കാഞ്ഞങ്ങാട്: നവീന മാസ്‌ക് നിര്‍മിച്ച നെല്ലിത്തറയിലെ സുധീര്‍ പ്രഭുവിന് കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചു. എന്‍ 95 മാസ്‌ക്, ഫെയ്സ്ഷീല്‍ഡ്, ഗുഗിള്‍സ് (ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്‌ക്കായി അണിയുന്ന പ്രത്യേകതരം കണ്ണട) ഇവയെല്ലാം ഒന്നിച്ചു ചേര്‍ന്നുള്ള ഉപകരണത്തിന് ത്രാണ എന്നാണ് പേര്. കൊവിഡ് കാലത്ത് അടക്കം ഉപയോഗിച്ച മാസ്‌കുകള്‍ പരമാവധി ആറു മണിക്കൂര്‍ നേരത്തേക്കാണ് ഉപയോഗിക്കാനാവുക. സുധീറിന്റെ പുതിയ മുഖാവരണം മാസങ്ങളോളം ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ശിരസ്സ് മുതല്‍ കഴുത്തുവരെ മറഞ്ഞുനില്‍ക്കുന്ന ഹെല്‍മറ്റ് ആകൃതിയിലാണ് മുഖാവരണം.
മാസ്‌കുകളില്‍ പലതും ശ്വസനത്തെ തടസപ്പെടുത്തുന്നുവെന്ന പ്രശ്നത്തിനും ഈ മാസ്‌കില്‍ പരിഹാരമുണ്ട്. വായു ശുദ്ധീകരിക്കുന്ന ഫില്‍റ്റര്‍ കൂടി അടങ്ങിയതാണ് മാസ്‌ക്. ഇതിനായി ആയുര്‍വേദ ഔഷധങ്ങളായ മഞ്ഞള്‍, തുളസി, കുരുമുളക് എന്നിവ ഉപയോഗിച്ച് തയാറാക്കിയ മാറ്റി സ്ഥാപിക്കാവുന്ന ഫില്‍റ്റര്‍ ഘടകങ്ങളാണ് ഉപയോഗിക്കുക.
ഇവയ്‌ക്ക് രോഗാണുനാശകശേഷിയും പ്രതിരോധ ശേഷിയും കൂട്ടാന്‍ കഴിയും. മറ്റു മാസ്‌കുകള്‍ ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂട്, ശ്വാസംമുട്ടല്‍ എന്നിവയില്‍ നിന്നു സംരക്ഷണം നല്‍കാനും തന്റെ മാസ്‌കിലൂടെ കഴിയുമെന്ന് സുധീര്‍ പ്രഭു പറയുന്നു.
കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് കോളജില്‍ നിന്നും ഓട്ടോമൊബൈലില്‍ ഡിപ്ലോമ നേടിയ സുധീര്‍ പ്രഭു കൊവിഡ് കാലത്താണ് മാസ്‌ക് കണ്ടെത്തിയത്. പെരിയ നവോദയ വിദ്യാലയത്തിലെ അദ്ധ്യാപകനായ ശൈലേന്ദ്രന്‍ മാസ്റ്ററാണ് സുധീറിന്റെ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ സഹായിച്ചത്. പിന്നീട് ആനന്ദാശ്രമത്തിന്റെ കൂടി സഹകരണത്തോടെ പേറ്റന്റിനായി കേന്ദ്ര സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കുകയായിരുന്നു.
എല്‍ബിഎസ് എഞ്ചിനീയറിങ് കോളജില്‍ നിന്നാണ് ത്രി ഡി പ്രിന്റ് തയാറാക്കിയത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ്, നേരത്തെ ഡിപിഎം ആയിരുന്ന ഡോ. റിജിത്ത് കൃഷ്ണന്‍ എന്നിവര്‍ സുധീറിന്റെ കണ്ടെത്തലിന് പിന്തുണ നല്‍കിയിരുന്നു. എല്‍ബിഎസ് ഫാബ് ലാബിലെ അനു പി. വര്‍ഗീസ്, കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക്കല്‍ കൗണ്‍സില്‍ റിട്ട. മെക്കാനിക്കല്‍ ലക്ചറര്‍ സദാശിവന്‍, ആനന്ദാശ്രമം എഫ്എച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ കെ. ജോണ്‍, എം. പൊക്ലന്‍, നിത്യാനന്ദ പോളിയിലെ മുന്‍ അദ്ധ്യാപകന്‍ പി.പി. കൃഷ്ണകുമാര്‍ എന്നിവരും സഹായവുമായി കൂടെയുണ്ടായിരുന്നു. നെല്ലിത്തറയിലെ എം. രാമചന്ദ്ര പ്രഭുവിന്റെയും ജയലക്ഷ്മിയുടെയും മകനാണ് സുധീര്‍ പ്രഭു.











