ഗാസിയാബാദ്: ഗാസിയാബാദിലെ ഒരു റസ്റ്റോറന്റ് ജീവനക്കാരനായ ജാവേദ് അൻസാരി റൊട്ടി ചുടുന്നതിനിടയിൽ അതിൽ തുപ്പിയതിനെതിരെ പ്രതിഷേധം ശക്തം. ഇയാളുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലാണ്. ‘ചിക്കൻ പോയിന്റ്’ എന്ന കടയിലാണ് സംഭവം. വൈറലായ വീഡിയോയിൽ, ഇയാൾ തന്തൂർ റൊട്ടി തയ്യാറാക്കുകയും തുടർന്ന് അതിൽ തുപ്പുകയും ചെയ്യുന്നത് കാണാം. സ്ഥലത്തുണ്ടായിരുന്ന ഒരാൾ ഇത് പകർത്തുകയായിരുന്നു,
വീഡിയോ സമൂഹ മാധ്യമത്തിൽ പെട്ടെന്ന് പ്രചരിക്കുകയും പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. വീഡിയോ പരിശോധിച്ചപ്പോൾ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതായി കവിനഗർ എസിപി സൂര്യബലി പറഞ്ഞു. റൊട്ടി തയ്യാറാക്കിയ ജാവേദ് അൻസാരി എന്ന ജീവനക്കാരനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്‌തെന്നും ആവശ്യമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസിയാബാദിൽ ഇതിനുമുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മൂത്രത്തിൽ കലർത്തിയ പഴച്ചാറുകൾ ഉപഭോക്താക്കൾക്ക് വിളമ്പിയതിന്റെ പേരിൽ ഒരു കടയുടമയെ രോഷാകുലരായ നാട്ടുകാർ മർദിച്ചിരുന്നു. ഖുഷി ജ്യൂസ് കോർണറിന്റെ ഉടമയായ ആമിർ ഖാനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത സഹായിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇത്തരം പ്രവൃത്തികൾ തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഭരണകൂടം കർശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
















