ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഷഹബാസ് ഷെരീഫ് സർക്കാർ തങ്ങളുടെ രാജ്യത്ത് വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്ക് അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്വന്തം മണ്ണിൽ ഭീകരത വളരുന്നതിന് പാകിസ്ഥാൻ ഈ രണ്ട് അയൽക്കാരെയും കുറ്റപ്പെടുത്തി. തന്റെ രാജ്യത്ത് തീവ്രവാദ സംഭവങ്ങൾ വർദ്ധിച്ചുവരികയാണെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അതാഉല്ല തരാർ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്ഥാൻ സൈന്യത്തിനെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കിടയിലാണ് തരാറിന്റെ പ്രസ്താവന. ടിടിപി, ബിഎൽഎ പോലുള്ള ഗ്രൂപ്പുകൾ ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂൺഖ്വയിലും പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യമിടുന്നു. ഈ ഗ്രൂപ്പുകൾക്ക് അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു.
“അഫ്ഗാൻ മന്ത്രിമാർ എല്ലാ ദിവസവും ഇന്ത്യ സന്ദർശിക്കുകയും അവിടെ നീണ്ട യോഗങ്ങൾ നടത്തുകയും ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. എന്തൊക്കെ തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്, ഇരു രാജ്യങ്ങളും തമ്മിൽ എന്ത് ബിസിനസ്സാണ് നടക്കുന്നത്. ദിവസങ്ങളോളം നീണ്ട കൂടിയാലോചനകൾ ആവശ്യമായി വരുന്ന പരസ്പര സഹകരണത്തിന്റെ ഏതൊക്കെ മേഖലകളാണ് ഇരു രാജ്യങ്ങൾക്കും ഉള്ളത്. ഈ മീറ്റിംഗുകൾ അത്ര നല്ലതായി തോന്നുന്നില്ല,” – തരാർ പറഞ്ഞു.
കൂടാതെ പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്നവർ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നു. വിദേശ ഫണ്ടിന്റെ അജണ്ടയാണ് അവർ പിന്തുടരുന്നത്. ഇന്ത്യയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്നത് എന്ത് തരം ഇസ്ലാമാണ്. ഞങ്ങൾ അവരുടെ അജണ്ടയെ ചെറുക്കുമെന്നും തരാർ പറഞ്ഞു. 2025 ൽ പാകിസ്ഥാൻ റെക്കോർഡ് ഭീകരാക്രമണങ്ങൾ (5,397 )നേരിട്ട സമയത്താണ് തരാറിന്റെ പ്രസ്താവന വരുന്നത്, പ്രത്യേകിച്ച് കശ്മീരിൽ 3,811 ആക്രമണങ്ങളും ബലൂചിസ്ഥാനിൽ 1,557 ആക്രമണങ്ങളുമാണ് നടന്നത്.
അതേ സമയം ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം അടുത്തിടെ മെച്ചപ്പെട്ടിട്ടുണ്ട്, ഇത് പാകിസ്ഥാന് അത്ര ഇഷ്ടമല്ല. കഴിഞ്ഞ ഒക്ടോബറിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിച്ചു. 2021 ന് ശേഷം ഒരു താലിബാൻ നേതാവിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനമായിരുന്നു ഇത്. 2025 ഡിസംബറിൽ അഫ്ഗാൻ ആരോഗ്യ മന്ത്രി നൂർ ജലാൽ ദൽഹി സന്ദർശിച്ചതിനെ തുടർന്നാണിത്. പാകിസ്ഥാൻ സർക്കാർ ഇതിനെ തങ്ങൾക്കെതിരായ ഗൂഢാലോചനയായാണ് കാണുന്നത്.
പാകിസ്ഥാന്റെ ആരോപണം
ഖൈബർ പഖ്തൂൺഖ്വ (കെപി), ബലൂചിസ്ഥാൻ പ്രവിശ്യകളിൽ തങ്ങളുടെ സേനയെ ആക്രമിക്കുന്ന ഗ്രൂപ്പുകളെ ഇന്ത്യ പിന്തുണയ്‌ക്കുന്നുവെന്ന് പാകിസ്ഥാൻ ഇടയ്‌ക്കിടെ ആരോപിക്കുന്നുണ്ട്. ടിടിടി, ബിഎൽഎ പോലുള്ള ഗ്രൂപ്പുകൾ പാകിസ്ഥാനെതിരെ ആക്രമണം നടത്താനും ഇന്ത്യയിൽ നിന്ന് ധനസഹായം സ്വീകരിക്കാനും അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് പാകിസ്ഥാൻ പറയുന്നു. എന്നാൽ പാകിസ്ഥാന്റെ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ന്യൂദൽഹിയും കാബൂളും തള്ളിക്കളഞ്ഞിരുന്നു.
















