ക്ഷേത്രം സ്ഥാപിക്കപ്പെടും മുമ്പേ, വര്‍ക്കല പാളയംകുന്നിലെ മേലേവിള ശ്രീഭദ്രകാളി ക്ഷേത്രഭൂമിയിലൂടെ പണ്ട് പോയിരുന്നവരുടെയെല്ലാം മനസിലും ശരീരത്തിലും അഭൗമമായ ദേവീ ചൈതന്യമനുഭവപ്പെട്ടിരുന്നതായാണ് പഴമക്കാര്‍ പറയുന്നത്. കാല്‍ നൂറ്റാണ്ട് മുന്‍പ് വരെ ഇവിടെ ക്ഷേത്രമോ ആരാധനയോ സന്ധ്യാദീപം കൊളുത്തുകയോ പതിവുണ്ടായിരുന്നില്ല.
പുത്രീപുത്ര വിയോഗത്താല്‍ അത്യന്തം ദു:ഖിതയായിരുന്ന മേലേവിള തറവാട്ടിലെ അമ്മയ്‌ക്കു കിട്ടിയ അരുളപ്പാടും പ്രകടമായ വെളിപാട് നിമിത്ത ദര്‍ശനങ്ങളുമാണ് കുടുംബക്കാരെ ദേവപ്രശ്‌നത്തിന് പ്രേരിപ്പിച്ചത്. ഗ്രാമത്തിലെ പ്രശസ്ത ജ്യോതിഷ പണ്ഡിതന്റെ മേല്‍നോട്ടത്തിലായിരുന്നു ദേവപ്രശ്‌നം. പ്രശ്‌നത്തില്‍ തെളിഞ്ഞതാണ് ഈ അമ്മയില്‍ ദേവി ഭദ്രകാളി കുടിയിരിക്കുന്നതായും ദേവിയെ ക്ഷേത്രം കെട്ടി മാറ്റി കുടിയിരുത്തണമെന്നതും. പക്ഷേ ക്ഷേത്ര നിര്‍മാണമൊന്നും ഈ അമ്മയ്‌ക്കോ കുടുംബക്കാര്‍ക്കോ സാധ്യമാകുമായിരുന്നില്ല. എന്നിരുന്നാലും തന്നിലെ ഭഗവല്‍ ചൈതന്യത്തെ വീടിനോടു ചേര്‍ന്നുള്ള ഭൂമിയിലെ മൂന്നു കല്ലുകളിലേക്ക് ആവാഹിക്കാന്‍ ഈ അമ്മ തീരുമാനിച്ചു. വിഷ്ണു, ശിവന്‍, ഭദ്രകാളി എന്നിങ്ങനെയുള്ള പരാശക്തികളെ കുടിയിരുത്തി അഞ്ചു വര്‍ഷത്തോളം തറവാട്ടിലെ അമ്മ തന്നെ വിളക്കുകൊളുത്തി പൂജിക്കാന്‍ തുടങ്ങി. അതോടെ ഇവിടേക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണവും കൂടിക്കൂടി വന്നു. ഈ തിരുസന്നിധിയിലെത്തി സങ്കടമുണര്‍ത്തിക്കുന്നവരെ ഇവിടെ കുടിയിരിക്കുന്ന പരാശക്തി കൈവിടില്ലെന്നാണ് പറയപ്പെടുന്നത്. എന്നും പുലര്‍ച്ചെയും വൈകുന്നേരവും ദേവിക്കു മുന്നില്‍ തിരിതെളിയിച്ചുള്ള പൂജാകര്‍മ്മത്തിന് ഇതുവരെയും മുടക്കം വരുത്തിയിട്ടില്ല.
ഗണപതി, ശാസ്താവ്, മാടന്‍ തമ്പുരാന്‍, മന്ത്രമൂര്‍ത്തി, യോഗീശ്വരന്‍ തുടങ്ങിയ ഉപദേവതകളെയും കുടിയിരുത്തിയിട്ടുണ്ട്. ഇവിടെ എത്തി പ്രാര്‍ത്ഥിച്ച് രോഗം ഭേദപ്പെട്ടതായി പറയുന്നവര്‍ നിരവധിയാണ്. എല്ലാ വര്‍ഷവും മേടമാസത്തില്‍ ഗണപതിഹോമം, മൃത്യഞ്ജയഹോമം, സമൂഹ പൊങ്കാല തുടങ്ങിയ ചടങ്ങുകളോടെയാണ് പ്രതിഷ്ഠാദിനം ആചരിക്കുന്നത്. അഭയം തേടിയെത്തുന്നവരെ ഒരിക്കലും കൈവിടാത്ത വര്‍ക്കല പാളയംകുന്നിലെ ഈ ഭദ്രകാളിക്ഷേത്രം ദേവീ കടാക്ഷത്താല്‍ അത്ഭുതപരാശക്തി വിശേഷങ്ങളാല്‍ അനുഗ്രഹങ്ങള്‍ വാരിച്ചൊരിയുന്ന ദിവ്യസ്ഥലമായി നിലകൊള്ളുകയാണ്.
പ്രതിഷ്ഠദിനാഘോഷവും താഴികക്കുട പുനഃപ്രതിഷ്ഠയും കുറച്ചുനാള്‍ മുന്‍പാണ് നടന്നത്.
















