ലോകം ആരാധിക്കുന്ന സൗന്ദര്യമാണ് ഐശ്വര്യ റായിയുടേത്. 1994-ൽ ലോകസുന്ദരിപ്പട്ടം ചൂടിയ ശേഷമാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് കടക്കുന്നത്. ബോളിവുഡിലെ ഏറ്റവും ആരാധിക്കപ്പെടുന്ന നടിമാരിലൊരാളായിട്ടും ഷാരൂഖ് ഖാന്റെ നിരവധി ചിത്രങ്ങളിൽ നിന്ന് ഐശ്വര്യയെ മുന്നറിയിപ്പുകളില്ലാതെ ഒഴിവാക്കിയിരുന്നു. ആ ചിത്രങ്ങളിൽ അഞ്ചെണ്ണം പിന്നീട് വലിയ ഹിറ്റാകുകയും ചെയ്തു.
2000-ത്തിന്റെ തുടക്കത്തിൽ, ജോഷ്, മൊഹബത്തേൻ, ദേവദാസ് തുടങ്ങിയ ചിത്രങ്ങളിൽ ഐശ്വര്യയും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിച്ചു. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ജോടികളായിരുന്നു ഇരുവരും. ചൽത്തേ ചൽത്തേ, വീർ-സാര, കൽ ഹോ നാ ഹോ എന്നിവടയക്കം അഞ്ചു ചിത്രങ്ങളിൽ ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കാൻ ഐശ്വര്യ തയ്യാറെടുത്തിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം ഐശ്വര്യയെ ഒറ്റയടിക്ക് ഷാരൂഖ് മാറ്റി.
തനിക്ക് ഒരു വിശദീകരണവും തരാതെയാണ് ചിത്രങ്ങളിൽ നിന്ന് തന്നെ മാറ്റിയതെന്ന് ഒരു പഴയ അഭിമുഖത്തിൽ, ഐശ്വര്യ സ്ഥിരീകരിച്ചിരുന്നു. ഈ അനുഭവം തന്നെ വേദനിപ്പിച്ചെന്നും ആശയക്കുഴപ്പത്തിലാക്കിയെന്നും. എന്നാൽ ആരെയും ചോദ്യം ചെയ്യാൻ പോയില്ല, അത്തരം സാഹചര്യങ്ങൾ വഷളാക്കി വിവാദങ്ങൾ സൃഷ്ടിക്കുന്ന പ്രകൃതക്കാരിയായിരുന്നില്ല താനെന്നും അന്നവർ പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം, ഷാരൂഖും ഈ വിവാദത്തെപ്പറ്റി പ്രതിപാദിക്കുകയും കാര്യങ്ങൾ സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഐശ്വര്യയെ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് അദ്ദേഹം സമ്മതിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാലാണ് അത് സംഭവിച്ചതെന്നായിരുന്നു വിശദീകരണം. ഐശ്വര്യ ഒരു അത്ഭുത വ്യക്തിയും സുഹൃത്തുമാണെന്നും ഷാരൂഖ് പറയുകയുണ്ടായി.
അന്നത്തെ നിർമ്മാതാക്കൾക്കിടയിൽ പ്രചരിച്ച അഭ്യൂഹങ്ങൾ അനുസരിച്ച്, സൽമാൻ ഖാനുമായുള്ള ഐശ്വര്യയുടെ പ്രണയവും അതിനെത്തുടർന്നുണ്ടായ ചില പ്രശ്നങ്ങളുമാണ് ഈ സാഹചര്യത്തിലേക്ക് വഴിയൊരുക്കിയത്. ഷാരൂഖുമായി ഐശ്വര്യ അടുക്കുമോയെന്നു സംശയിച്ച സൽമാൻ ഖാൻ ഒരിക്കൽ സിനിമയുടെ സെറ്റിൽ ചെന്ന് പ്രശ്നങ്ങളുണ്ടാക്കി. ഇതിനു പിന്നാലെയാണ് സിനിമകളിൽ നിന്ന് ഷാരൂഖ് ഇടപെട്ട് ഐശ്വര്യയെ ഒഴിവാക്കിയതത്രേ. അതേസമയം, ഔദ്യോഗികമായ അകൽച്ചയുണ്ടായിട്ടും, ഇരു താരങ്ങളും പരസ്പരം ബഹുമാനം നിലനിർത്തി. 2016-ൽ പുറത്തിറങ്ങിയ ‘ഏ ദിൽ ഹൈ മുഷ്കിൽ’ എന്ന ചിത്രത്തിൽ ഷാരൂഖും ഐശ്വര്യയും വീണ്ടും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.
















