തിരുവനന്തപുരം: യാതൊരു പ്രകോപനവും ഇല്ലാതെ ഇരുമുടി കെട്ടുമായി ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരെ മരക്കൂട്ടത്ത് വച്ച് മൃഗീയമായി തല്ലിച്ചതച്ച വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. നിശ്ചിത കാലപരിധിക്കുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ പോലീസ് മേധാവിയുടെ വസതിയിലേക്ക് ക്ഷേത്ര സംരക്ഷണ സമിതി നീതി തേടി മാർച്ച് നടത്തുമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷൻ ജി.കെ. സുരേഷ് ബാബുവും ജനറൽ സെക്രട്ടറി കെ എസ് നാരായണനും പറഞ്ഞു.
സംഭവത്തിൽ അടിയന്തരമായി നിഷ്പക്ഷ അന്വേഷണം നടത്താനും നടപടിയെടുക്കാനും പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറാകണം. അയ്യപ്പഭക്തന്മാരെ സന്നിധാനത്തിലേക്കുള്ള വഴിയിൽ തല്ലി ചതച്ച സംഭവം ഒരു കാരണവശാലും കയ്യുംകെട്ടി നോക്കിയിരിക്കില്ല എന്ന മുന്നറിയിപ്പും സംസ്ഥാന പോലീസ് മേധാവിക്ക് ക്ഷേത്ര സംരക്ഷണ സമിതി നൽകി.
നിശ്ചിത കാലപരിധിക്കുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ പോലീസ് മേധാവിയുടെ വസതിയിലേക്ക് ക്ഷേത്ര സംരക്ഷണ സമിതി നീതി തേടി മാർച്ച് നടത്തും. അടിയന്തരമായി നടപടി സ്വീകരിച്ച് കുറ്റക്കാരായ പോലീസുകാരെ മാറ്റിനിർത്താനും പകരം അയ്യപ്പ ഭക്തരെ നിയോഗിക്കാനും ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച ദൃശ്യങ്ങളും പരാതിയും ജി.കെ. സുരേഷ് ബാബു ഡി. ജിപിക്ക് കൈമാറി.
ഇരുമുടി കെട്ടുമായി ഭക്തിപുരസരം എത്തുന്ന അയ്യപ്പഭക്തരെ പോലീസ് സേന യാതൊരു പ്രകോപനവും ഇല്ലാതെയാണ് തല്ലിച്ചതയ്‌ക്കുന്നത്. ശബരിമലയുടെ ചരിത്രത്തിൽ തന്നെ ഇത്തരത്തിലുള്ള പോലീസ് പീഡനം ഈ സർക്കാരിന്റെ കാലത്താണ് ഉണ്ടായിട്ടുള്ളത് എന്ന കാര്യം ഓർമ്മിപ്പിക്കാതിരിക്കാൻ കഴിയില്ല. 2018 മുതൽ ഈ സർക്കാരിൻറെ നേതൃത്വത്തിൽ തുടർച്ചയായി നടക്കുന്ന പീഡനത്തിന്റെ ഭാഗമാണ് ഇതെന്ന് എല്ലാ അയ്യപ്പഭക്തർക്കും അറിയാം.സാധാരണ പോലീസ് അയ്യപ്പന്മാരെയാണ് ശബരിമലയിൽ ഡ്യൂട്ടിക്കിടാറുള്ളത് അതിനുപകരം ഗുണ്ടാ സ്വഭാവമുള്ള ഇടതുപക്ഷ ഇസ്ലാമിക ഭീകരബന്ധം ഉള്ള പോലീസുകാരെ നിയോഗിച്ചതാണ് ഈ മണ്ഡലകാലത്ത് തുടർച്ചയായി പലതവണ ശബരിമല അയ്യപ്പന്മാർക്കെതിരെ അക്രമം ഉണ്ടാകാൻ കാരണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി പറഞ്ഞു.
















