Kerala

സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്തു; തൃപ്പൂണിത്തുറയില്‍ ഇടത്, വലത് ജനവഞ്ചന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അവിശുദ്ധ സഖ്യം. നഗരസഭയില്‍ 21 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഭരണം പിടിച്ചിരുന്നു. ഇതില്‍ അസഹിഷ്ണുത പൂണ്ടാണ് ഇരു മുന്നണികളും ഒന്നിച്ചത്. സിപിഎമ്മിന് ഇരുപതും കോണ്‍ഗ്രസിന് പന്ത്രണ്ടും അംഗങ്ങളാണുള്ളത്.

ആറ് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഇന്‍ഡി മുന്നണി ഒന്നിച്ച് ബിജെപിക്കെതിരായി മത്സരിച്ചത്. ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്ക് ഓരോ വനിതാ അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഒഴികെ എല്ലാവരും ഏതെങ്കിലും സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്ക് മത്സരിക്കേണ്ടവരാണ്. എന്നാല്‍ ധനകാര്യം, വികസനം, ക്ഷേമകാര്യം, വിദ്യാഭ്യാസം എന്നീ നാല് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ സിപിഎം പ്രതിനിധിയെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രതിനിധി മത്സരിച്ചില്ല. വോട്ടെണ്ണിയപ്പോള്‍ ബിജെപിക്ക് 21 സിപിഎമ്മിന് 32. തിരിച്ച് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായി ആരോഗ്യം, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ മത്സരിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 21 വോട്ടും ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്ക് 32 വോട്ടും ലഭിച്ചു. യാതൊരു ഉളുപ്പുമില്ലാതെ കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ സിപിഎമ്മിനും സിപിഎമ്മിന്റെ പ്രതിനിധികള്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്തു. മൂന്ന് പാര്‍ട്ടികളും തനിച്ച് മത്സരിച്ചെങ്കില്‍ ബിജെപിക്ക് മൂന്ന് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വരെ ലഭിക്കാമായിരുന്നു.

ആദ്യഘട്ടത്തിലെ നടപടിക്ക് ശേഷം ഓരോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും തെരഞ്ഞെടുക്കപ്പെടേണ്ട മറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കൂടി നടന്നു. എല്ലാത്തിലും പരസ്പരം വോട്ട് ചെയ്ത് സിപിഎമ്മും കോണ്‍ഗ്രസും ഭൂരിപക്ഷം സീറ്റുകളിലും ജയിച്ചു. നിയമപ്രകാരം ഭരിക്കുന്ന പാര്‍ട്ടിക്ക് ലഭിക്കേണ്ടതായിട്ടുള്ള ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി മാത്രം ബിജെപിക്കും ബാക്കി അഞ്ച് സ്റ്റാന്‍ഡിങ് കമ്മിറ്റികളും കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം വീതംവെച്ച് എടുത്തു. ഒന്‍പതാം തീയതിയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനെ തെരഞ്ഞെടുക്കുന്നത്.

തൃപ്പൂണിത്തുറയുടെ സമഗ്രവികസനം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇന്‍ഡി സഖ്യം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. കൗണ്‍സിലില്‍ ഇഷ്ടമുള്ളവര്‍ക്ക് നിങ്ങള്‍ക്ക് വോട്ട് ചെയ്യാം. പക്ഷേ പുറത്ത് ജനങ്ങളോട് തങ്ങള്‍ പരസ്പരം ശത്രുതയാണെന്ന് പറയുകയും അകത്ത് ഒന്നിച്ചിരുന്ന് വോട്ട് ചെയ്യുകയും വീതം വയ്‌ക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്. അത് മനസിലാക്കേണ്ട ഉത്തരവാദിത്വവും ബാധ്യതയും പൊതുജനങ്ങള്‍ക്കാണ്. അവര്‍ മനസിലാക്കട്ടെ. അവര്‍ തിരുത്തട്ടെയെന്നും ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീക്കുട്ടന്‍ തുണ്ടത്തില്‍ പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം ജനക്ഷേമം മാത്രമാണ്. ഇത് തകര്‍ക്കാനുള്ള സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ഏത് ശ്രമവും ശക്തമായി കൗണ്‍സിലിലും പുറത്തും ബിജെപി നേരിടും. വികസിത തൃപ്പൂണിത്തുറ എന്ന ലക്ഷ്യത്തോടെ ബിജെപി മുന്നോട്ടുപോകുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ യു. മധുസൂദനന്‍ പറഞ്ഞു.

Recent Posts