വാഷിംഗ്ടൺ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ നടപടികൾ സ്വീകരിക്കുന്നതിനെതിരെ ഇറാൻ സർക്കാരിന് കർശന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രക്ഷോഭകാരികളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ അമേരിക്ക ശക്തമായി പ്രതികരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
സമാധാനപരമായി പ്രതിഷേധിക്കുന്ന ഇറാനിലെ ജനങ്ങളുടെ അവകാശങ്ങളെ മാനിക്കണമെന്നും അധികാരികൾ വെടിയുതിർത്താൻ അമേരിക്ക തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. ലോകം നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഇറാൻ ഭരണകൂടത്തെ ഓർമ്മിപ്പിച്ച ട്രംപ്, മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.
ഡിസംബർ 28 ന് പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം കുറഞ്ഞത് 62 പേർ കൊല്ലപ്പെട്ടതായി അവകാശ സംഘടനകൾ വ്യക്തമാക്കുന്നു. ഇതിൽ 48 പ്രകടനക്കാരും സുരക്ഷാ സേനയിലെ 14 അംഗങ്ങളും ഉൾപ്പെടുന്നുവെന്ന് HRANA അവകാശ സംഘടന അറിയിച്ചു. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്‌മയും അഴിമതിയും ആരോപിച്ചാണ് ഇറാനിലെ വിവിധ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങിയത്.
അതിനിടെ, പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്നു പ്രഖ്യാപിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി, പ്രക്ഷോഭകർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏജന്റുമാരാണെന്ന് ആരോപിച്ചു. അഹങ്കാരത്തോടെ ലോകത്തെ വിധിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ തകർച്ച ഉടൻ ഉണ്ടാകുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി.
















