ആലുവ : ഫോറക്സ് ട്രേഡിംഗ് വഴി ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കാസർഗോഡ് ഇരിയാൻ, പള്ളം വീട്ടിൽ മുഹമ്മദ് ഹബീബ് റഹ്മാൻ (25) നെയാണ് റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
ആൻസോ ക്യാപ്പിറ്റൽ എന്ന കമ്പനിയുടെ ആളാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് കോടനാട് ചേരാനല്ലൂർ സ്വദേശിയിൽ നിന്ന് 41,21,514 രൂപയാണ് കൈക്കലാക്കിയത്. 2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള വിവിധ ദിവസങ്ങളിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽ നിന്നും പണം അയപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ പത്ത് ഇടപാടുകളിലൂടെയാണ് മുഴുവൻ പണവും കൈക്കലാക്കിയത്.
തുടർന്ന് 1,11,552 രൂപ പരാതിക്കാരന് അയച്ച് കൊടുത്ത് ലാഭം ഉൾപ്പെടെ ബാക്കി 40, 09,962 രൂപ നൽകാതിരിക്കുകയായിരുന്നു. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാണ് അന്വേഷണസംഘം മുഹമ്മദ് ഹബീബ് റഹ്മാനിലേക്ക് എത്തുന്നത്. അന്വേഷണത്തിൽ ഇയാൾ വിദേശത്താണെന്ന് അറിഞ്ഞതിനെ തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ മുഹമ്മദ് ഹബീബ് റഹ്മാനെ പിടികൂടുകയായിരുന്നു.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ വി. ആർ. ജഗദീഷ്, എസ് ഐ മാരായ സി.കെ. രാജേഷ്, റ്റി.കെ. വർഗീസ്, എ എസ് ഐ റ്റി.കെ. സലാവുദ്ദീൻ, എസ് പി പി ഒ പി.കെ.ദിനേശൻ, സി പി ഒ മാരായ ജെറി കുര്യാക്കോസ്, അൽബിൻ പീറ്റർ എന്നിവരാണ് ഉണ്ടായിരുന്നത്.
















