പത്തനംതിട്ട: ലൈംഗീക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്നു ദിവസത്തെ എസ് ഐ ടിയുടെ കസ്റ്റഡിയിൽ വിട്ട് തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. പതിനഞ്ചിന് വൈകിട്ട് കോടതിയിൽ ഹാജരാക്കണം. ജാമ്യാപേക്ഷ 16ന് പരിഗണിക്കും.
കസ്റ്റഡി ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും കോടതി കസ്റ്റഡി അനുമതി നൽകുകയായിരുന്നു. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരുന്നു അന്വേഷണ സംഘം അപേക്ഷ നൽകിയത്. പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് പരാതിക്കാരി നേരിട്ട് പരാതി നൽകിയിട്ടില്ലെന്നതടക്കം എതിർവാദങ്ങൾ പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചിരുന്നു. അറസ്റ്റിന്റെ കാരണങ്ങൾ പ്രതിയെ ബോധിപ്പിച്ചില്ല. സാക്ഷികൾ വേണമെന്ന മിനിമം കാര്യങ്ങൾ പോലും പാലിച്ചായിരുന്നില്ല അറസ്റ്റ്. ഇതൊരു രാഷ്‌ട്രീയ പ്രേരിതമായ കേസാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
രാഹുലിനെ കോടതിക്ക് പുറത്ത് രാഹുലിനെതിരേ യുവമോര്‍ച്ചയുടെയും ഡിവൈഎഫ്‌ഐയുടെയും കടുത്ത പ്രതിഷേധമാണുണ്ടായത്. നേരത്തെ, വൈദ്യപരിശോധനയ്‌ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും വലിയ പ്രതിഷേധമാണുണ്ടായത്.
നമ്പര്‍ വണ്‍ കോഴി എന്നെഴുതിയ ട്രോഫിക്കു മുകളില്‍ രാഹുലിന്റെ ചിത്രം പതിച്ചാണ് യുവമോര്‍ച്ച പ്രതിഷേധത്തിനെത്തിയത്. കോഴിയുടെ ചിത്രം ഉയര്‍ത്തിയായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ഏറെ ബുദ്ധിമുട്ടിയാണ് പോലീസ് രാഹുലിനെ മാവേലിക്കര സബ്ജയിലില്‍നിന്ന് പുറത്തിറക്കിയും വൈദ്യപരിശോധനയ്‌ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചതും പിന്നീട് കോടതിയിൽ എത്തിച്ചതും
















