ജമാഅത്തെ ഇസ്ലാമി – അത്യന്തം അപകടകരമായ മതമൗലികവാദ സിദ്ധാന്തം
അഡ്വ: ശ്യാം അശോക് എഴുതുന്നു…
വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും പരസ്പര സഹകരണത്തോടുകൂടി ജീവിക്കുന്ന ഒരു സമൂഹത്തിൽ ധൈഷണികമായ എല്ലാ കുത്തിതിരിപ്പുകളും ഉണ്ടാക്കി തങ്ങളുടെ ലക്ഷ്യത്തിലേക്ക് സമൂഹ മനസ്സിനെ മെല്ലെ കൊണ്ടുപോവുക എന്ന ഹിഡൻ അജണ്ട ഏറ്റെടുത്ത് പ്രവർത്തിക്കുന്ന മതരാഷ്‌ട്ര വാദികളാണ് ജമാഅത്തെ ഇസ്ലാമി . പ്രത്യക്ഷത്തിൽ അപകടമൊന്നും കാണില്ലെങ്കിലും ഭൂമിയിൽ അല്ലാഹുവിന്റെ ഭരണം ( ഹുകുമത്തെ ഇലാഹി ) സ്ഥാപിക്കുക എന്ന ആത്യന്തിക ലക്ഷ്യമാണ് ഇവരുടെ പ്രവർത്തന ഹേതു .
ഇതിന്റെ സ്ഥാപകനായ സയ്യിദ് അബുൽ അഅ്ലാ മൗദൂദി എന്ന അണികൾ സ്നേഹത്തോടെ മൗലാനാ മൗദൂദി എന്ന് വിളിക്കുന്ന മൗദൂദി മുന്നോട്ടുവെച്ച ‘ഹുക്കുമത്തെ ഇലാഹി’ എന്ന ആശയമാണ് ഈ പ്രസ്ഥാനത്തിന്റെ നട്ടെല്ല്. ഇസ്ലാമിൽ രാഷ്‌ട്രീയവും മതവും രണ്ടല്ലെന്നും, അവ രണ്ടും ഒന്നുചേർന്ന ഏകീകൃതമായ ഒരു വ്യവസ്ഥയാണെന്നും മൗദൂദി വാദിച്ചു. ഈ സിദ്ധാന്തപ്രകാരം, പരമാധികാരം ജനങ്ങൾക്കോ ഭരണാധികാരിക്കോ പാർലമെന്റിനോ ഉള്ളതല്ല, മറിച്ച് അല്ലാഹുവിന് മാത്രമാണ്. മനുഷ്യൻ ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധി (ഖലീഫ) മാത്രമാണ്. അതിനാൽ, നിയമനിർമ്മാണത്തിനുള്ള അവകാശം മനുഷ്യനില്ല; അല്ലാഹു നൽകിയ ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കുക എന്നത് മാത്രമാണ് ഭരണകൂടത്തിന്റെ ധർമ്മം.
ആധുനിക ജനാധിപത്യത്തിന് ബദലായി ‘തിയോ-ഡെമോക്രസി’ (ദൈവിക ജനാധിപത്യം) എന്നൊരു സങ്കല്പമാണ് മൗദൂദി മുന്നോട്ടുവെച്ചത്. ഇതിൽ ഭരണാധികാരികളെ ജനങ്ങൾക്ക് തിരഞ്ഞെടുക്കാമെങ്കിലും, ആ ഭരണാധികാരികൾക്ക് അല്ലാഹുവിന്റെ നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കാനോ നിയമം നിർമ്മിക്കാനോ അധികാരമുണ്ടായിരിക്കില്ല. ‘ഇഖാമത്തുദ്ദീൻ’ (മതസംസ്ഥാപനം) ആണ് വിശ്വാസികളുടെ ലക്ഷ്യമെന്നും, അതിൽ ആരാധനകൾ പോലെ തന്നെ പ്രധാനമാണ് രാഷ്‌ട്രീയ അധികാരം പിടിച്ചെടുക്കലും ഇസ്ലാമിക ഭരണം സ്ഥാപിക്കലും എന്ന് ജമാഅത്തെ ഇസ്ലാമി പഠിപ്പിച്ചു.
ശ്രീനാരായണഗുരു ദൈവദശകത്തിൽ -നീയല്ലോ സൃഷ്ടിയും – എന്നു പറയുന്നുണ്ട് അതായത് നമ്മുടെ മുമ്പിൽ സൃഷ്ടി രൂപത്തിൽ കാണപ്പെടുന്ന ഈ പ്രപഞ്ചം ഈശ്വരൻ തന്നെയാണ് എന്നാണ് ഗുരു പറയുന്നത് . സനാതന ധർമ്മത്തിന്റെ അന്ത:സത്തയും ഇതുതന്നെയാണ് . ‘ സർവ്വം ഹി സച്ചിദാനന്ദം നേഹ നാനാസ്തി കിഞ്ചന ‘ എന്ന ഉപനിഷ ദർശനത്തെ ഗുരുദേവൻ അതേപോലെതന്നെ ദർശനമാലയിൽ ആവിഷ്കരിച്ചിരിക്കുന്നത് കാണാൻ സാധിക്കും . എന്നാൽ മൗദൂദിയൻ കാഴ്ചപ്പാടിൽ സൃഷ്ടി എന്നത് അല്ലാഹുവിന്റെ പടപ്പുകൾ മാത്രമാണ് , സൃഷ്ടികൾ സചേതനമോ അചേതനമോ ആയിക്കൊള്ളട്ടെ അവയ്‌ക്ക് ദൈവീകത്വമില്ല . അതിനാൽ സൃഷ്ടിയായ ഒരാളുടെ ഭരണം എന്നുള്ളത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല . അല്ലാഹുവിന്റെ ഭരണം തന്നെ ഇവിടെ നടക്കണം . അതായത് ഒരു മുസ്ലിം അവർ ഇസ്‌ലാമിക ആചാരങ്ങളോട് ജീവിക്കുന്നു പക്ഷേ അവൻ ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലാണ് എന്ന് കരുതുക അതുകൊണ്ട് മാത്രം അവൻ പൂർണമായും മുസ്ലിം ആകുന്നില്ല , മറിച്ച് അവൻ ഏതു രാജ്യത്ത് വസിക്കുന്നുവോ ആ രാജ്യം ഇസ്ലാമികമായി തീർന്നാൽ മാത്രമേ അവനൊരു പൂർണ്ണ മുസ്ലിം ആയി മാറുകയുള്ളൂ , അതായത് ലോകത്ത് മുസ്ലിങ്ങൾ എവിടെയൊക്കെ അധിവസിക്കുന്നുവോ അവിടെയൊക്കെ ഹുക്കുമത്തെ ഇലാഹി ( അല്ലാഹുവിന്റെ ഭരണം ) കൊണ്ടുവരാൻ പരിശ്രമിക്കണം .
ഈ അടിസ്ഥാന ആശയത്തിൽ നിന്ന് ജമാഅത്തെ ഇസ്ലാമി ഇന്നേവരെ പുറകോട്ട് പോയിട്ടില്ല . സാഹചര്യവും സാധ്യതയും നല്ലപോലെ കിട്ടിക്കഴിഞ്ഞാൽ ഈ അടിസ്ഥാന ആശയത്തെ പ്രാവർത്തികമാക്കാൻ തന്നെയാണ് അവർ പരിശ്രമിക്കുക , ഇത്തരം പിന്തിരിപ്പൻ ചിന്താഗതികൾ വെച്ച് പുലർത്തുന്ന ഇവർ ഒരു ജനാധിപത്യ സംവിധാനത്തിൽ പുരോഗമനത്തിന്റെയും മതേതരത്വത്തിന്റെയും വക്താക്കളായി ചമഞ്ഞു നടക്കുന്നു എന്നുള്ളത് ഏറ്റവും വിരോധാഭാസമാണ് . പക്ഷേ നീല കുറുക്കൻ പലപ്പോഴൊക്കെ അറിയാതെ ഓരിയിടുന്നതും കാണാൻ സാധിക്കും .
ഹുകുമത്തെ ഇലാഹി പെട്ടെന്ന് സ്ഥാപിക്കാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ നയപരമായി ഇടപെടുന്ന ഒരു ശൈലിയാണ് ഇവർ അവലംബിക്കുന്നത് . അവിടെ ജനാധിപത്യമാണ് നിലനിൽക്കുന്നതെങ്കിൽ അതിന്റെ കൂടെ സഹകരിച്ച് അതിൽ ഒരാളായി നിലനിന്ന് , പുരോഗമന മതേതര പാരിസ്ഥിതിക സംരക്ഷകർ ഇങ്ങനെ കഴിയാവുന്ന മുഖംമൂടികൾ ഒക്കെ ധരിച്ച് വലിയ പുരോഗമനത്തിന്റെ വക്താക്കളായി ഇവർ നടിക്കും . അതോടൊപ്പം തന്നെ ഇൻ്റലക്ച്വൽ പർച്ചേസിങ്ങ് എന്ന ഇവരുടെ വജ്രായുധം ക്രമേണ പുറത്തെടുക്കും
intellectual Purchasing നെ കുറിച്ച് ലളിതമായി പറഞ്ഞാൽ, ഒരു സമൂഹത്തിലെ ബുദ്ധിജീവികളെയും ചിന്തകരെയും എഴുത്തുകാരെയും തങ്ങളുടെ ആശയങ്ങളിലേക്ക് ആകർഷിക്കുകയും, അവരിലൂടെ പ്രസ്ഥാനത്തിന്റെ സ്വാധീനം സമൂഹത്തിന്റെ ഉപരിപ്ലവമായ തലങ്ങളിൽ ഉറപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണിത്
പരമ്പരാഗത സുന്നി വിശ്വാസത്തിലധിഷ്ഠിതമായ ഇസ്ലാമിക പ്രസ്ഥാനങ്ങൾ സാധാരണക്കാരെയും അവരുടെ ആചാരങ്ങളെയും കേന്ദ്രീകരിച്ചപ്പോൾ, ജമാഅത്തെ ഇസ്ലാമി തുടക്കം മുതലേ ലക്ഷ്യം വെച്ചത് സമൂഹത്തിലെ ‘ക്രീം ലെയറിനെ’ ആയിരുന്നു. അധ്യാപകർ, അഭിഭാഷകർ, പത്രപ്രവർത്തകർ, ഉദ്യോഗസ്ഥർ , ടിവി ചാനൽ വാർത്താ അവതാരകർ , റിപ്പോർട്ടർമാർ തുടങ്ങിയ വിദ്യാസമ്പന്നരായ ആളുകളെ തങ്ങളുടെ ആശയങ്ങൾ പഠിപ്പിക്കുകയും അവരെ മതം മാറ്റാതെ അവർ ഏതു പൊസിഷനിൽ ആണ് നിൽക്കുന്നത് അതേ പൊസിഷനിൽ തന്നെ നിർത്തിക്കൊണ്ട് അവരെ തന്ത്രപരമായി പൊളിറ്റിക്കൽ ഇസ്ലാമിന്റെ വക്താക്കളാക്കി മാറ്റുകയും ചെയ്യും . ഇതാണ് ഇൻ്റലക്ച്വൽ പർച്ചേസിങ്ങിന്റെ ആദ്യ ഘട്ടം.
Intellectual Hegemony എന്നത് മറ്റൊരു തന്ത്രമാണ് . മൗദൂദിയുടെ കൃതികൾക്ക് വലിയൊരു പ്രത്യേകതയുണ്ടായിരുന്നു; അവ തികച്ചും യുക്തിഭദ്രവും ആധുനികമായ ഭാഷാശൈലിയിലുള്ളതുമായിരുന്നു. ഇത് വായനാശീലമുള്ള മുസ്ലീം യുവാക്കളെയും ചിന്തകരെയും പെട്ടെന്ന് ആകർഷിച്ചു. തങ്ങൾ വിശ്വസിക്കുന്ന മതം കേവലം അന്ധവിശ്വാസമല്ലെന്നും അതൊരു ശാസ്ത്രീയമായ ഭരണസംവിധാനമാണെന്നും തോന്നിപ്പിക്കുന്ന രീതിയിലുള്ള ബൗദ്ധിക ഉല്പന്നങ്ങൾ , പുസ്തകങ്ങൾ, മാസികകൾ വിപണിയിൽ എത്തിക്കുന്നതിലൂടെ മൗദൂദിയിസ്റ്റുകൾ ഈ പർച്ചേസിങ്ങ് സാധ്യമാക്കി.
അടുത്ത തന്ത്രമാണ് പൊതുസമ്മതി നിർമ്മാണം എന്നത് , പ്രത്യക്ഷത്തിൽ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമില്ലാത്ത സാംസ്കാരിക വേദിയിലുള്ളവരെയും എഴുത്തുകാരെയും തങ്ങളുടെ വേദികളിൽ കൊണ്ടുവരികയും അവർക്ക് മാന്യത നൽകുകയും ചെയ്യുന്നതിലൂടെ പ്രസ്ഥാനത്തിന് ഒരു ‘ലിബറൽ’ അല്ലെങ്കിൽ ‘ബൗദ്ധിക’ പരിവേഷം നൽകാൻ അവർക്ക് സാധിക്കുന്നു. ഇത് സംഘടനയുടെ തീവ്രമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളെ മറച്ചുവെക്കാനും പൊതുസമൂഹത്തിൽ സ്വീകാര്യത നേടാനും പ്രയോഗിക്കുന്ന ഒരു നാടകമാണ് .
കേരളത്തിൽ മൗദൂദിസ്റ്റുകൾ വളരെ വലിയ പ്ലാനുകൾ വച്ചിരുന്നു . ശക്തമായ ഹൈന്ദവ നവോത്ഥാന സമരം നടന്ന ഭൂമിയാണ് കേരളം . ഇടക്കാലത്ത് കയറിവന്ന ജാതി വിവേചനത്തിനും ചാതുർവർണ്യത്തിനും എതിരെ ഹിന്ദുമതത്തിൽ അടിയുറച്ചു കൊണ്ടുതന്നെ അതായത് സനാതനമായി ഋഷിമാർ ആവിഷ്കരിച്ച എല്ലാ ജീവിതരീതികളിലും ഞങ്ങൾക്കും ജീവിക്കാൻ അധികാരമുണ്ട് അത് ആരുടെയും കുത്തകയല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത ഹൈന്ദവ നവോത്ഥാനം നടന്ന ഭൂമിയാണ് കേരളം . അദ്വൈത വേദാന്തം എന്ന ഋഷിപ്രോക്തമായ ദർശനത്തെ സാധാരണ ജനതയുടെ ജീവിത ദർശനമാക്കി മാറ്റി ലക്ഷക്കണക്കിന് പിന്നോക്ക ഹൈന്ദവർക്ക് വൈദികവും ആത്മീയവുമായ അടിത്തറയും മുന്നേറ്റവും ഗുരുദേവൻ ഉണ്ടാക്കി തന്നു . അതിനാൽ ഹിന്ദുമതത്തിൽ നിന്ന് വിഘടിച്ചു പോകാതെ സ്വാഭിമാനത്തോടെ ഞങ്ങൾ ഈ ധർമ്മത്തിൽ അവകാശികൾ തന്നെയാണെന്ന ബോധ്യത്തിൽ പിന്നോക്ക ഹിന്ദുക്കൾ ഇവിടെ ഉറച്ചുനിന്നു . എന്നാൽ ചാതുർ വർണ്യത്തിന്റെ പേര് പറഞ്ഞു ലക്ഷക്കണക്കിന് വരുന്ന പിന്നോക്ക ഹിന്ദു വിഭാഗത്തെ ഹിന്ദുമതത്തിന്റെ മുഖ്യധാരയിൽ നിന്ന് അടർത്തിമാറ്റാൻ ജമാഅത്തെ ഇസ്ലാമി കാലങ്ങളായി തന്ത്രങ്ങൾ ഒരുക്കിയിരുന്നു . അതിന്റെ ഏറ്റവും ആധുനികമായ മുഖമാണ് ജമാഅത്തെ ഇസ്ലാമി കൂലിക്കെടുത്ത ചില കപട ബുദ്ധിജീവികളുടെ ഇപ്പോൾ നാം കാണുന്ന സൈദ്ധാന്തിക പ്രഹസനങ്ങൾ … പിന്നോക്ക ഹിന്ദു വിഭാഗങ്ങളെ സനാതന ധർമ്മത്തിന്റെ മുഖ്യധാരയിൽ നിന്ന് അതിർത്തിയെടുക്കാൻ കഴിയാത്തത് ജമാഅത്തെ ഇസ്ലാമിയെ നല്ല രീതിയിൽ നിരാശരാക്കിയിട്ടുണ്ടായിരുന്നു .
ഇതിന്റെ കാരണത്തെക്കുറിച്ച് അവർ വൈകാതെ മനസ്സിലാക്കി എസ്എൻഡിപി യോഗം എന്ന മഹാ പ്രസ്ഥാനം പിന്നോക്ക ഹിന്ദു വിഭാഗങ്ങളിൽ ഉണ്ടാക്കിയ വലിയ മുന്നേറ്റമാണ് അത് എന്ന് , അതായത് ആയിരക്കണക്കിന് ക്ഷേത്രങ്ങളിലൂടെയും ആയിരക്കണക്കിന് ഗുരുമന്ദിരങ്ങളിലൂടെയും സ്വധർമ്മത്തിൽ തന്നെ അടിയുറച്ച് മുന്നോട്ട് പോകാൻ പിന്നോക്ക ഹിന്ദുക്കളെ പ്രാപ്തരാക്കിയത് എസ് എൻ ഡി പി യോഗമാണ് . എസ്എൻഡിപി യോഗത്തെ തകർത്താൽ പിന്നോക്ക ഹിന്ദു വിഭാഗങ്ങളെ സനാതന ധർമ്മത്തിൽ നിന്ന് ‘അടർത്തിയെടുക്കാൻ കഴിയുമെന്ന് മൗദൂദിയിസ്റ്റുകൾ കരുതിയിട്ടുണ്ട് . ഈ ലക്ഷ്യത്തെ മുൻനിർത്തിയാണ് തങ്ങൾ വിലക്ക് വാങ്ങിയ ബൗദ്ധിക ജീവികളെയും റിപ്പോർട്ടർമാരെയും വെച്ച് യോഗത്തിനെതിരെയും ആരാധ്യനായ യോഗം ജനറൽ സെക്രട്ടറിക്കെതിരെയും ജമാഅത്തെ ഇസ്ലാമി ഇപ്പോൾ കരുക്കൾ നീക്കുന്നത് . മുഖമടച്ചുള്ള യോഗം ജനറൽ സെക്രട്ടറിയുടെ അടി വാസ്തവത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ മർമ്മത്താണ് കൊണ്ടത് . ശ്രീനാരായണ ഗുരുദേവൻ സംസ്ഥാപനം ചെയ്ത മഹാകവി കുമാരനാശാനും മഹാനായ ആർ. ശങ്കറും ഡോക്ടർ പൽപ്പുവും തുടങ്ങി അനേകം മഹാത്മാക്കൾ പോഷണം ചെയ്ത SNDP യോഗമെ ന്ന മഹാ പ്രസ്ഥാനത്തിന് നേർക്കുള്ള അക്രമമാണ് വാസ്തവത്തിൽ ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടെശ്ശന് നേരേയുള്ള വർഗ്ഗീയ വാദി പട്ടം ചാർത്താനുള്ള Propaganda attack… അത് മനസ്സിലാക്കിയ പിന്നാക്ക ഹിന്ദുക്കൾ വിശിഷ്യ ശ്രീനാരായണ സമൂഹം തെരുവിൽ ഇറങ്ങി അതിനെ പ്രതിരോധിക്കു കാഴ്ച പ്രതീക്ഷ നൽകുന്നതാണ്…
ജമാഅത്തെ ഇസ്ലാമിയുടെ കുതന്ത്രങ്ങളെ SNDP യോഗം പൊളിച്ചടുക്കിയത് വാസ്തവത്തിൽ അവരെ വല്ലാതെ ഞെട്ടിപ്പിച്ചിട്ടുണ്ട് .
( അഡ്വ: ശ്യാം അശോക് ഫേസ്ബുക്കിൽ
















