ഇന്നലെയാണ് ചടങ്ങുകളൊക്കെ അവസാനിച്ചത്. മുത്തശ്ശി പോയിട്ട് ഇന്നിപ്പോള്‍ പതിനേഴാം ദിവസമാണ്.
ഒരു ദിവസം പുലര്‍ച്ചെ മുറ്റത്ത് കുഴഞ്ഞുവീഴുകയായിരുന്നു. അവളാണ് ആദ്യം ഓടിച്ചെന്നത്. അടുത്തുള്ള ആശുപത്രിയില്‍ പെട്ടെന്നെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുത്തശ്ശിയുടെ ചേതനയറ്റ മുഖത്തേക്ക് ഒന്നേ അവള്‍ നോക്കിയുള്ളു. ചിത എരിയുന്ന നേരത്തും അകത്തെ മുറിയിലെ ലൈറ്റണച്ച് കട്ടിലില്‍ കമഴ്ന്നു കിടന്ന് തേങ്ങുകയായിരുന്നു അവള്‍.
കുട്ടിയായിരിക്കുമ്പോള്‍ അവളെ മുത്തശ്ശി അടുത്തുള്ള കുടിപ്പള്ളിക്കൂടത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോയതും അടുക്കള മുറ്റത്തെ പൂവരശിന്റെ തണലില്‍ നിര്‍ത്തി ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിച്ചതും പല വ്യഞ്ജനങ്ങള്‍ വാങ്ങാന്‍ അടുത്തുള്ള പീടികയിലേക്ക് പോകുമ്പോള്‍ കൂടെ കൂട്ടിയതും മാരന്‍കുളങ്ങര ക്ഷേത്രോത്സവത്തിന് മൈതാനത്ത് ചുറ്റിനടന്നതും, കുപ്പിവള വാങ്ങി കയ്യിലണിയിച്ചു കൊടുത്തതുമൊക്കെ അപ്പോളവളുടെ മനസ്സിലേക്ക് വന്നു.
ഇപ്പോള്‍ രാവിലെ കോളേജിലേക്ക് പോകാനൊരുങ്ങുമ്പോള്‍, അടുത്തുവന്നിരുന്ന് മുടി ചീകിയൊതുക്കികെട്ടിത്തരുന്നതും ചോറും കറികളും പാത്രത്തിലാക്കി ബാഗിനുള്ളില്‍ക്കൊണ്ട് വെക്കുന്നതുമെല്ലാം മുത്തശ്ശിതന്നെ ആയിരുന്നു.
നേരം സന്ധ്യയോടടുത്തിരുന്നു. കയ്യിലിരുന്ന കട്ടന്‍ചായ മുഴുവനായും കുടിച്ചുതീര്‍ത്ത് ഗ്ലാസ് മേശപ്പുറത്തു വെച്ചശേഷം നിമിഷ പൂമുഖത്തേക്കുവന്ന് കട്ടിളപ്പടിയില്‍ ചടഞ്ഞിരുന്നു.
മുത്തശ്ശി മീന്‍ മുറിക്കാനിരിക്കുമ്പോള്‍ വാഴക്കയ്യില്‍ വന്നിരുന്ന് കലമ്പല്‍ കൂട്ടുന്ന കാക്കകളെ ഇപ്പോള്‍ കാണുന്നേയില്ല. മുത്തശ്ശിയുടെ വിറയാര്‍ന്ന കൈകളിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന പൂച്ചുകളൊക്കെ ഇപ്പോള്‍ എവിടെയാണോ ആവോ! എന്തായാലും ഗൗരിപ്പശു അവളുടെ കഴുത്തില്‍ക്കിടക്കുന്ന കുടമണി ഇപ്പോള്‍ കിലുക്കാറില്ല. മുത്തശ്ശി പതിവായി ഉപയോഗിച്ചിരുന്ന കൊരണ്ടിപ്പലക പാതിഭാഗം മണ്ണില്‍ പുതഞ്ഞ് കിടക്കുന്നുണ്ട്, പടിഞ്ഞാറെ തൊടിയില്‍.
ഓരോന്നങ്ങനെ ഓര്‍ത്തിരിക്കെ, അപ്പോഴാണ് അവളത് ശ്രദ്ധിച്ചത്. മുറ്റത്ത് തടത്തില്‍ സമൃദ്ധമായി വളര്‍ന്നുനിന്നിരുന്ന തുളസിച്ചെടിയും കരിഞ്ഞു തുടങ്ങിയിരിക്കുന്നു. അവള്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു. പിന്നെ; എഴുന്നേറ്റുചെന്ന് നിലവിളക്കെടുത്ത് ഉമ്മറത്തുവെച്ച് തിരിയിട്ടു കത്തിച്ചു.
തുളസിത്തടത്തിലിരുന്ന മണ്‍വിളക്കിനും അവള്‍ തിരികൊളുത്തി. നാലഞ്ച് ചന്ദനത്തിരികള്‍ കത്തിച്ച് തടത്തില്‍ കുത്തിനിര്‍ത്തി. അതില്‍ നിന്നുയര്‍ന്നുപൊന്തിയ വെളുത്ത പുകപടലത്തിലേക്ക് അവള്‍ സൂക്ഷിച്ചുനോക്കി.
അതില്‍ മുത്തശ്ശിയുടെ രൂപം ഒളിഞ്ഞിരിക്കുന്നതുപോലെ എന്തുകൊണ്ടോ! അപ്പോളവള്‍ക്ക് തോന്നി.
















