ഇസ്ലാമാബാദ് : പാക് സൈന്യവും ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി)യും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ പല തവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട് . ഇപ്പോഴിതാ ലഷ്‌കറിന്റെ ഡെപ്യൂട്ടി മേധാവിയും പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ സൈഫുള്ള കസൂരി, പാകിസ്ഥാൻ സൈന്യവുമായുള്ള തന്റെ അടുത്ത ബന്ധം പരസ്യമായി സമ്മതിച്ചിരിക്കുകയാണ് . പാകിസ്ഥാൻ സൈന്യം തന്നെ പതിവായി പരിപാടികളിലേക്ക് ക്ഷണിക്കാറുണ്ടെന്നും സൈനികരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാൻ പോലും ക്ഷണിക്കാറുണ്ടെന്നും കസൂരി വീഡിയോയിൽ അവകാശപ്പെട്ടു.
പാകിസ്ഥാനിലെ ഒരു സ്കൂൾ പരിപാടിയിൽ കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കസൂരിയുടെ ഈ പ്രസ്താവന . വീഡിയോയിൽ, പാകിസ്ഥാൻ സൈന്യം തനിക്ക് ഔദ്യോഗിക ക്ഷണം അയയ്‌ക്കാറുണ്ടെന്ന് കസൂരി പറയുന്നു. പാക് സൈന്യത്തിന്റെ പരിപാടികളിൽ താൻ പങ്കെടുക്കാറുണ്ടെന്നും, ഇന്ത്യ തന്റെ സാന്നിധ്യത്തിൽ അസ്വസ്ഥരാണെന്നും ഭയപ്പെടുന്നുവെന്നും കസൂരി പറയുന്നുണ്ട്.
ഇന്ത്യയെക്കുറിച്ച് പ്രകോപനപരമായ പ്രസ്താവനകളും സൈഫുള്ള കസൂരി നടത്തി. ഇന്ത്യ തന്നെ ഭയപ്പെടുന്നുവെന്ന് കസൂരി അവകാശപ്പെട്ടു. ‘ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങൾക്ക് ഓപ്പറേഷൻ സിന്ദൂർ നാശനഷ്ടങ്ങൾ വരുത്തി , എന്നാൽ ഇന്ത്യ തെറ്റ് ചെയ്തു . കശ്മീർ സംബന്ധിച്ച ലഷ്കർ-ഇ-തൊയ്ബയുടെ അജണ്ടയിൽ നിന്ന് പിന്നോട്ട് പോകില്ല. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായി മുദ്രകുത്തപ്പെട്ടതിൽ തനിക്ക് അഭിമാനമുണ്ട്. ഈ ആരോപണം തന്റെ പേര് ലോകമെമ്പാടും പ്രശസ്തമാക്കി ‘ എന്നും കസൂരി പറയുന്നു.











