തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ നിന്നും ഓഫീസ് ഒഴിഞ്ഞ വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് പുതിയ ഓഫീസിലേക്ക് നാളെ മാറുന്നു. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ഒൻട്രപ്രനേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിക്കുന്ന മരുതംകുഴി ജംക്ഷനിലെ സ്വകാര്യ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് എംഎൽഎയുടെ പുതിയ ഓഫീസ് പ്രവർത്തിക്കുക. ഇതുവരെ ശാസ്തമംഗലം കൗൺസിലറിന്റെയും എംഎൽഎയുടെയും ഓഫിസ് ഒരേ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
പഴയ ഓഫിസിന് 850 രൂപ വാടകയായിരുന്നു, പുതിയ ഓഫിസിന്റെ വാടക 15,000 രൂപ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൂന്നു മുറിയുള്ള പുതിയ ഓഫിസിലേക്ക് നാളെ പ്രശാന്ത് പ്രവർത്തനം മാറ്റും. കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് സംബന്ധിച്ച് കൗൺസിലർ ആർ ശ്രീലേഖ ആരോപണങ്ങളുയർത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഓഫീസ് ഒഴിയുകയാണെന്ന് പ്രശാന്ത് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് പുതിയ ഓഫീസ് വാടകക്ക് എടുത്തത്.
കൗൺസിലർക്ക് നൽകിയ ഒറ്റ മുറിയിൽ സൗകര്യം കുറവാണെന്നും തന്റെ ഓഫിസ് വിപുലീകരിക്കാൻ എംഎൽഎ ഓഫിസ് മാറ്റണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടതാണ് വിവാദങ്ങളുടെ തുടക്കം. മാർച്ച് വരെ കോർപറേഷനുമായി വാടക കരാറുണ്ടെന്നും അതു വരെ ഓഫിസ് ഒഴിയില്ലെന്നും എംഎൽഎ വ്യക്തമാക്കി. എംഎൽഎയ്‌ക്ക് പിന്തുണയുമായി സിപിഎം നേതാക്കൾ രംഗത്തെത്തി.
എംഎൽഎ ക്വാർട്ടേഴ്‌സിൽ വി.കെ.പ്രശാന്തിന് അനുവദിച്ച മുറികൾ ഉപയോഗിക്കണമെന്ന് കെ.എസ്.ശബരീനാഥൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടതോടെ വിവാദം കൊഴുത്തു. ഇതിനിടെ എംഎൽഎയുടെ പേര് എഴുതിയ ബോർഡിന് മുകളിലായി കൗൺസിലറുടെ പേര് എഴുതിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വി.കെ.പ്രശാന്ത് ഓഫിസ് മാറ്റുന്നത്.












