പത്തനംതിട്ട: ശബരിമലയില്‍ നിന്നും സ്വര്‍ണം പൊതിഞ്ഞ പാളികള്‍ കടത്തിയത് തന്ത്രി പറഞ്ഞതിനെ തുടര്‍ന്നാണെന്ന പത്മകുമാറിന്റെ മൊഴി സിപിഎം നിര്‍ദേശപ്രകാരം. പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി ഹൈക്കോടതിയില്‍ വ്യക്തമാക്കിയത് പാളികള്‍ സന്നിധാനത്തിനു പുറത്തേക്ക് കൊണ്ടുപോകാന്‍ ഒരു ഘട്ടത്തിലും തന്ത്രിയുടെ അഭിപ്രായം തേടിയതിനു തെളിവില്ലെന്നാണ്. മഹസറില്‍ തന്ത്രി ഒപ്പിട്ടിരുന്നുമില്ല. കട്ടിള പാളികള്‍ക്ക് അറ്റകുറ്റപ്പണി നടത്തണമെന്ന് തന്ത്രി ആവശ്യപ്പെട്ടതിനും രേഖകളില്ല. പാളികള്‍ കൊണ്ടുപോകാനുള്ള അനുവാദം തന്ത്രിയില്‍ നിന്ന് വാങ്ങിയതുമില്ല. കേസിന്റെ തുടക്കത്തില്‍ തന്ത്രിയെ പഴിചാരി പത്മകുമാര്‍ നടത്തിയ പ്രസ്താവനകള്‍ സിപിഎം മുന്‍ കൂട്ടി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് വ്യക്തമാവുകയാണ്.
തന്ത്രിയുടെ നേതൃത്വത്തിലാണ് സ്വര്‍ണക്കൊള്ള നടന്നതെന്ന് വരുത്തിത്തീര്‍ത്ത് കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തെ വീണ്ടും വ്രണപ്പെടുത്താനായിരുന്നു പാര്‍ട്ടിയുടെ ശ്രമം, ഒപ്പം കൊള്ളയിലെ പാര്‍ട്ടി പങ്ക് മറയ്‌ക്കാനും.
2019 മാര്‍ച്ചില്‍ ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ സമ്മതത്തോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വശം പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊടുത്തുവിടാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച മിനിറ്റ്‌സില്‍ രണ്ടിടത്ത് പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ തിരുത്തല്‍ വരുത്തി. പിച്ചളപ്പാളികള്‍ എന്നത് മാറ്റി ചെമ്പുപാളികള്‍ എന്നാക്കി. കൂടാതെ പാളികള്‍ കൊടുത്തുവിടാന്‍ അനുവദിച്ചതായും എഴുതിച്ചേര്‍ത്തു. ഇതിലൂടെ പത്മകുമാര്‍ നേരിട്ടാണ് സ്വര്‍ണക്കൊള്ളയ്‌ക്ക് വഴിയൊരുക്കിയതൊണ് എസ്‌ഐടി ഹൈക്കോടതിയില്‍ പറഞ്ഞത്.
മിനിറ്റ്‌സില്‍ പത്മകുമാര്‍ അധിക വാചകങ്ങള്‍ എഴുതിച്ചേര്‍ത്തത് സിപി എം ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തിലാണെന്ന് കരുതുന്നു.
പാളികള്‍ സ്വര്‍ണം പൂശുന്നതിന് സ്‌പോണ്‍സര്‍ ചെയ്യാന്‍ തന്നെ അനുവദിക്കണമെന്ന് കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കത്തു നല്‍കിയിരുന്നതായുള്ള പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ ഇതിന്റെ സൂചനയാണ്.
സമാനതകള്‍ ഇല്ലാത്ത കൊള്ളയിലെ മുഖ്യ പ്രതിയായിട്ടും പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്നോ പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നിന്നോ പുറത്താക്കാത്തത് കൊള്ളയില്‍ സിപിഎം ഉന്നതരുടെ കൂടുതല്‍ പങ്ക് പുറത്തുവരും എന്ന ഭയം മൂലമാണെന്ന ആരോപണം നേരത്തേ ഉയര്‍ന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സത്യം പുറത്തുവന്നാല്‍ വന്‍ തിരിച്ചടി നേരിടേണ്ടിവരും എന്നതിനാലാണ് പത്മകുമാറിനെ പാര്‍ട്ടി സംരക്ഷിക്കുന്നത്. കടകംപള്ളി സുരേന്ദ്രനെ ഏതുവിധേനയും സംരക്ഷിക്കാന്‍ ഇതാവശ്യമാണ്.
സ്വര്‍ണക്കൊള്ള സംബന്ധിച്ച നിര്‍ണായക രേഖകള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു എന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. കൊള്ളയുടെ വിവരങ്ങള്‍ പുറത്തു വന്ന ശേഷമാണിത്. സ്ഥാനമൊഴിഞ്ഞ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇത് നടന്നിരിക്കാന്‍ സാധ്യത. അതിനു പിന്നിലും ഇടതു സര്‍ക്കാരിന്റെ സമ്മര്‍ദമാകണം.
1998ല്‍ ക്ഷേത്ര ശ്രീകോവില്‍ വിജയമല്യ സ്വര്‍ണം പൊതിഞ്ഞതു മുതല്‍ 2019ല്‍ നടന്ന സ്വര്‍ണ കൊള്ളയും 2025ല്‍ വീണ്ടും ദ്വാരപാലക പാളികള്‍ ഇളക്കിയതുവരെയുള്ള സംഭവങ്ങള്‍ എസ്‌ഐടിയുടെ അന്വേഷണ പരിധിയില്‍ വരുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതുവരെ 181 പേരെ ചോദ്യം ചെയ്തു. ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുമുണ്ട്.
















