തിരുവനന്തപുരം: അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കരിവാരിത്തേക്കുന്നവരുടെ ലക്ഷ്യമെന്തെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.നാടിനാകെ അഭിമാനമായ പദ്ധതിയെ കരിവാരിതേക്കുന്നത് എന്തിന് വേണ്ടിയാണെന്നാണ് ചോദ്യം.
2022ന് ശേഷം ആരെങ്കിലും അതിദാരിദ്ര്യ അവസ്ഥയിലേക്ക് വീണുപോയെങ്കില്‍ അവരെ കണ്ടെത്തുന്നതിനാണ് രണ്ടാം ഘട്ടം.സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ രണ്ടാംഘട്ടത്തിന്റെ പദ്ധതി രേഖയും പ്രകാശിപ്പിച്ചു. 63 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് പത്രത്തിന്റെ ഈ പുതിയ കണ്ടെത്തല്‍. മറച്ച് പിടിക്കലും വ്യാജപ്രതീതി നിര്‍മാണവും എല്ലായിടത്തുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിന് വ്യക്തമായ ദിശാബോധം നല്‍കിയിരുന്ന ആസൂത്രണ കമ്മീഷന്‍ 2015ല്‍ നരേന്ദ്രമോദി നിര്‍ത്തലാക്കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ഇത് നിര്‍ത്താലാക്കുക എന്നത് വലതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു.ഇത് നയപരമായ മാറ്റത്തിന്റെ തുടക്കമായിരുന്നു. എന്നാല്‍ ആസൂത്രണ ബോര്‍ഡ് നിലനിര്‍ത്തിയ കേരളത്തിന്റെ രാഷ്‌ട്രീയ നിലപാട് ശരിയായിരുന്നുവെന്നാണ് കണക്കുകള്‍ പിന്നീട് സാക്ഷ്യപ്പെടുത്തിയതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തിന്റെ മൂലധനചെലവ് 2017-22 കാലയളവില്‍ 7.5 ശതമാനമായി വര്‍ധിപ്പിച്ചു. പിന്നീടത് 8.2 ശതമാനമായി ഉയര്‍ന്നു. കിഫ്ബി വഴിയുള്ള തുക കൂട്ടാതെയുള്ള കണക്കാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണം ഒരു അനാവശ്യഭാരമാണ് എന്ന് കരുതുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഇത്.















