ന്യൂദല്‍ഹി: പാകിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയ്‌ക്കെതിരെ വെറുപ്പും തിന്മയും പരത്താന്‍ ശ്രമിക്കുമ്പോള്‍ ശ്രീലങ്കയില്‍ നിന്നും ഉയരുന്നത് ഇന്ത്യയ്‌ക്കും മോദിയ്‌ക്കും അനുകൂലമായ ശബ്ദം. മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയും പ്രസിഡന്‍റും ആയിരുന്ന, ഇപ്പോള്‍ ശ്രീലങ്കയുടെ എംപിയായ മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും പറയുന്നത് തെക്കന്‍ ഏഷ്യയുടെ നേതൃത്വം മോദിയും ഇന്ത്യയും കയ്യാളണമെന്നാണ്.
ഭീകരവാദ വെല്ലുവിളികളും സാമൂഹിക അസ്വാരസ്യങ്ങളും രാഷ്‌ട്രീയ തകിടം മറിച്ചിലുകളും കൊണ്ട് നിറഞ്ഞ തെക്കന്‍ ഏഷ്യയില്‍ ഇന്ത്യയുടെയും മോദിയുടെയും നേതൃത്വം അനിവാര്യമാണെന്ന് മഹിന്ദ രാജപക്സെ പറയുന്നു. വിദ്യാര്‍ത്ഥി കലാപം നടന്ന ബംഗ്ലാദേശിലും നേപ്പാളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹിന്ദ രാജപക്സെയുടെയും മകന്‍ നമല്‍ രാജപക്സെയുടെയും വാക്കുകള്‍ പ്രാധാന്യമര്‍ഹിക്കുന്നു.
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ആവശ്യമാണെന്ന് നമല്‍ രാജപക്സെ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. നേപ്പാളിലും ബംഗ്ലാദേശിലും വിദ്യാര്‍ത്ഥികലാപത്തില്‍ ഭരണമാറ്റം വരെയുണ്ടായി. ഈ സാഹചര്യത്തില്‍ തെക്കന്‍ ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ തമ്മില്‍ സഹകരണം ഉണ്ടായിരിക്കുമ്പോള്‍ തന്നെ ഇന്ത്യ അതിന്റെ പ്രധാന കരുത്തായി നിലകൊള്ളണമെന്നും നമല്‍ രാജപക്സെ പറയുന്നു.
തെക്കന്‍ ഏഷ്യയിലെ മൂന്ന് രാജ്യങ്ങളില്‍ ഒരേ രീതിയില്‍ കലാപത്തിലൂടെ ഭരണമാറ്റം
തെക്കന്‍ ഏഷ്യയില്‍ മൂന്ന് രാജ്യങ്ങളില്‍ ഒരേ രീതിയിലാണ് ഭരണമാറ്റം ഉണ്ടായത്. ആദ്യം കലാപമുണ്ടായത് ശ്രീലങ്കയിലാണ്. 2022ല്‍. സാമ്പത്തിക പ്രതിസന്ധിയും പ്രാദേശിക പ്രശ്നങ്ങളും വളരെ പെട്ടെന്ന് ജനങ്ങളുടെ അഴിമതി വിരുദ്ധ കലാപമായി മാറി. ഇതിനെ തുടര്‍ന്ന് അന്നത്തെ പ്രസിഡന്‍റ് ഗോതബായ രാജപക്സെയെ അധികാരത്തില്‍ നിന്നും പുറത്താക്കി.
രണ്ട് വര്‍ഷം കഴിഞ്ഞ് 2024ല്‍ ആണ് ജോലി സംവരണപ്രശ്നവുമായി ബന്ധപ്പെട്ട് അവിടുത്തെ വിദ്യാര്‍ത്ഥികള്‍ നടത്തിയ കലാപം അക്രമത്തിലേക്ക് വഴിതിരിഞ്ഞത്. അത് ഷേഖ് ഹസീന നയിച്ചിരുന്ന അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തില്‍ കലാശിച്ചു. പകരം യുഎസ് പിന്തുണയുള്ള മുഹമ്മദ് യൂനസ് ഇടക്കാലസര്‍ക്കാരിന്റെ തലവനായി അധികാരമേറ്റു.
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 2025ല്‍ ആണ് നേപ്പാളില്‍ കലാപമുണ്ടായത്. ഇത് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ മക്കള്‍ നയിക്കുന്ന സമ്പന്ന ജീവിതത്തോടുള്ള പ്രതിഷേധമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തില്‍ നിന്നാണ് ആരംഭിച്ചത്. ക്രമേണ ഈ ജെന്‍സീ കലാപം (1990ന് ശേഷം ജനിച്ചവരാണ് ജെന്‍ സീ കൗമാരക്കാര്‍) നേപ്പാള്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ കലാശിച്ചു. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി രാജിവെയ്‌ക്കേണ്ടിവന്നു.
ഈ കലാപങ്ങള്‍ കത്തിക്കുന്നതിന് പിന്നില്‍ ഭീകരവാദശക്തികളുണ്ടെന്നും അതിനാല്‍ വിവിധരാജ്യങ്ങള്‍ തമ്മില്‍ ഭീകരവാദത്തിനെതിരെ കൈകോര്‍ക്കണമെന്നും മഹിന്ദ രാജപക്സെ ആവശ്യപ്പെട്ടു. “രാഷ്‌ട്രീയ അക്രമവും ഭീകരവാദവും ഇല്ലാതാക്കാന്‍ തെക്കന്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ തമ്മില്‍ ധാരണയുണ്ടാകണം. ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ കൂട്ടായി പരിശ്രമം ഉണ്ടാകണം.അതിനാല്‍ തെക്കന്‍ ഏഷ്യയില്‍ സമാധാനവും സുസ്ഥിരതയും ഉണ്ടാകാന്‍ ഇന്ത്യയുടെ നേതൃത്വം അനിവാര്യമാണ്.” – മഹിന്ദ രാജപക്സെ പറഞ്ഞു.
















