പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി ചെയ്തതെന്ന് എസ്‌ഐടി ആരോപിക്കുന്ന ‘കുറ്റങ്ങള്‍’ മന്ത്രിക്കും ബാധകം. മന്ത്രിയുടെ പങ്കിന്റെ തെളിവുകള്‍ എസ്‌ഐടിക്കു ലഭിച്ചു. അന്വേഷണ സംഘത്തിനു മേല്‍ ഭരണതലത്തില്‍ സമ്മര്‍ദമില്ലെങ്കില്‍ അടുത്തുതന്നെ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും അറസ്റ്റിലാകാനാണ് സാധ്യത.
കട്ടിളപ്പാളികള്‍, പ്രഭാമണ്ഡലം, രാശിചിഹ്നങ്ങള്‍, ദശാവതാരം എന്നിവ ആലേഖനം ചെയ്ത പാളികള്‍ 2019 മേയ് 18ന് ആചാരലംഘനത്തിലൂടെയാണ് സന്നിധാനത്തുനിന്ന് ഇളക്കിമാറ്റിയതെന്ന് കുറ്റപത്രത്തില്‍ എസ്‌ഐടി പറയുന്നു. ഇടവ മാസ പൂജകള്‍ക്കായി നട തുറന്ന സമയമായതിനാല്‍ തന്ത്രി സന്നിധാനത്തുണ്ടായിരുന്നു, ദേവനില്‍ നിന്ന് അനുജ്ഞ വാങ്ങാതെ പാളികള്‍ കടത്തുന്നതിന് തന്ത്രി മൗനാനുവാദം നല്കി, മഹസര്‍ തയാറാക്കിയ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജുവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി, മിഥുന മാസ പൂജയ്‌ക്കായി 2019 ജൂണ്‍ 15ന് നട തുറന്നപ്പോഴും പാളികള്‍ തിരികെയെത്തിച്ചിരുന്നില്ല, ഇത് അപ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡിനെ അറിയിക്കാന്‍ തന്ത്രി തയാറായില്ല… എന്നിങ്ങനെയാണ് എസ്‌ഐടി ആരോപണം.
കൃത്യം ഒരു മാസം തികയുന്ന ദിവസം, ജൂണ്‍ 18നാണ് പാളികള്‍ തിരികെ ഘടിപ്പിച്ചത്. 13-ാം പ്രതിയായ തന്ത്രിക്ക് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്.
ഇതേ കുറ്റം തന്നെ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമുള്ളതായി കേസിന്റെ നാള്‍വഴി വ്യക്തമാക്കുന്നു. പാളികള്‍ ചെന്നൈയിലെത്തിച്ച് സ്വര്‍ണം പൂശാന്‍ സ്‌പോണ്‍സറാകാന്‍ തന്നെ അനുവദിക്കണമെന്ന് കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്കു കത്തു നല്കിയിരുന്നതായാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി. സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദവും പാളികള്‍ കൊടുത്തുവിടാന്‍ കാരണമായതായി പത്മകുമാര്‍ പറഞ്ഞിരുന്നു.
ദേവസ്വം മന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ കടകംപള്ളി തയാറായില്ല. സ്വകാര്യ വ്യക്തിയുടെ കൈയില്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ കൊടുത്തുവിടാന്‍ മന്ത്രിയും മൗനാനുവാദമേകി. ഇക്കാര്യത്തില്‍ മന്ത്രി പാലിച്ച മൗനം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തിയെന്നതിന് തെളിവാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ദേവസ്വം മാനുവലിലെ വ്യവസ്ഥകള്‍ മനസിലാക്കാനോ നടപ്പാക്കുന്നെന്ന് ഉറപ്പാക്കാനോ മന്ത്രിയെന്ന നിലയില്‍ കടകംപള്ളി ശ്രമിച്ചില്ല. പോറ്റിയും കടകംപള്ളിയും തമ്മില്‍ വ്യക്തിബന്ധം തെളിയിക്കുന്ന നിരവധി സംഭവങ്ങളും ചിത്രങ്ങളുമുണ്ട്. ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനം നിരീക്ഷിക്കേണ്ട മന്ത്രി സ്വന്തം കടമയില്‍ നിന്ന് ഒഴിഞ്ഞുമാറി. മാനദണ്ഡങ്ങള്‍ പാലിച്ചാണോ പാളികള്‍ ഇളക്കുന്നതെന്നു പോലും തിരക്കാന്‍ മന്ത്രി തയാറായില്ല.
കടമ നിര്‍വഹിക്കാന്‍ തന്ത്രി പരാജയപ്പെട്ടെങ്കില്‍ അതേ വീഴ്ച മന്ത്രിക്കും സംഭവിച്ചെന്നു തെളിയിക്കുന്ന കാര്യങ്ങളാണിവ.
















