പറവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പറവൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഭക്തജനങ്ങളെ ചൂഷണം ചെയ്തും നിയമവിരുദ്ധ ഇടപാടുകളിലൂടെയും ചില ദേവസ്വം ജീവനക്കാര്‍ വലിയ തോതില്‍ സാമ്പത്തിക ലാഭം കൊയ്യുന്നതായി ആരോപണം. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയില്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്‌പെക്ഷന്‍ ഡെപ്യൂട്ടി ഓഫീസര്‍ ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി.
പരാതിക്കാരനായ കെ.പി.അനിലില്‍ നിന്ന് വിശദമായ മൊഴിയെടുത്തതോടൊപ്പം വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും മറ്റ് തെളിവുകളും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി.
വിദ്യാരംഭ കര്‍മത്തിന് ഏറെ പസിദ്ധമായ ഈ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷ കാലയളവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ഭക്തര്‍ എത്താറുണ്ട്. ഈ തിരക്ക് മുതലെടുത്ത് ദേവസ്വം ബോര്‍ഡിന്റെ ശമ്പളം കൈപ്പറ്റുന്ന ചില ജീവനക്കാര്‍ സംഘടിതമായി ഭക്തരെ ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്നുവെന്നതാണ്
പ്രധാന ആരോപണം.
പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്നതിനുള്ള ലേലത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായും പരാതിയില്‍ പറയുന്നു. മുന്‍പ് 15 ലക്ഷം രൂപയോളം ലഭിച്ചിരുന്ന ലേലം ഇത്തവണ 7.20 ലക്ഷം രൂപയായി ഇടിഞ്ഞിട്ടും ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവും നടത്താത്തത് സംശയം വര്‍ധിപ്പിക്കുന്നു. ക്ഷേത്ര ജീവനക്കാരന്‍ തന്നെ ബിനാമിയുടെ പേരില്‍ ലേലം ഉറപ്പി
ച്ചതായും, സബ് ഗ്രൂപ്പ് ഓഫീസര്‍ പുനര്‍ലേലം നടത്താതെ ഒത്താശ ചെയ്തതായും ആരോപണമുണ്ട്.
സിഐടിയു യൂണിയനുമായി ബന്ധപ്പെട്ട ജീവനക്കാരനാണ് പൂജാദ്രവ്യ സ്റ്റാള്‍ നടത്തുന്നതെന്നും വിദ്യാരംഭ ചടങ്ങിന് തട്ട് നിര്‍ബന്ധമില്ലെന്നിരിക്കെ വന്‍ തുക ഈടാക്കി ഭക്തരെ നിര്‍ ന്ധിതരാക്കുന്നതായും പരാതിയില്‍ പറയുന്നു. ഹൈക്കോടതി വിധി നിലനില്‍ക്കെ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതെയാണ് കച്ചവടം നടത്തിയതെന്നും ആരോപണമുണ്ട്.
ക്ഷേത്രോപദേശകസമിതിയുടെ പരാതികള്‍ പോലും അധികൃതര്‍ അവഗണിച്ചുവെന്നതാണ് ആരോപണം. ക്ഷേത്രത്തില്‍ ലഭിക്കുന്ന എണ്ണ, നെയ്യ് തുടങ്ങിയ വസ്തുക്കള്‍ ലേലം ചെയ്യാതെ സ്റ്റാളുകള്‍ വഴിയാണ് വില്‍പ്പന നടത്തുന്നത്. ഇതുവഴി ദേവസ്വം ബോര്‍ഡിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും, അന്നദാന പദ്ധതിയുടെ പേരില്‍ പോലും ക്രമക്കേടുകള്‍ നടക്കുന്നതായും ആരോപണങ്ങളുണ്ട്.
ഭണ്ഡാരം എണ്ണുന്ന സമയത്ത് ക്ഷേത്രോപദേശകസമിതിയംഗങ്ങളെ അറിയിക്കാറില്ലെന്നും, ബോര്‍ഡിന് ലഭിക്കേണ്ട വരുമാനം ചില ജീവനക്കാരുടെ സ്വകാര്യപോക്കറ്റിലേക്കാണ് പോകുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രപരിസരത്ത് സ്വന്തമായി അപ്പം നിര്‍മിച്ച് വില്‍ക്കുന്നതും ലോട്ടറി വില്‍പ്പന നടത്തുന്നതും പതിവായിരിക്കുകയാണെന്നും പറയുന്നു.
ക്ഷേത്രത്തില്‍ നടക്കുന്ന അനധികൃത ഇടപാടുകളില്‍ ഹൈക്കോടതിയും ദേവസ്വം ഓംബുഡ്സ്മാനും നേരെത്ത തന്നെ ഇടപെട്ടിട്ടുണ്ട്. ഓംബുഡ്‌സ്മാന്റെ ഹിയറിങ് ഇപ്പോഴും തുടരുകയാണ്. ജീവനക്കാരായിരിക്കുമ്പോഴും ഈശ്വരവിശ്വാസമില്ലാത്ത ചിലരാണു ഈ ചൂഷണത്തിന്റെയും അഴിമതിയുടെയും പിന്നിലെന്നാണ് നാട്ടുകാരുടെ വ്യാപകമായ ആക്ഷേപം.















