പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു വഴിയൊരുക്കാന്‍ ദേവസ്വം ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി.
റിമാന്‍ഡിലുള്ള പത്മകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും എസ്‌ഐടി നീക്കം. അറസ്റ്റിലായ എല്ലാ പ്രതികളുടെയും സാമ്പത്തിക സ്രോതസ് പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബാങ്ക് രേഖകളും പരിശോധിക്കും.
പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും ചേര്‍ന്ന് ഒരു വര്‍ഷത്തോളം നടത്തിയ ആസൂത്രണത്തിലാണ് സ്വര്‍ണക്കൊള്ളയ്‌ക്കു കളമൊരുങ്ങിയത്. തുടര്‍ന്നാണ് ഉദ്യോഗസ്ഥരുമായി പത്മകുമാര്‍ ഗൂഢാലോചന നടത്തിയത്. തന്റെ വഴിക്ക് ഉദ്യോഗസ്ഥരെയെത്തിക്കാന്‍ പത്മകുമാര്‍ പല തന്ത്രങ്ങളും പ്രയോഗിച്ചു. ദ്വാരപാലക പാളി കടത്തല്‍ കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍.
ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളടങ്ങിയ മിനിറ്റ്‌സില്‍ തിരുത്തി കൊള്ളയ്‌ക്ക് അവസരമൊരുക്കിയെന്നു മാത്രമായിരുന്നു പത്മകുമാറിനുമേലുള്ള ആരോപണം. എന്നാല്‍ കൊള്ളയ്‌ക്കവസരമൊരുക്കിയ വകയില്‍ പത്മകുമാറിന് പ്രതിഫലം കിട്ടിയെന്ന വിവരം എസ്‌ഐടിക്കു ലഭിച്ചെന്നറിയുന്നു.
പത്മകുമാറിന്റെ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പണമെത്തിയിട്ടുണ്ട്. കൊള്ളയില്‍ നിന്നു ലഭിച്ച പണമാണോ ഇതെന്ന് പരിശോധിക്കണം. അതിനാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത്. മറ്റു പ്രതികളുടെ ബാങ്ക് രേഖകളും സിഡിആര്‍ രേഖകളും പരിശോധിക്കുകയാണ്. ഇതിനൊപ്പമാണ് മുന്‍മന്ത്രി കടകംപള്ളിയുടെ സാമ്പത്തിക സ്രോതസും പരിശോധിക്കുന്നത്.
കൊള്ളയുമായി ബന്ധപ്പെട്ടു പല തലങ്ങളില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. തട്ടിപ്പ് ആസൂത്രണം ചെയ്യാന്‍ പോറ്റിയും പത്മകുമാറും 2018ല്‍ ഗൂഢാലോചന ആരംഭിച്ചതായി എസ്‌ഐടി വ്യക്തമാക്കുന്നു. ഇതേ കാലത്തുതന്നെ പോറ്റിയും ഗോവര്‍ധനും തമ്മിലും ഗൂഢാലോചന നടന്നു. കേസില്‍ നിന്നു രക്ഷപ്പെടാന്‍ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും പോറ്റിയും കഴിഞ്ഞ ഒക്ടോബറില്‍ ബെംഗളൂരുവില്‍ ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
















