കൊൽക്കത്ത: കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ശാശ്വതി ഹാൽഡറിനോട് ജനുവരി അവസാനം വരെ അവധിയിൽ പ്രവേശിക്കാൻ യൂണിവേഴ്സിറ്റിയുടെ ആവശ്യം. ജനുവരി 6 ന് (ചൊവ്വാഴ്ച) വൈസ് ചാൻസലർ ചിരഞ്ജിബ് ഭട്ടാചാര്യയാണ് ഈ തീരുമാനം എടുത്തത്. ഡിസംബർ 22 ന് നടന്ന പരീക്ഷയ്‌ക്കിടെ കോപ്പിയടിച്ചതായി സംശയം തോന്നിയതിനെത്തുടർന്ന് രണ്ട് വിദ്യാർത്ഥിനികളോട് അവരുടെ ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം. കോപ്പിയടിക്കാനുള്ള ഉപകരണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ ഹാൽഡറും ഒരു ഗവേഷണ വിദ്യാർത്ഥിയും അവരെ പരിശോധിച്ചതായി പറയപ്പെടുന്നു.
ആരോപണങ്ങൾ അന്വേഷിക്കാൻ സ്ഥാപനം നിയോഗിച്ച കമ്മിറ്റി അന്വേഷണം നടക്കുന്നതിനിടെ വകുപ്പ് അധ്യക്ഷയെ ചുമതലകളിൽ നിന്ന് മാറ്റാൻ നിർദ്ദേശിച്ചതിന്റെ ഒരു ദിവസത്തിന് ശേഷമാണ് സംഭവവികാസം നടന്നത്. എന്നാൽ വിസിയുടെ വാദം മറ്റൊന്നാണ്. “പ്രൊഫസർ ഹാൽഡർ വ്യക്തിപരമായ കാരണങ്ങളാൽ അവധിക്ക് അപേക്ഷിച്ചു. അവധി അപേക്ഷ നമ്മൾ സ്വീകരിച്ചു,” വിസി അവകാശപ്പെട്ടു. എന്നാൽ, ജനുവരി 7 മുതൽ 30 വരെ അധ്യാപികയെ സമ്മർദ്ദത്തിലാക്കി നിർബന്ധപൂർവ്വം അവരിൽ നിന്ന് അവധി അപേക്ഷ വാങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം പെൺകുട്ടികൾ ബംഗാൾ ന്യൂനപക്ഷ കമ്മീഷൻ മുൻപാകെ പരാതി നൽകി. ഇവരെ അദ്ധ്യാപിക അപമാനിച്ചതായി പരാതിയിൽ പറയുന്നു.
എന്നാൽ യൂണിവേഴ്സിറ്റിയിലെ മറ്റ് അധ്യാപകർ ഹാൾഡറിനെ പിന്തുണച്ചു രംഗത്ത് വന്നു. പരീക്ഷാ സമയത്ത് വിദ്യാർത്ഥികൾ അനുചിതമായ മാർഗങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാത്തതിനാലാണ് ഹാൽഡർ തന്റെ കടമകൾ നിർവഹിച്ചതെന്ന് പ്രൊഫസർ എടുത്തുപറഞ്ഞു. “ഇത് തുടർന്നാൽ, ആരും ദേഹപരിശോധന നടത്താൻ തയ്യാറാകില്ല. തന്നെ അവധിയിൽ പ്രവേശിപ്പിച്ച രീതി ഹാൽഡറിനെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്,” എന്ന് അവർ പറഞ്ഞു.അതേസമയം സംഭവത്തിന് പിന്നിൽ ഇടതു സംഘടനയാണെന്ന് അധ്യാപകർ പറഞ്ഞു.
യൂണിവേഴ്സിറ്റിയുടെ രണ്ട് ദിവസത്തെ ബിരുദദാന സമ്മേളനത്തിനിടെ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ യുവജന വിഭാഗമായ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ഫാക്കൽറ്റിയിലെ ചില വിദ്യാർത്ഥിനികൾ, ഡിപ്പാർട്ട്മെന്റ് സ്റ്റാഫിലെ ഒരു വിഭാഗത്തിനെതിരെ “ഇസ്ലാമോഫോബിയ” ആരോപിക്കുന്ന ഒരു പോസ്റ്റർ പ്രദർശിപ്പിച്ചു. അതുപോലെ, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ ചില വിദ്യാർത്ഥിനികൾ, കർശനമായ ഇൻവിജിലേഷന്റെ മറവിൽ മുസ്ലീം പെൺകുട്ടികളെ ഉപദ്രവിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിപ്പെട്ട് വിസിക്ക് രേഖാമൂലം പരാതി നൽകി.
















