തിരുവനന്തപുരം: അധികാര ഗര്‍വിന്റെ ആള്‍രൂപമായിരുന്ന മുന്‍മേയര്‍ ആര്യാരാജേന്ദ്രനെയും നാലര പതിറ്റാണ്ടിന്റെ ഇടത് അഴിമതി ഭരണത്തെയും ജനങ്ങള്‍ പുറന്തള്ളിയതിന്റെ കലിപ്പടങ്ങാതെ മേയറെ കളിയാക്കി നെടുവീര്‍പ്പിടുകയാണ് സിപിഎം മുഖപത്രം ദേശാഭിമാനി. ജനങ്ങളെ അകറ്റിനിര്‍ത്തിയും പ്രോട്ടോകോളിന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തിയും വിഹരിച്ചിരുന്ന മുന്‍ മേയറില്‍ നിന്ന് വ്യത്യസ്തമായി മേയര്‍ വി.വി. രാജേഷ് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതും വികസനസന്ദേശവുമായി മുന്നേറുന്നതുമാണ് ദേശാഭിമാനിയെയും കുട്ടിസഖാക്കളെയും വിറളി പിടിപ്പിക്കുന്നത്.
കഴിഞ്ഞദിവസം പുത്തരിക്കണ്ടം മൈതാനത്ത് പുലര്‍ച്ചെ നടക്കാനിറങ്ങിയതും കാല്‍നട യാത്രക്കാരുമായി ആശയവിനിമയം നടത്തിയതും സിപിഎമ്മിന് ദഹിച്ചിട്ടില്ല. നടക്കാനും വ്യായാമത്തിനുമായി എത്തുന്നവര്‍ പുത്തരിക്കണ്ടം മൈതാനത്തെ പാമ്പുശല്യത്തെക്കുറിച്ച് ഉള്‍പ്പെടെ മേയറോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് മേയര്‍ വി.വി.രാജേഷ് രാവിലെ മൈതാനത്തെത്തിയത്. മൈതാനത്തിന്റെ പരിതാപാവസ്ഥയെക്കുറിച്ച് നാട്ടുകാര്‍ മേയര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. എന്നാല്‍ നാട്ടുകാരെ ഉള്‍പ്പെടെ കളിയാക്കിയും അധിക്ഷേപിച്ചുമാണ് ദേശാഭിമാനിയുടെയും സൈബര്‍ സഖാക്കളുടെയും പ്രചാരണം.
ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കലവറ ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി വി. ശിവന്‍കുട്ടി എത്തിയ വേളയിലും ഇഴജന്തുക്കളുടെ സാന്നിധ്യം മൈതാനത്ത് കണ്ടിരുന്നു. എന്നിട്ടും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. പുതിയ മേയര്‍ അധികാരമേറ്റതോടെ പുത്തരിക്കണ്ടത്തിന്റെ നവീകരണം നാട്ടുകാര്‍ ആഗ്രഹിച്ചതാണ് ദേശാഭിമാനിയെ ചൊടിപ്പിച്ചത്.
പദ്ധതികള്‍ അട്ടിമറിച്ചത് ഇടതു ഭരണം
ചാല വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് കഴിഞ്ഞ രണ്ടുതവണയും ബിജെപി ആണ് വിജയിച്ചതെന്നും അക്കാലത്ത് യാതൊന്നും ചെയ്തില്ലെന്നുമാണ് ദേശാഭിമാനിയുടെ കണ്ടെത്തല്‍. എന്നാല്‍ ബിജെപി വാര്‍ഡുകളില്‍ വികസനം പാടില്ലെന്ന ഇടതു ഭരണസമിതിയുടെ അജണ്ട പല കൗണ്‍സില്‍ യോഗങ്ങളിലും ചര്‍ച്ചയായത് ദേശാഭിമാനി കണ്ടില്ല. റോഡ് നവീകരണവും സ്ട്രീറ്റലൈറ്റ് സ്ഥാപിക്കലുമുള്‍പ്പെടെ നിഷേധിച്ചായിരുന്നു അന്ന് ഇടതുഭരണസമിതി ജനങ്ങളോട് പകവീട്ടിയിരുന്നത്. ഇടതുപാര്‍ട്ടിയുടെ ഇഷ്ടക്കാരായ കരാറുകാര്‍ പലയിടങ്ങളില്‍ നിന്നുള്ള അറവുശാല മാലിന്യം ചാല വാര്‍ഡില്‍ തള്ളുന്നതിനെതിരെ കൗണ്‍സിലര്‍ സിമി ജ്യോതിഷ് പലതവണ പരാതിപ്പെട്ടിരുന്നതാണ്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റേതായിരുന്ന ആയിരക്കണക്കിനേക്കര്‍ വസ്തുവകകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത കൂട്ടത്തില്‍ പുത്തരിക്കണ്ടവും നഗരസഭ കയ്യടക്കുകയായിരുന്നു. സാമൂഹ്യവിരുദ്ധ താവളമായി ഇവിടം വര്‍ഷങ്ങളോളം കാടുപിടിച്ചു കിടന്നു. വല്ലപ്പോഴും രാഷ്‌ട്രീയ സമ്മേളനമോ മറ്റോ നടക്കുമ്പോഴായിരുന്നു കാടുവെട്ടിത്തെളിക്കല്‍.
വെങ്കയ്യ നായിഡു നഗരവികസന വകുപ്പ് മന്ത്രിയായിരിക്കവെ അനുവദിച്ച 1538 കോടിയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പായതോടെയാണ് പുത്തരിക്കണ്ടം മൈതാനത്തിന് കുറച്ചെങ്കിലും ശാപമോക്ഷമായത്. ശ്രീപദ്മനാഭന്റെ സ്വത്ത് തട്ടിയെടുത്ത് ഇ.കെ. നായനാര്‍ പാര്‍ക്ക് പണിതവര്‍, കേന്ദ്രസര്‍ക്കാരില്‍ നിന്ന് പണം കിട്ടിയതോടെയാണ് ഇവിടെ കുറച്ചെങ്കിലും നവീകരണത്തിന് തയ്യാറായത്.
















