തിരുവനന്തപുരം: കേരളം കൊണ്ടുവന്ന ‘മലയാള ഭാഷാ ബിൽ 2025’നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിയമനിർമ്മാണം എത്രയും വേഗം പിൻവലിക്കണമെന്ന് അദ്ദേഹം കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കന്നഡ, തമിഴ് മീഡിയം അടക്കമുള്ള എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലും 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാൻ ശ്രമിക്കുന്ന ബില്ലാണ് കേരളം അവതരിപ്പിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ കന്നഡ മീഡിയം സ്കൂളുകൾക്ക് ഉൾപ്പെടെ ഇത് ബാധകമാകുന്നതാണ്. ഇതോടെയാണ് ബില്ലിനെതിരെ കർണാടക രംഗത്ത് എത്തിയിരിക്കുന്നത്.
കാസര്‍കോട് വൈകാരികമായി കർണാടകയുടേതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. “ കാസര്‍കോട് ഇന്ന് ഭരണപരമായി കേരളത്തിന്റെ ഭാഗമായിരിക്കാം, പക്ഷേ വൈകാരികമായി അത് കർണാടകയുടേതാണ്. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണിത്. കാസര്‍കോട്ടെ കന്നഡിഗരുടെ മാതൃഭാഷ പഠിക്കാനുള്ള അവകാശം ഇത് നിഷേധിക്കും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല” എന്നും സിദ്ധരാമയ്യ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ പറഞ്ഞു.
കാസര്‍കോടുള്ള കന്നഡ സംസാരിക്കുന്നവരിൽ 70 ശതമാനം വിദ്യാർഥികളും കന്നഡ പഠിക്കാനും കന്നഡ മീഡിയത്തിൽ പഠിക്കാനും ആഗ്രഹിക്കുന്നവരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കന്നഡിഗനും, കാസര്‍കോട്ടിലെ ജനങ്ങൾക്കും, ഭാഷാ ന്യൂനപക്ഷങ്ങൾക്കും, ഇന്ത്യ എല്ലാ ഭാഷയ്‌ക്കും എല്ലാ ശബ്ദത്തിനും തുല്യമാണെന്ന് വിശ്വസിക്കുന്ന എല്ലാവർക്കുമൊപ്പം ഞങ്ങൾ നിലകൊള്ളും. മലയാളം, കന്നഡ തുടങ്ങി എല്ലാ മാതൃഭാഷകളും അഭിവൃദ്ധി പ്രാപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിൽ തള്ളണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കർണാടക ബോർഡർ ഏരിയ ഡെവലപ്‌മെൻ്റ് അതോറിറ്റി (KBADA) സംഘം കേരള ഗവർണറെ കണ്ടിരുന്നു. കാസര്‍കോട്
വെച്ചായിരുന്നു കൂടിക്കാഴ്ച. ജില്ലയിലെ കന്നഡ സംസാരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിന്റെ അവകാശങ്ങളെയും വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന ആശങ്കയാണ് ഗവർണറെ കണ്ട് ഉന്നയിച്ചത്.
















