ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ആനയുടെ കൊമ്പിലിരുത്തിയ സംഭവത്തിൽ പാപ്പാൻ കസ്റ്റഡിയിൽ. ദേവസ്വം പാപ്പാൻ ജിതിൻ രാജിനെയാണ് കസ്റ്റഡിയിലെടുത്തത്. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്തു. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനായി തെരച്ചിൽ ഊർജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ ഹരിപ്പാട് പോലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. കൊമ്പിൽ ചേർത്തിരുത്തവേ തലകീഴായി മറിഞ്ഞ് ആനയുടെ കാൽക്കീഴിൽ വീണ കുഞ്ഞ് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. മൂന്നുമാസം മുമ്പ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് ക്ഷേത്രത്തിലെ ആനയായ ഹരിപ്പാട് സ്കന്ദന് മുന്നിലേക്കാണ് താത്കാലിക പാപ്പാനായ കൊട്ടിയം സ്വദേശി അഭിലാഷ് തന്റെ കുഞ്ഞിനെ കൊടുത്തത്.
വീഴ്ചയിൽ ആനയുടെ കാലിലെ ചങ്ങലയിൽ കുഞ്ഞിന്റെ തലയിടിക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹരിപ്പാട് ക്ഷേത്രത്തോടു ചേർന്നുള്ള ദേവസ്വം ബോർഡിന്റെ ആനത്തറയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായാണ് അഭിലാഷ് ക്ഷേത്രത്തിലെത്തിയത്. ചടങ്ങിനുശേഷം കുട്ടിയെ ആനയ്‌ക്കരികിലെത്തിച്ചു. കുഞ്ഞിന്റെ പേടി മാറുമെന്ന വിശ്വാസത്തിൽ ആനയുടെ കാലുകൾക്കിടയിലൂടെ കൊണ്ടുപോയെന്നാണ് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞത്.
സംഭവത്തെത്തുടർന്ന് അഭിലാഷിനെ ദേവസ്വം ബോർഡ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംഭവസമയം അഭിലാഷ് മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.
















