പത്തനംതിട്ട: ശബരിമലയില്‍ 2025-ലും സ്വര്‍ണക്കൊള്ള നടത്താന്‍ ശ്രമം നടന്നതായി സംശയം. ഇതിന്റെ ഭാഗമായാണോ നിറംമങ്ങി എന്ന പേരില്‍ ദ്വാരപാലകപാളികള്‍ കഴിഞ്ഞ സപ്തംബര്‍ ഏഴിന് അതീവ രഹസ്യമായി കടത്തിയതെന്ന് എസ്‌ഐടി പരിശോധിക്കും.
2019-ല്‍ ഉദ്ദേശ്യം 1,048 പവന്‍ (8 കിലോയില്‍ അധികം) സ്വര്‍ണം പല ഘട്ടങ്ങളിലായി പാളികളില്‍ നിന്നും വേര്‍തിരിച്ചു മാറ്റിയെന്നാണ് കണ്ടെത്തല്‍. മല്യ നല്‍കിയതില്‍ ബാക്കിയുള്ള 22 കിലോ സ്വര്‍ണവും കൂടി ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ലക്ഷ്യമിട്ടിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നാണ് എസ്‌ഐടി കരുതുന്നത്.
ദ്വാരപാലകപാളികള്‍ വീണ്ടും ചെന്നൈയ്‌ക്ക് കൊടുത്തുവിടുന്നതിനായി കഴിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തയാറാക്കിയ കത്ത് നേരത്തെ ജന്മഭൂമി പുറത്തുവിട്ടിരുന്നു. ഇതില്‍ ശ്രീകോവില്‍ മേല്‍ക്കൂര ചോരുന്നതായും പാര്‍ശ്വ ഭിത്തികളിലൂടെ മഴവെള്ളം ഉള്ളിലേക്ക് ഒലിച്ചിറങ്ങുന്നതായും സൂചിപ്പിച്ചിരുന്നു. ചോര്‍ച്ച മാറ്റുന്നതിനായി മേല്‍ക്കൂര ഇളക്കുമ്പോള്‍, നാഗപാളികള്‍ക്ക് മുകളിലെ ചെമ്പുപാളികളില്‍ പൊതിഞ്ഞ സ്വര്‍ണം കടത്താനും ലക്ഷ്യമിട്ടിരുന്നതായാണ് സംശയം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പി.എസ്. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. മൊഴികള്‍ തൃപ്തികരമല്ലെങ്കില്‍ അറസ്റ്റിനും സാധ്യതയുണ്ട്.
ശ്രീകോവില്‍ മേല്‍ക്കൂരയില്‍ 15.219 കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞതായാണ് യുബി ഗ്രൂപ്പ് 2018-ല്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയ രേഖകളിലുള്ളത്. ശ്രീകോവിലില്‍ ഏറ്റവുമധികം സ്വര്‍ണം പൊതിഞ്ഞിട്ടുള്ളതും മേല്‍ക്കൂരയിലാണ്. ഹുണ്ടിക്കുമുകളിലെ റെയിന്‍ഗട്ടറില്‍ 1.155 കിലോഗ്രാം, സോപാനത്തിന് മുന്നിലെ ഹുണ്ടിയില്‍ 1.014 കിലോഗ്രാം, ശ്രീകോവില്‍ വശങ്ങളിലെ അയ്യപ്പചരിതം കൊത്തിയ പാളികളില്‍ 1.750 കിലോഗ്രാം, ഓരോ ഭിത്തിയിലുമുള്ള മൂന്ന് അലങ്കാര വാതിലുകളില്‍ 1.609 കിലോഗ്രാം വീതവും സ്വര്‍ണമാണ് പൊതിഞ്ഞിട്ടുള്ളത്. കൂടാതെ 1.154 കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞ അഞ്ച് കലശങ്ങളുമുണ്ട്.
1998-ല്‍ വിജയ് മല്യ 30.291 കിലോഗ്രാം സ്വര്‍ണം ഉപയോഗിച്ചാണ് ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. ഇതില്‍ കട്ടിളപ്പാളികളില്‍ മാത്രം 2.520 കിലോഗ്രാം (314.97 പവന്‍) സ്വര്‍ണം പൊതിഞ്ഞിരുന്നു. ആദ്യം കൊള്ളയടിച്ച ഈ സ്വര്‍ണത്തിന്റെ ഒരു തരിപോലും കണ്ടെത്താന്‍ എസ്‌ഐടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടാതെ ശ്രീകോവിലിന്റെ ചുറ്റുമുള്ള എട്ട് തൂണുകള്‍ പൊതിഞ്ഞ പാളികളും കൊള്ള യടിച്ചതായാണ് വിവരം. ഇതില്‍ 4.303 കിലോഗ്രാം (537.83 പവന്‍) സ്വര്‍ണമാണ് ഉള്ളത്.
ഗോവര്‍ദ്ധന്‍ തന്നെയാണ് ഈ സ്വര്‍ണവും വാങ്ങിയതെന്ന് എസ്‌ഐടി കരുതുമ്പോഴും ഇക്കാര്യം അയാള്‍ സമ്മതിക്കുന്നില്ല. സമാന അളവിലുള്ള സ്വര്‍ണം എസ്‌ഐടി കണ്ടെത്തിയിട്ടുമില്ല. രണ്ട് ദ്വാരപാലക ശില്‍പ്പപാളികളിലായി പൊതിഞ്ഞിരുന്നത് 195.52 പവന്‍ സ്വര്‍ണമാണ്.
ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധനില്‍ നിന്നും സമാന അളവില്‍ 474.960 ഗ്രാം സ്വര്‍ണവും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയില്‍ നിന്നും 109. 243 ഗ്രാം സ്വര്‍ണവും മാത്രമാണ് ഇതുവരെ വീണ്ടെടുത്തത്.
കട്ടിളപ്പാളികള്‍ക്ക് മുകളിലുള്ള ദശാവതാരം, രാശി ചിഹ്നങ്ങള്‍ എന്നിവ കൊത്തിയ ഏഴ് പാളികളില്‍ എത്ര അളവില്‍ സ്വര്‍ണം ഉണ്ടായിരുന്നു എന്നതില്‍ ഇനിയും വ്യക്തതയില്ല.
















