പാലക്കാട്: ജമാഅത്തെ ഇസ്‌ലാമിക്ക് എതിരായ പരാമർശത്തിൽ മാപ്പ് പറയില്ലെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടതുപോലെ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ജമാഅത്തെ ഇസ്‌ലാമി നൽകിയ വക്കീൽ നോട്ടീസിന് വാർത്താസമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രസ്താവനയ്‌ക്കെതിരെ ജമാഅത്തെ ഇസ്ലാമി നല്‍കിയ വക്കീല്‍ നോട്ടീസിന് ഒരാഴചയ്‌ക്കുള്ളില്‍ മറുപടി നല്‍കും. ജയിലിലില്‍ പോകാനാണ് അന്തിമ വിധിയെങ്കില്‍ സന്തോഷപൂര്‍വം സ്വീകരിച്ച് ജയിലില്‍ പോകും. കേസും കോടതിയും തന്നെ സംബന്ധിച്ച് പുത്തരിയല്ലെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് .
തന്റെ രാഷ്‌ട്രീയ ജീവിതത്തിനിടയിൽ മിച്ചഭൂമി സമരത്തിലും അധ്യാപക സമരത്തിലും പങ്കെടുത്തതിന്റെ പേരിൽ നിരവധി തവണ ജയിൽവാപറഞ്ഞുസം അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസിനെയും കോടതിയെയും ഭയമില്ല. തനിക്കെതിരെ അയച്ചിട്ടുള്ള വക്കീൽ നോട്ടീസിലെ കാര്യങ്ങൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. തന്നെയും തന്റെ പാർട്ടിയെയും പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താനുള്ള ഗൂഢലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ് ഈ പരാതികൾ.
തനിക്കെതിരെ നോട്ടീസ് അയച്ച ജമാഅത്തെ ഇസ്‌ലാമി അവരുടെ പ്രസ്ഥാനത്തിന്റെ നയവും ലക്ഷ്യവും എന്താണെന്ന് പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കണം. ഈ സംഘടന ഇന്ത്യൻ ഭരണഘടനയെയും മതനിരപേക്ഷതയെയും അംഗീകരിക്കുന്നുണ്ടോ അതോ മതരാഷ്‌ട്രവാദമാണോ അവരുടെ ലക്ഷ്യമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയതിന് ശേഷം വേണമായിരുന്നു തനിക്ക് നോട്ടീസ് അയക്കാൻ.
ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് താൻ നൽകിയ മറുപടിയിലെ ജമാഅത്തെ പരാമർശം മാത്രം പ്രതിപക്ഷനേതാവിന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിപക്ഷനേതാവ് അത് വിവാദമാക്കി. തന്റെ പ്രതികരണം തെറ്റിധാരണ പരത്തുന്ന വിധത്തിൽ തെറ്റായ വ്യാഖ്യാനം നൽകി പ്രചരിപ്പിച്ചു. ഇതിനുള്ള മറുപടി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വർഗീയതയ്‌ക്കെതിരെ ശബ്ദമുയർത്തുക മാത്രമേ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളൂ. ആരേയും അപമാനിക്കുന്ന വിമർശനം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഭരിച്ചാൽ കേരളത്തിലെ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയായിരിക്കുമെന്നും അപ്പോൾ പല മാറാടുകളും ആവർത്തിക്കുമെന്നുമായിരുന്നു എ.കെ. ബാലൻ പറഞ്ഞത്. ഈ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു. കേരളത്തിൽ വർഗീയ കലാപങ്ങൾ അരങ്ങേറിയ ഒരു കാലമുണ്ടായിരുന്നുവെന്നും ഇത് ഓർമിപിക്കാനാണ് ബാലൻ ശ്രമിച്ചത് എന്നുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
പ്രസ്താവന തിരുത്തണമെന്നും മാപ്പുപറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി ജമാഅത്ത് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരാണ് വക്കീൽ നോട്ടീസ് അയച്ചത്.
















