പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊളളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍ എന്നിവര്‍ കേസില്‍ നിന്നു രക്ഷപ്പെടാന്‍ ബെംഗളൂരുവില്‍ ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി.
കേസ് അന്വേഷണം തുടങ്ങിയ ഒക്ടോബറില്‍ മൂവരും ബെംഗളൂരുവില്‍ ഒത്തുചേര്‍ന്നാണ് ഇതിനുള്ള തിരക്കഥയൊരുക്കിയത്. കേരളത്തിലായിരുന്ന പോറ്റിയെ ഭണ്ഡാരിയും ഗോവര്‍ധനും ബെംഗളൂരുവിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മൂവരുടെയും ഫോണ്‍ ലൊക്കേഷനുകള്‍ പരിശോധിച്ചപ്പോഴാണ് ഇതു വ്യക്തമായത്. ഗോവര്‍ധന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു വ്യക്തമാക്കുന്നത്. സമാനതകളില്ലാത്ത കൊള്ളയാണ് മൂവരും ചേര്‍ന്ന് ആസൂത്രണം ചെയ്തത്. പാളികളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷമേ കൊള്ളയുടെ വ്യാപ്തി സ്ഥിരീകരിക്കാനാകൂയെന്നും എസ്‌ഐടി വ്യക്തമാക്കുന്നു.
ശബരിമലയില്‍ വഴിപാടുകള്‍ നടത്തുന്നതിന് ഭക്തരില്‍ നിന്നു പണം ശേഖരിച്ചിരുന്നതായും ഇവരുടെ ബാങ്ക് രേഖകള്‍ സൂചിപ്പിക്കുന്നു. വരവില്‍ കവിഞ്ഞ സ്വത്തിന്റെ സ്രോതസ് തേടിയപ്പോഴാണ് ഇതു വ്യക്തമായത്. ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട കോടികളാണ് ഈയിനത്തില്‍ നഷ്ടമായത്.
ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്കും വന്‍ തുകകളെത്തിയതായി എസ്‌ഐടി കണ്ടെത്തി. ഈ വരുമാന സ്രോതസുകളെപ്പറ്റി ചോദിച്ചപ്പോള്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ല. എല്ലാ പ്രതികളുടെയും സാമ്പത്തിക സ്രോതസ് പരിശോധിച്ചു കഴിഞ്ഞു.
ശബരിമലയിലെ പ്രധാന സ്‌പോണ്‍സര്‍മാരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. പോറ്റിയുമായി ബന്ധമുള്ള സ്‌പോണ്‍സര്‍ രമേശ് റാവുവിനെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. ഇയാള്‍ ചിത്രത്തിലുണ്ടായിരുന്നില്ല. ഈ ആഴ്ചത്തന്നെ രമേശിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. എന്‍. വാസു പ്രസിഡന്റായിരുന്ന കാലത്ത് സ്‌പോണ്‍സര്‍ഷിപ്പ് ഏകോപിപ്പിച്ചത് രമേശായിരുന്നു. ഉന്നത രാഷ്‌ട്രീയ ബന്ധം ഇയാള്‍ക്കുണ്ട്. പോറ്റിക്ക് പലപ്പോഴായി ഇയാള്‍ പണം കൈമാറിയിട്ടുമുണ്ട്. എറണാകുളം സ്വദേശിയായ രാഷ്‌ട്രീയ ബന്ധമുളള ഒരു വ്യവസായിയിലേക്കും അന്വേഷണമെത്തുമെന്ന് അറിയുന്നു. പോറ്റിയുടെ മൊബൈല്‍ ഫോണ്‍ രേഖകളില്‍ ഇയാളുടെ പേരുമുണ്ടെന്നാണ് വിവരം. പോറ്റി ആരുടെയെങ്കിലും ബിനാമിയാണോ എന്നതും അന്വേഷിക്കും.
കേസന്വേഷണത്തിന്റെ പ്രാരംഭത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങള്‍ക്കു നല്കിയ വിശദീകരണത്തിലെ ഒരു വാചകം എസ്‌ഐടി പ്രത്യേകം പരിശോധിക്കുന്നു. തങ്ങളുടെ പക്കല്‍ പോറ്റി ഏല്‍പ്പിച്ചത് പുതിയ ചെമ്പായിരുന്നെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദമാണ് പരിശോധിക്കുന്നത്.
താന്‍ ഏല്‍പ്പിച്ചത് ശബരിമലയിലെ ദ്വാരപാലക പാളികളായിരുന്നെന്നും അതില്‍ അരക്ക് പിടിച്ചിരുന്നെന്നുമാണ് പോറ്റി മാധ്യമങ്ങളാടു പറഞ്ഞത്. എങ്ങനെയാണ് പാളികളില്‍ അരക്ക് പറ്റിയതെന്ന് എസ്‌ഐടി പോറ്റിയോട് ചോദിച്ചതായാണ് വിവരം. പാളികള്‍ ഉപയോഗിച്ച് മോള്‍ഡുണ്ടാക്കിയോ എന്നറിയാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതു ചോദിച്ചത്. പാളികള്‍ ശില്‍പത്തില്‍ ഉറപ്പിക്കാനുപയോഗിച്ച അരക്കിന്റെ അംശമാണ് അതെന്നായിരുന്നു പോറ്റിയുടെ മറുപടി.
















