് സാധിക്കുന്നുവെന്നതാണ് ഭൗമരാഷ്‌ട്രീയ സാഹചര്യങ്ങളില്‍ ചബഹാറിന്റെ പ്രസക്തി.
ഉസ്ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാരബന്ധം മെച്ചപ്പെടുത്താനും ഇന്ത്യയ്‌ക്ക് ഈ തുറമുഖം ഉപകരിക്കും. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാൻ, തുർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, റഷ്യ, റഷ്യ വഴി യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വ്യാപാരത്തിനായി കടക്കാനുള്ള ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ചബഹാർ.
ഇറാനില്‍ പുതിയ ഭരണകൂടം വന്നാല്‍ ഇന്ത്യക്ക് കൂടുതല്‍ അനുകൂലമാകും കാര്യങ്ങളെന്നാണ് പൊതു വിലയിരുത്തല്‍. മതഭരണകൂട സര്‍ക്കാരുമായുള്ള ബന്ധത്തിന് പല കടമ്പകളുണ്ട്. എന്നാല്‍ ജനാധിപത്യ സര്‍ക്കാര്‍ വന്നാല്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ അനുകൂലമാണ്. നിലവിലെ ഇറാന്‍ ഭരണകൂടവുമായി മോശമല്ലാത്ത ബന്ധമാണ് ഇന്ത്യയ്‌ക്കുള്ളത്. വിപ്ലവത്തിലൂടെ പഴയ രാജകുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരനായ റേസ പഹ്‌ലെവിയോ ജനാധിപത്യ സര്‍ക്കാരോ വന്നാലും ഇന്ത്യയ്‌ക്ക് കോട്ടമുണ്ടാകില്ല.
ഭരണമാറ്റം വന്നാല്‍ ഇറാനുമേലുള്ള ഉപരോധം മാറ്റാന്‍ അമേരിക്കയടക്കം തയാറാകും. വളരെ എളുപ്പത്തില്‍ കൂടുതല്‍ ക്രൂഡ്ഓയില്‍ വാങ്ങാനും ഇന്ത്യയ്‌ക്ക് സാധിക്കും. പുതിയ സര്‍ക്കാരുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധമുണ്ടാക്കി തന്ത്രപ്രധാനമായ നിക്ഷേപങ്ങള്‍ ഇറാനില്‍ നടത്താന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. ഇതുവഴി മേഖലയില്‍ കൂടുതല്‍ ആധിപത്യം നേടാനും ചൈനയുടെയും പാക്കിസ്ഥാന്റെയും നീക്കങ്ങളെ ചെറുക്കാനും ഇന്ത്യയ്‌ക്ക് സാധിക്കും.
















