ആലപ്പുഴ: മണ്ണഞ്ചേരി ബ്ലോക്ക് ഡിവിഷനില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വോട്ട് മറിച്ചെന്നാരോപിച്ച് നേതാജി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നടന്ന ചര്‍ച്ച തമ്മിലടിയില്‍ കലാശിച്ചു. ചെന്നിത്തല, വേണുഗോപാല്‍ പക്ഷങ്ങളുടെ ഏറ്റുമുട്ടലിനിടെ മാരാരിക്കുളം ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് എന്‍. ചിദംബരന് കസേരയേറില്‍ തലയ്‌ക്ക് പരിക്കേറ്റു. നെറ്റിമുറിഞ്ഞ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി മണ്ഡലം കമ്മിറ്റി ഓഫീസിലായിരുന്നു സംഭവം. വേണുഗോപാൽ പക്ഷക്കാരനായ വാര്‍ഡ് പ്രസിഡന്റാണ് കസേരയെറിഞ്ഞതെന്ന് ചെന്നിത്തല വിഭാഗം ആരോപിച്ചു.
സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആഷിക് ആശാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. നാല്, 20 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ എസ്ഡിപിഐക്ക് മറിച്ചെന്ന് ഒരു വിഭാഗം യോഗത്തില്‍ ഉന്നയിച്ചു. ഇതുസംബന്ധിച്ച് ആഷിക് ആശാന്‍ പരാതി നല്‍കിയിരുന്നു. മണ്ണഞ്ചേരിയിലെ പഞ്ചായത്ത് വാര്‍ഡുകളില്‍ പരാജയത്തിന് കാരണം വേണുഗോപാല്‍ പക്ഷക്കാരാണെന്ന് ചെന്നിത്തല വിഭാഗം ആരോപിച്ചതോടെയാണ് വാക്കേറ്റവും അസഭ്യ വര്‍ഷവും പിന്നാലെ ഏറ്റുമുട്ടലുമുണ്ടായത്.
നാലാം വാര്‍ഡില്‍ മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ സബീന, ആറാം വാര്‍ഡില്‍ ജില്ലാ സെക്രട്ടറി നദീറ ബഷീര്‍, 20-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് കെ എച്ച് മജീദ് എന്നിവര്‍ പരാജയപ്പെട്ടിരുന്നു. തോല്പിച്ചത് വേണുഗോപാല്‍ ഗ്രൂപ്പാണെന്നായിരുന്നു ആക്ഷേപം.
എട്ടാം വാര്‍ഡില്‍ വിജയത്തിനായി മണ്ഡലം പ്രസിഡന്റ് ജോയി, ഈ വാര്‍ഡിലെ താമസക്കാരനായ ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രബോസ് എന്നിവര്‍ പ്രവര്‍ത്തിച്ചില്ലെന്ന് വേണുഗോപാല്‍ പക്ഷം തിരിച്ചും ആരോപിച്ചു. ഇരുവരും ചെന്നിത്തല പക്ഷക്കാരാണ്. യുഡിഎഫ് ബ്ലോക്ക് കണ്‍വീനര്‍ പി തമ്പി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത യോഗമാണ് ഒടുവില്‍ അടിച്ചുപിരിഞ്ഞത്.
















