മാധവ് ഗാഡ്ഗിലുമായി ഉണ്ടായിരുന്ന നീണ്ടനാളത്തെ പരിചയവും സുഹൃദ് ബന്ധവും വഴി കൈവന്ന ഹൃദയബന്ധമാണ് ഈ ഓര്‍മ്മക്കുറിപ്പിന്നാധാരം.
പാരിസ്ഥിതിക രംഗത്ത് ശാസ്ത്രാധിഷ്ഠിത സമീപനത്തിലൂടെ യുക്തിഭദ്രമായ നേര്‍വഴി കാട്ടിത്തന്ന ഒരു മഹാനുഭാവനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. വൈകാരിക തലത്തില്‍ മാത്രം നോക്കിക്കാണേണ്ട വിഷയമല്ല പരിസ്ഥിതി സംരക്ഷണം എന്നും സമഗ്ര മാനവജീവിതദര്‍ശനമായി കാണേണ്ട നിലനില്പിന്റെ മഹാശയമാണെന്നും എപ്പോഴും അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ടുതന്നെ പാരിസ്ഥിതിക ശാസ്ത്രജ്ഞനെന്നപോലെ തന്നെ പാരിസ്ഥിതിക ദാര്‍ശനികനായും അറിയപ്പെട്ടു.
തത്വചിന്താപരമായ കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും സമീപനത്തിനുമപ്പുറം മനുഷ്യ മനസിനെ തൊട്ടുണര്‍ത്തുന്ന ലളിത വ്യാഖ്യാനങ്ങളിലൂടെ അദ്ദേഹം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തില്‍ പുതിയ ഒരു മാനം കണ്ടെത്തി. ശാസ്ത്രജ്ഞന്റെ ഗവേഷണ നിരീക്ഷണത്വരയും ആര്‍ദ്രഹൃദയാലുവിന്റെ ഭാവാത്മക സമീപനവും കൂടിക്കലര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മാനവികതയുടെ ഒരിക്കലും നശിക്കാത്ത ആശയാദര്‍ശങ്ങളായി മാറി.
ആറന്മുളയില്‍
വിമാനത്താവള വിരുദ്ധ സമരം നടക്കുന്ന വേളയില്‍ ആറന്മുളയില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനം ഒരിക്കലും മറക്കാന്‍ കഴിയില്ല. വറ്റിക്കൊണ്ടിരിക്കുന്ന പമ്പാ നദിയും തകര്‍ക്കപ്പെട്ട പാറകളും നശിക്കുന്ന നീര്‍ത്തടങ്ങളും നേരില്‍ കണ്ടു. ദു:ഖാര്‍ത്തനായി അസ്വസ്ഥമായ മനസോടെ വിങ്ങിപ്പൊട്ടിയ അദ്ദേഹത്തിന്റെ വാക്കുകള്‍ ഹൃദയദേദകമായിരുന്നു. റാന്നിക്കടുത്ത് ക്വാറികള്‍ സന്ദര്‍ശിക്കാന്‍ പോകവേ വഴി നീളെ കണ്ടത് കരിങ്കൊടികളാണ്. ഗോ ബായ്‌ക്ക് എന്നെഴുതിയ പോസ്റ്ററുകള്‍ വരവേറ്റു. സിപിഎം കരിദിനമായി ആചരിച്ചതിനെക്കുറിച്ച് പത്ര ലേഖകര്‍ ചോദിച്ചപ്പോള്‍ മൗനമായിരുന്നു മറുപടി. വെട്ടിമുറിക്കപ്പെട്ട പാറമടകള്‍ മൂലം വഴിയാധാരമാകുന്ന പാവങ്ങളുടെ കഷ്ടജീവിതം നേരില്‍ കണ്ടു. പാറകള്‍ നശിച്ചാല്‍ നാടുമുടിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അവിടെ തിങ്ങിക്കൂടിയ ജനങ്ങളുടെ ഭയാശങ്കകളില്‍ പങ്കുചേര്‍ന്നു.
ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന് ദേശീയ മാനം ലഭിച്ചത് ഗാഡ്ഗിലിന്റെ ഇടപെടലോടെയാണ്. പ്രക്ഷോഭത്തോടൊപ്പം ഹരിത ട്രിബ്യൂണലില്‍നിന്ന് നീതി കിട്ടാന്‍ ശക്തമായ നിയമ യുദ്ധം നടത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു.
ആറന്മുള സത്രക്കടവില്‍ നിന്ന് പമ്പാ നദിയെ ദീര്‍ഘനേരം നോക്കിക്കണ്ടു. കൈക്കുമ്പിളില്‍ വെള്ളമെടുത്ത് പരിശോധിച്ചു. മലിനമാണ് പമ്പാ നദീജലമെന്നും വറ്റിവരളുന്ന പമ്പയ്‌ക്ക് കാവലാളായി മാറാന്‍ ഈ തലമുറയ്‌ക്ക് കഴിഞ്ഞില്ലെങ്കില്‍ വരുംകാലങ്ങളില്‍ വരാന്‍ പോകുന്ന ദുരന്തങ്ങളുടെ പാപഭാരം ഏല്‍ക്കേണ്ടിവരുമെന്നും ഓര്‍മ്മപ്പെടുത്തി.
ജനകീയ മുന്നേറ്റം
2021 ഒക്ടോബറില്‍ മാധവ് ഗാഡ്ഗിലുമായി പൂനെയിലെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ ഭരണഘടനയിലെ നിയമങ്ങള്‍ നടപ്പാക്കണമെന്നും കേരളത്തില്‍ ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാകണമെന്നും പറഞ്ഞു. കേരളത്തില്‍ വര്‍ഷം തോറും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രളയക്കെടുതികള്‍ക്ക് പരിഹാരമെന്തെന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് പൂനെയിലെ വസതിയില്‍ എത്തിയത്.
അദ്ദേഹം തുടര്‍ന്നു:. കഴിഞ്ഞ കാല ദുരന്തങ്ങളില്‍ നിന്ന് നാം ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരും. ഭാവിയില്‍ കൂടുതല്‍ ദുരിതങ്ങള്‍ ഉണ്ടാകും. പ്രകൃതി സംരക്ഷണത്തിനും പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കുന്നതിനും ആവശ്യമായ ശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ അതൊന്നും ഇവിടെ പാലിക്കപെടുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ജനങ്ങള്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാകണം. ഇതിനെതിരെ ജനങ്ങള്‍ സംഘടിക്കണം. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് സംസാരിക്കാന്‍ പോലും ജനങ്ങള്‍ ഭയപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റം ഉണ്ടാകണം. നിലവിലുള്ള ത്രിതല പഞ്ചായത്ത് നിയമങ്ങളുടെ ബലത്തില്‍ പാരിസ്ഥിതിക കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം ജനങ്ങള്‍ക്ക് ഉണ്ട്. ദുരന്തങ്ങള്‍ക്ക് ശേഷം ഏറെക്കാലം കഴിഞ്ഞിട്ടും അതിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുളളത്. പ്ലാച്ചിമടയില്‍ കോളാ ഫാക്ടറിക്ക് എതിരെ ജനകീയമുന്നേറ്റം ഉണ്ടായതിനെ തുടര്‍ന്ന് ഫാക്ടറി പൂട്ടാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. നിയമസഭയും ഇത് അംഗീകരിച്ചു. ഫാക്ടറി പൂട്ടിയെങ്കിലും ദുരിതത്തിന് ഇരയായവര്‍ക്ക് ഇതുവരെയും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജനങ്ങളില്‍ ഇതേക്കുറിച്ചുള്ള ബോധവത്കരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലുള്ള ഉത്കണ്ഠയും മനോവേദനയും ഗാഡ്ഗിലിന്റെ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നു.
പഠന റിപ്പോര്‍ട്ട്
തകരുന്ന പശ്ചിമഘട്ടത്തെക്കുറിച്ച് നടത്തിയ പഠനങ്ങളും വിശകലനങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന് ശക്തി പകരുന്ന മാര്‍ഗ്ഗദര്‍ശന രേഖയാണ്. നീണ്ടനാളത്തെ വിശദമായ അന്വേഷണത്തിനും തെളിവുശേഖരണത്തിനും കഠിനാധ്വാനത്തിനും ശേഷമാണ് വിദഗ്ധ സംഘം റിപ്പോര്‍ട്ട് തയാറാക്കിയത്. പശ്ചിമഘട്ടത്തിന് സമീപം അധിവസിക്കുന്ന ജനങ്ങളുടെ ഗ്രാമസഭയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന ജനാധിപത്യ പ്രേരകമായ ശുപാര്‍ശയും സന്ദേശവും അന്ന് ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞില്ല. രാസവള പ്രയോഗം പാടില്ലെന്നും പ്രകൃതി സൗഹൃദ നിര്‍മാണ പ്രവര്‍ത്തനങ്ങളേ പാടുളളുവെന്നും ഉള്ള സോദ്ദേശപൂര്‍ണ്ണമായ നിര്‍ദ്ദേശങ്ങള്‍ തമസ്‌കരിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്തു. തന്മൂലം ഒട്ടേറെപ്പേരുടെ കല്ലേറ് അദ്ദേഹത്തിന് ഏല്‌ക്കേണ്ടി വന്നു. വിമര്‍ശനങ്ങളും പഴിചാരലും പ്രതിഷേധങ്ങളും രൂക്ഷമായ സന്ദര്‍ഭത്തിലും ഗാഡ്ഗില്‍ അക്ഷോഭ്യനായി നിശബ്ദത പാലിച്ചു. തന്റെ നിലപാടില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടു പോകാനോ തിരുത്തിപ്പറയാനോ തയ്യാറായില്ല. ഭരണാധികാരികളുടെയോ രാഷ്‌ട്രീയനേതാക്കളുടെയോ പ്രീതിക്ക് വേണ്ടിയല്ല വരുംതലമുറയുടെ നിലനില്പിന് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന തുറന്ന പ്രഖ്യാപനം മാധവ് ഗാഡ്ഗില്‍ എന്ന വ്യക്തിത്വത്തിന് തിളക്കവും മാറ്റും കൂട്ടി.
പരിസ്ഥിതിക്ക് വേണ്ടിയുള്ള അചഞ്ചലവും ധീരവുമായ അദ്ദേഹത്തിന്റെ പോരാട്ട വീഥിയില്‍ ഒരിക്കലും നശിക്കാത്ത നന്മയുടെ മുകുളങ്ങള്‍ നാമ്പിട്ട് തളിര്‍ത്ത് നില്‍ക്കുന്നു. അവ വന്‍മരമായി വളര്‍ന്നു പടര്‍ന്നു പന്തലിച്ച് തണല്‍ വിരിച്ച് നില്‍ക്കണമെങ്കില്‍ ചുവട്ടില്‍ വെള്ളവും മണ്ണും വളവും ആവശ്യമാണ്. അവ ഇട്ടുകൊടുക്കുന്ന ദൗത്യം ഈ തലമുറ ഏറ്റെടുത്താല്‍ ഭാവി ഭാരതം ഭാസുരമാകുമെന്ന് ഉറച്ചു വിശ്വസിക്കാം.
















