പാലക്കാട്: വൈകാരിക കുറിപ്പുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നൽകിയ അതിജീവിതയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്രയും വലിയ ചതിയും വേദനയുമൊക്കെ അനുഭവിച്ച ഞങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദിപറയുന്നു. ഇരുട്ടുന്റെ മറവിൽ എന്താണ് നടന്നതെന്ന് ദൈവം കണ്ടതാണ്. ഞങ്ങളുടെ നിശബ്ദമയ കരച്ചിൽ നീ കേട്ടതാണ്. ‘ദൈവത്തിന് നന്ദി! ഞങ്ങളുടെ കണ്ണീർ സ്വർഗത്തിലുള്ള മക്കളുടെ അരികിലെത്തട്ടെയെന്നും അതിജീവിത കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ട ദൈവമേ എല്ലാ വേദനകളും വിവേചനകളും വഞ്ചനകളും സഹിച്ച് ഞങ്ങളെ തന്നെ അംഗീകരിക്കാനുള്ള ധൈര്യം നൽകിയതിന് നന്ദി. ഇരുളിൽ നടന്നതെല്ലാം നീ കണ്ടു. ലോകം കേൾക്കാതെ പോയ ആ കരച്ചിലുകൾ നീ കേട്ടു. ഞങ്ങളുടെ ശരീരങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളിൽ നിന്നും ബലമായി പിടിച്ചു വാങ്ങിയപ്പോഴും നീ ഞങ്ങളെ ചേർത്തു പിടിച്ചു.
ഞങ്ങളുടെ മാലാഖ കുട്ടികൾ സ്വർഗത്തിലിരുന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാൻ ഒട്ടും യോഗ്യതയില്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിനും ഞങ്ങളോട് ക്ഷമിക്കട്ടെ. അക്രമങ്ങളിൽ നിന്നും മുക്തമായി, ഭയങ്ങളിലും നിന്നും മുക്തമായി, സംരക്ഷിക്കുന്നതിൽ നിന്നും പരാജയപ്പെട്ട ഈ ലോകത്തിൽ നിന്നും മുക്തമായി അവരുടെ ആത്മാക്കൾ സമാധാനത്തോടെ വിശ്രമിക്കട്ടെ.
ഞങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളുടെ കണ്ണുനീർ സ്വർഗത്തിൽ എത്തുന്നുണ്ടെങ്കിൽ ഇത് നിങ്ങൾകേൾക്കുക. നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറന്നിട്ടില്ല. നിങ്ങളുടെ അസ്തിത്വത്തിന് വിലയുണ്ടായിരുന്നു. നിങ്ങളുടെ ആത്മാവിന് വിലയുണ്ട്. വീണ്ടും കാണുന്നതുവരെ അമ്മമാർ നിങ്ങളെ ഹൃദയത്തിൽ കൊണ്ടു നടക്കും. ഈ അമ്മ നിന്നെ അത്രമേൽ സ്നേഹിക്കുന്നു.
















