കാരക്കസ്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്ളോറസിനേയും യുഎസ് തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍. ദീര്‍ഘകാലമായി വെനിസ്വേലന്‍ പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്ന മഡുറോയെ അട്ടിമറിച്ച് ഭരണം നേടുന്നതിനായി ഡെല്‍സി യുഎസിന്റെ സഹായം തേടിയെന്നും യുഎസില്‍ മഡുറോയ്‌ക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ ആയുധമാക്കിയാണെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു രാജ്യത്തെ പ്രസിഡന്റിനെയാണ് ഔദ്യോഗിക വസതിയില്‍ നിന്നും എതിര്‍പ്പുകളേതുമില്ലാതെ അനായാസം ഒരു രാത്രികൊണ്ട് യുഎസിലെത്തിച്ചത്. യുഎസ് സൈന്യം തലസ്ഥാനമായ കാരക്കസിലെ ഏഴ് സ്ഥലങ്ങളില്‍ വ്യോമാക്രമണം നടത്തിയാണ് മഡുറോയുമായി ന്യൂയോര്‍ക്കിലേക്ക് പറക്കുന്നത്. പ്രതിരോധിക്കാന്‍ വെനിസ്വേലന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം അറബ് സഖ്യകക്ഷികളുടെ മധ്യസ്ഥതയില്‍ ഡെല്‍സിയും സഹോദരനും ദേശീയ അസംബ്ലി അധ്യക്ഷനുമായ ജോര്‍ജ് റോഡ്രിഗസും ട്രംപ് ഭരണകൂടവുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മഡുറോയുടെ വിശ്വസ്തയായിരുന്നു ഡെല്‍സി.
അതേസമയം വെനിസ്വേലന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നത് ചൈനീസ് റഡാറുകളാണെന്നും ഇത് വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. തിങ്കളാഴ്ചയും കാരക്കസില്‍ യുഎസ് ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്, ഇത് യുഎസ് തള്ളി.
വെനിസ്വേലന്‍ ഇടക്കാല പ്രസിഡന്റായി ഡെല്‍സി ചുമതലയേറ്റു. പാര്‍ലമെന്റും സൈന്യവും ഇവരെ പിന്തുണച്ചതോടെയാണ് ഡെല്‍സി ചുമതലേറ്റത്. ഡെല്‍സിയെ പിന്തണയ്‌ക്കുന്നതായി മഡുറോയുടെ മകനും അറിയിച്ചു. തുടര്‍ന്ന് നാഷണല്‍ അസംബ്ലിയില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. സഹോദരന്‍ ജോര്‍ജിനെ പാര്‍ലമെന്റ് സ്പീക്കറായും തെരഞ്ഞെടുത്തു.
അതേസമയം ന്യൂയോര്‍ക്കിലെ കോടതില്‍ ഹാജരാക്കിയ മഡുറോ താന്‍ നിരപരാധിയാണ് കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് അറിയിച്ചു. ഭാര്യ സിലിയയും നിരപരാധിയാണെന്ന് കോടതിയില്‍ അറിയിച്ചു. മാര്‍ച്ച് 17ന് ഇരുവരേയും വീണ്ടും വിചാരണയ്‌ക്കായി കോടതിയില്‍ ഹാജരാക്കും.
















