ന്യൂദൽഹി: എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി തന്റെ ഹിജാബ് പ്രസ്താവനയിലൂടെ രാജ്യത്തിനകത്ത് രാഷ്‌ട്രീയവും സാമൂഹികവുമായ ചർച്ചയ്‌ക്ക് തുടക്കമിട്ടു. ഒരു ദിവസം ഹിജാബ് ധരിച്ച ഒരു സ്ത്രീ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും എന്ന ഒവൈസിയുടെ പ്രസ്താവനയ്‌ക്ക് ബിജെപിയിൽ നിന്നും കടുത്ത പ്രതികരണമാണ് ലഭിച്ചത്. ബിജെപിയുടെ എംപി സുധാൻഷു ത്രിവേദി അടക്കമുള്ളവർ ഒവൈസിക്കെതിരെ രംഗത്തെത്തി.
“മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ മേധാവി അസദുദ്ദീൻ ഒവൈസിയോട് എനിക്ക് ചോദിക്കാനുള്ളത്, പല രാജ്യങ്ങളിലും മുസ്ലീം സ്ത്രീകൾ പ്രധാനമന്ത്രിമാരായിട്ടുണ്ട്, അവരിൽ എത്ര പേർ ബുർഖ ധരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടെന്നാണ്. ബംഗ്ലാദേശിൽ, ബീഗം ഖാലിദ സിയയും ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രിമാരായിരുന്നു, പാകിസ്ഥാനിൽ ബേനസീർ ഭൂട്ടോ, എന്നാൽ ബുർഖയിൽ എത്ര പേരെ നിങ്ങൾ കണ്ടുവെന്ന് പറയണം. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയുടെ വനിതാ പ്രധാനമന്ത്രിയായ മേഘാവതി സുകാർണോപുത്രിയെ ബുർഖയിൽ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നും ത്രിവേദി ചോദിച്ചു.
കൂടാതെ മുസ്ലീം സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെക്കുറിച്ച് കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഹുസൈൻ രാജാവും ജോർദാനിലെ രാജകുടുംബവും പ്രവാചകൻ മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻഗാമികളാണ്. ആ കുടുംബങ്ങളിൽ നിന്നുള്ള എത്ര സ്ത്രീകൾ ബുർഖ ധരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. ലോകത്തിലെ പ്രധാന മുസ്ലീം രാജ്യങ്ങൾ ചെയ്യാത്ത പാരമ്പര്യത്തെ ഒവൈസിയും ഇൻഡി സഖ്യത്തിലെ പലരും അടിച്ചേൽപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഒവൈസിയുടെ പ്രസ്താവനയോട് ബിജെപി നേതാവ് ഗൗരവ് വല്ലഭ് ശക്തമായി പ്രതികരിച്ചു. ഒവൈസി ഹിന്ദുക്കളെ വെറുക്കുന്നു, മുസ്ലീം സമൂഹത്തിന്റെ വികസനവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. ഒവൈസിക്ക് ഒരു മുസ്ലീം സ്ത്രീ പ്രധാനമന്ത്രിയാകണമെന്നല്ല, മറിച്ച് ഹിജാബ് ധരിച്ച ഒരു സ്ത്രീയെയാണ് പ്രധാനമന്ത്രിയാകാൻ വേണ്ടത്. രാജ്യത്ത് മുസ്ലീം സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞില്ല, മറിച്ച് ഹിജാബ് ധരിച്ച ഒരു മുസ്ലീം സ്ത്രീ പ്രധാനമന്ത്രിയാകണമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ തന്റെ രാഷ്‌ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി മുസ്ലീം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ് ഈ വ്യക്തി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ച് പറഞ്ഞു.
















