ന്യൂദല്‍ഹി: ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിൽ പരിഭ്രാന്തരായ പാകിസ്ഥാൻ, വെടിനിർത്തലിനായി അമേരിക്കൻ ഭരണകൂടത്തെ അമ്പതിലേറെ തവണ ബന്ധപ്പെട്ടതായി വെളിപ്പെടുത്തുന്ന യു എസ് സർക്കാർ രേഖകൾ പുറത്ത്. അമേരിക്കൻ സെനറ്റർമാർക്കും പെന്റഗൺ ഉദ്യോഗസ്ഥർക്കും മുന്നിൽ പാകിസ്ഥാൻ നടത്തിയ ഈ യാചനയുടെ വിവരങ്ങൾ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഇന്ത്യയിലെ “പാകിസ്ഥാൻ അനുകൂലികൾക്കെതിരെ” അദ്ദേഹം കടുത്ത ഭാഷയിൽ ആഞ്ഞടിച്ചു.
അമേരിക്കയുടെ ‘ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട്’ (FARA) പ്രകാരം പുറത്തുവിട്ട ഔദ്യോഗിക രേഖകൾ ഉദ്ധരിച്ചാണ് മാളവ്യ ഈ വിവരങ്ങൾ പങ്കുവെച്ചത്. 2025 മെയ് മാസത്തിൽ ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചപ്പോൾ, അത് എങ്ങനെയെങ്കിലും നിർത്താൻ പാക് നയതന്ത്രജ്ഞരും ലോബിയിസ്റ്റുകളും അമേരിക്കൻ പ്രതിനിധികളെ ഫോണിലൂടെയും നേരിട്ടും നിരന്തരം ബന്ധപ്പെട്ടുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. വെടിനിർത്തലിനായി ലോബിയിംഗ് നടത്താൻ ആറ് പ്രമുഖ ലോബിയിംഗ് സ്ഥാപനങ്ങൾക്ക് പാകിസ്ഥാൻ ഏകദേശം 45 കോടി രൂപ (ഏകദേശം 5 മില്യൺ ഡോളർ) നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കണ്ട് പാകിസ്ഥാൻ വിറച്ചതിന്റെ തെളിവാണ് ഈ രേഖകളെന്ന് മാളവ്യ പറഞ്ഞു. വ്യാഴാഴ്ച എക്സിലൂടെ നടത്തിയ പ്രതികരണത്തിൽ ഇന്ത്യയിൽ ഇരുന്ന് പാകിസ്ഥാന്റെ ഭാഷയിൽ സംസാരിക്കുകയും നമ്മുടെ സൈനിക വിജയത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന രാഷ്‌ട്രീയക്കാർക്കുള്ള മറുപടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ആസ്ഥാനങ്ങൾ തകർക്കപ്പെടുമെന്ന ഭീതിയിൽ പാകിസ്ഥാൻ ലോകരാജ്യങ്ങൾക്ക് മുന്നിൽ കരയുകയായിരുന്നുവെന്ന് ഈ വെളിപ്പെടുത്തൽ തെളിയിക്കുന്നു.
















