ത്വം ദേശികേന്ദ്രം പരമം പവിത്രം
വിശ്വസ്യ പാലം മധുരം യതീന്ദ്രം
ഹിതായ നൃണാം നരമൂര്‍ത്തിമന്തം
വിവേക ആനന്ദമഹം നമാമി
ഭാരത ‘യശോഗന്ധം പാരെങ്ങും പരത്തിയ’, യതികുല സത്തമനായ സ്വാമി വിവേകാനന്ദന്റെ 164-ാം ജന്മതിഥി ഇന്ന്. ലോകദൃഷ്ടിയില്‍ ഇന്ത്യ അജ്ഞതയും ദാരിദ്ര്യവും കൊടികുത്തിവാഴുന്ന അടിമ രാജ്യമായിരുന്നപ്പോഴാണ് 1893-ല്‍ അമേരിക്കയില്‍ സ്വാമി വിവേകാനന്ദന്‍ മഹാശംഖനാദം മുഴക്കി ഭാരതത്തിന്റെ ആത്മീയ ശ്രേഷ്ഠത ലോകത്തെ അറിയിച്ചത്. വിദേശാ ധിപത്യത്തില്‍ നിന്നു മാതൃഭൂമിയെ മോചിപ്പിക്കാനുള്ള ദേശീയബോധത്തിന്റെ വിത്ത് സ്വാമിജി പാകുകയും ചെയ്തു. പാശ്ചാത്യരെ വേദാന്ത പ്രഭാഷണങ്ങളാല്‍ പ്രകമ്പനം കൊള്ളിക്കുമ്പോഴും സ്വാമിജിയുടെ ഹൃദയം മാതൃഭൂമിയെക്കുറിച്ചോര്‍ത്ത് ആര്‍ദ്രമായിരുന്നു. എത്രയോ രാത്രി സ്വാമിജി തന്റെ നാടിന്റെ പട്ടിണിയും കഷ്ടപ്പാടും അജ്ഞതയും അടിമത്തവും ഓര്‍ത്ത് കരഞ്ഞിട്ടുണ്ട്. ഭാരതത്തിന്റെ പൈതൃകവും സംസ്‌കാരവും വിദേശീയര്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍, അവിടുത്തെ സാങ്കിതേക പുരോഗതി ഭാരതീയരില്‍ എത്തണമെന്നു സ്വാമിജി ആഗ്രഹിച്ചു. സ്വാതന്ത്യത്തിനായി പ്രവര്‍ത്തിക്കാന്‍ കരുത്തും ഇച്ഛാശക്തിയും ഉള്ള ആദര്‍ശധീരന്മാരായ യുവാക്കളെ വാര്‍ത്തെടുക്കാന്‍ സ്വാമിജി പ്രചോദനമേകി. സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി, അരവിന്ദഘോഷ്, ബാലഗംഗാധരതിലക്, ഖുദി രാംബോസ്, സി.രാജഗോപാലാചാരി തുടങ്ങി അറിയപ്പെടുന്നവരും അറിയ പ്പെടാത്തവരുമായ അസംഖ്യം സ്വാതന്ത്ര്യസമര സേനാനികളും വിപ്ലവകാരികളും സ്വാമി വിവേകാനന്ദന്റെ വാക്‌ധോരണിയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു.
സ്വാമിജിയുടെ ലിഖിതങ്ങള്‍ വായിച്ച് തന്റെ ദേശഭക്തി ആയിരംമടങ്ങായെന്ന് ഗാന്ധിജി. ”സ്വാമിജീ, എനിക്കെങ്ങനെ അങ്ങയെ സഹായിക്കാന്‍ കഴിയും,” എന്ന പാശ്ചാത്യ ശിഷ്യയുടെ ചോദ്യത്തിന് സ്വാമിജിയുടെ ഉത്തരം ”ഇന്ത്യയെ സ്‌നേഹിക്കുക!” എന്നായിരുന്നു. നാലുവര്‍ഷത്തെ പാശ്ചാത്യ ജീവിതം കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്വാമിജിയോട് മാതൃഭുമിയോടുള്ള അപ്പോഴത്തെ മനോഭാവം എന്തെന്ന് ചോദിച്ച വിദേശിയോട് സ്വാമിജിയുടെ മറുപടി: ”ഞാനിങ്ങോട്ട് പോരും മുമ്പേ ഇന്ത്യയെ ഞാന്‍ സ്‌നേഹിച്ചു. ഇപ്പോള്‍ ഇന്ത്യയിലെ പൂഴി പോലും എനിക്ക് പവിത്രമായിത്തീര്‍ന്നിരിക്കുന്നു; അവിടത്തെ വായുപോലും പവിത്രമാണെനിക്കിപ്പോള്‍; അതാണിപ്പോള്‍ പുണ്യഭൂമി.”പാശ്ചാത്യ ദിഗ്‌വിജയം കഴിഞ്ഞ് 1897 ജനുവരി 15ന് കൊളംബൊയിലെത്തിയ സ്വാമിജി ജനുവരി 16ന് പ്രസംഗിച്ചത് ‘പുണ്യഭൂമിയായ ഭാരത’ത്തെക്കുറിച്ചായിരുന്നു. അടുത്ത 50 വര്‍ഷം ഭാരതാംബയായിരിക്കണം നമ്മുടെ ഒരേ ഒരു ദൈവം എന്ന് സ്വാമിജി പറഞ്ഞു. കൃത്യം 50-ാം വര്‍ഷം ഭാരതം സ്വാതന്ത്ര്യം നേടി!
സ്വാമിജിക്ക് ത്യാഗവും സേവയും ആയിരുന്നു ദേശീയാദര്‍ശങ്ങള്‍. പരമ്പരാഗത സംന്യാസ സമ്പ്രദായത്തില്‍ സ്വമുക്തിക്കുള്ള സാധനാനുഷ്ഠാനങ്ങളില്‍ ലീനരായിരിക്കാതെ ജനസേവയും ലോകക്ഷേമ പ്രവര്‍ത്തനങ്ങളും ചെയ്യണമെന്ന സ്വാമിജിയുടെ ആശയത്തില്‍ സഹോദര സംന്യാസിമാര്‍ക്ക് ശങ്ക ഉണ്ടായപ്പോള്‍ ഗുരുദേവനായ ശ്രീരാമകൃഷ്ണ പരമഹംസനോടുള്ള കര്‍ത്തവ്യം നിറവേറ്റുന്നത് സാധാരണക്കാരായ ജനങ്ങളെ സേവിച്ചും ഗുരുദേവന്റെ ആശയങ്ങളെ പ്രചരിപ്പിച്ചും ആവണം എന്നത് സ്വാമിജി ആചരിച്ചു കാണിച്ചുകൊടുത്തു. ഗുരുപത്‌നിയായ ശ്രീശാരദാദേവി ഈ വിഷയത്തില്‍ സ്വാമിജിയെ പൂര്‍ണ്ണമായി പിന്തുണച്ചു. മറ്റു ശിഷ്യരെല്ലാം സ്വാമിജിയുടെ ഇച്ഛയനുസരിച്ചു പ്രവര്‍ത്തിക്കണം എന്ന് അമ്മ ദൃഢമായി പറഞ്ഞു. എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ മാത്രം ദേവിക്ക് സ്വാമിയെ തടയേണ്ടതായി വന്നു. സ്വാമിജി സന്തോഷത്തോടെ അത് ശിരസാവഹിക്കുകയും ചെയ്തു. ബംഗാളില്‍ പ്ലേഗ് പടര്‍ന്ന കാലം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വാമിജിയും ശിഷ്യരും പണത്തിന്റെ അഭാവത്തില്‍ വിഷമിച്ചു. രാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂര്‍മഠം വിറ്റും കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ സ്വാമിയുടെ ഹൃദയം വെമ്പി. സംന്യാസിമാരായ തങ്ങള്‍ മരച്ചോട്ടില്‍ ഉറങ്ങിയാലും മതി എന്നായിരുന്നു സ്വാമിജിയുടെ ചിന്ത. പക്ഷേ, അവിടെ ദേവിയുടെ പ്രായോഗികബുദ്ധി പ്രവര്‍ത്തിച്ചു; പണം വേറെ ലഭിക്കുകയും ചെയ്തു.
സതീര്‍ത്ഥ്യശിഷ്യര്‍ക്ക് സ്വാമിജിയോട് അതിരറ്റ സ്‌നേഹാദരമുണ്ടായിരുന്നു. സ്വാമിജിയുടെ ഇച്ഛ അനുസരിച്ച് എവിടെ പോകാനും എന്തു സേവാ പ്രവര്‍ത്തനം ചെയ്യാനും എല്ലാവരും തയാറായി. ചിലര്‍ ദുരിതനിവാരണത്തില്‍ ഏര്‍പ്പെട്ടു. ചിലരുടെ പ്രയത്‌നത്താല്‍ ക്രമേണ വിദ്യാലായങ്ങളും ആശുപത്രികളും സേവാശ്രമങ്ങളും രൂപം കൊണ്ടു. ജപം, ധ്യാനം, ഗാനം, സ്വാധ്യായം മുതലായ ചര്യകളില്‍ സ്വാമിജി ശിഷ്യര്‍ക്ക് പരിശീലനം നല്‍കുകയും ഗീതോപനിഷത്തുകളില്‍ ക്ലാസ് എടുക്കുകയും ചെയ്തു. സകലതിനും അടിസ്ഥാനം വേദാന്തമാവണം എന്ന നിലപാടായിരുന്നു സ്വാമിജിക്ക്. മനുഷ്യനില്‍ അന്തര്‍ലീനമായ അനന്തശക്തിയെക്കുറിച്ച് സ്വാമി ബോധവല്‍ക്കരിച്ചു. ദേശഭക്തി, സ്‌നേഹം, ഈശ്വരീയത ഇവ ആ വാക്കിലും പ്രവര്‍ത്തനത്തിലും ജ്വലിച്ചുനിന്നു.
ബ്രഹ്‌മചാരികള്‍ സംന്യാസദീക്ഷ എടുക്കുന്നതിനു മുമ്പായി സ്വാമിജി അവരോടു പറഞ്ഞതിങ്ങനെ:-
‘ഓര്‍ത്തോളു, ആത്മമുക്തിക്കും ബഹുജനഹിതത്തിനും വേണ്ടിയാണ് സംന്യാസി ജന്മം എടുക്കുന്നത്. അകക്കാമ്പില്‍ ഉറങ്ങി ക്കിടക്കുന്ന പരബ്രഹ്‌മകേസരിയെ ജ്ഞാനദീപം കൊളുത്തി ഉണര്‍ത്തിയെഴുന്നേല്‍പിക്കാനാണ് സംന്യാസി പിറക്കുന്നത്!…..ഈ ലക്ഷ്യത്തിനാണ് നാം ജന്മം സ്വീകരിച്ചത്. അതിനുവേണ്ടി നമുക്ക് മരണം വരിക്കുകയും ചെയ്യാം.” ഇതിന്റെ പ്രതീകമായാണ് രാമകൃഷ്ണ സംഘത്തിന്റെ ആദര്‍ശവാക്യമായി സ്വാമിജി ‘ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച’ എന്ന ഋഗ്‌വേദമന്ത്രം കല്പിച്ചതും. ഇന്ന് ലോകമെമ്പാടും ശ്രീരാമകൃഷ്ണ സംഘം ആത്മീയ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം സേവാധര്‍മ്മ ത്തിലും പ്രതിജ്ഞാബദ്ധരായിരിക്കുന്നു.
വാസ്തവത്തില്‍ വിവേകാനന്ദന്‍ ഗുരുവായ ശ്രീരാമകൃഷ്ണനോട് സമാധിയില്‍ ലീനനാകാനുള്ള വരമാണ് ആവശ്യപ്പെട്ടത്. പക്ഷേ ഗുരുവില്‍ നിന്ന് മാനവസേവയും മുഖ്യമാണ് എന്ന് മനസ്സിലാക്കി. സമാധിയുടെ പരമാനന്ദാനുഭവത്തോടൊപ്പം തന്നെ സേവാധര്‍മ്മവും പരമപ്രധാനമാണ് എന്ന സന്ദേശംശിഷ്യരിലേക്കു പകരുകയായിരുന്നു.
തന്നിലെ ദിവ്യത്വത്തെ അറിഞ്ഞ് ജനാര്‍ദ്ദനസേവ ജനവേസയാക്കണം. ഇതല്ലേ ഓരോ വ്യക്തിയും ആദര്‍ശമാക്കേണ്ടത്! അതല്ലേ സ്വാമിജി ആഗ്രഹിച്ച വിശ്വസാഹോദാര്യത്തിലേക്ക് എത്തിക്കുന്നത്
”രഞ്ജിപ്പും ശാന്തിയും, അല്ലാതെ ഭിന്നിപ്പല്ല” എന്നതായിരുന്നു സ്വാമിജിയുടെ മഹത്തായ സന്ദേശം.
”തവ പാദപത്മം മനസ്സില്‍ സ്മരിക്കാന്‍
കഴിയേണമെന്നും ഭഗവന്‍ നമസ്‌തേ
നരസേവകൊണ്ടീ ഭുവനത്തെ ജയിച്ച
മഹാദേശഭക്ത യതീന്ദ്ര നരേന്ദ്ര….”
















