ന്യൂദല്‍ഹി: യുപിഎ ഭരണകാലത്ത് മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരുന്നെങ്കിലും പിന്നണിയില്‍ കരുക്കള്‍ നീക്കയത് സോണിയാഗാന്ധിയായിരുന്നു. അന്ന് ഇന്ത്യയുടെ തന്ത്രപ്രധാനസ്ഥലമായ സിയാചിന്‍ ചൈനയ്‌ക്ക് വിട്ടുകൊടുക്കാന്‍ സോണിയാഗാന്ധി ഒരു നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍ അതിനെ എതിര്‍ത്ത് തോല്‍പിച്ചത് അന്ന് കരസേനാമേധാവിയായി കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച ആളാണ് ജെ.ജെ. സിങ്ങ് ആണ്.
ഈയിടെ റിപ്പബ്ലിക് ടിവിയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജെ.ജെ. സിങ്ങ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് സോണിയാഗാന്ധിയുടെ തീരുമാനമായിരുന്നു അവസാനവാക്ക്. സിയാചിന്‍ ചൈനയ്‌ക്ക് നല്‍കാന്‍ സോണിയാഗാന്ധി നിര്‍ദേശിച്ചപ്പോള്‍ ആ ഉത്തരവില്‍ ഒപ്പിടാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് തയ്യാറായി. ആ സമയത്താണ് കരസേനയില്‍ നിന്നും അതിശക്തമായ എതിര്‍പ്പ് ഉണ്ടായത്. കാരണം സിയാചിന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോലം അതീവപ്രാധാന്യമുള്ള പ്രദേശമാണെന്ന് കരസേനാമേഥാവിയ്‌ക്ക് അറിയാമായിരുന്നു.
തങ്ങള്‍ നിയമിച്ച കരസേന മേധാവി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചത് സോണിയാഗാന്ധിയെപ്പോലും ഞെട്ടിച്ചുകളഞ്ഞു. സൈന്യത്തിന്റെ വെറുപ്പ് വാങ്ങി വെയ്‌ക്കേണ്ടെന്ന് കരുതി ഈ നിര്‍ദേശം അന്ന് സോണിയ ഗാന്ധി പിന്‍വലിക്കുകയായിരുന്നു. .
സോണിയാഗാന്ധിയുടെ ചൈനാബന്ധം
സോണിയാഗാന്ധിയുടെ ചൈനാബന്ധം കുപ്രസിദ്ധമാണ്. 2007ല്‍ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചൈനയിലേക്ക് ഒരു പ്രതിനിധി സംഘം പോയി. അന്ന് പ്രസിഡന്‍റ് ഹു ജിന്‍റാവോയെയും പ്രധാനമന്ത്രി വെന്‍ ജെബാവോയെയും കണ്ടു. 2008ല്‍ ബെയ്ജിംഗ് ഒളിമ്പിക്സില്‍ ഉദ്ഘാടന പരിപാടിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സോണിയ ചൈനയില്‍ പോയി പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം തുറന്ന ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന് പ്രഖ്യാപിച്ച സോണിയ സിയാചിന്‍ ചൈനയ്‌ക്ക് വിട്ടുകൊടുക്കാനുള്ള നിര്‍ദേശം മുന്നോട്ട് വെച്ചു. ഇതിനെയാണ് സേന എതിര്‍ത്തത്. 2014ല്‍ ചൈനയുടെ ഷീ ജിന്‍പിങ്ങ് ഇന്ത്യയില്‍ എത്തി സോണിയാഗാന്ധിയെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും കണ്ടിരുന്നു. 2000ല്‍ ചൈന എംബസിയില്‍ നിന്നും ചൈനീസ് സര്‍ക്കാരില്‍ നിന്നും വന്‍തുക സോണിയാഗാന്ധിക്ക് ലഭിച്ചിരുന്നു. ഇത് വലിയ രാഷ്‌ട്രീയവിവാദമായി.2006ല്‍ ചൈന ചാരിറ്റി ഫൗണ്ടേഷന്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന് 10 ലക്ഷം രൂപ സംഭാവന നല‍്കിയതും വിവാദമായി.
















