ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു ഒരു കാലത്ത് സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഏത് ബെഞ്ചിനെയും സ്വാധീനിക്കാന്‍ പി.ചിദംബരം, കപില്‍ സിബല്‍, അഭിഷേക് മനുസിംഘ് വി, സല്‍മാന്‍ ഖുര്‍ഷിദ് കുടങ്ങി കോണ്‍ഗ്രസ് അഭിഭാഷകരുടെ ഒരു നീണ്ട നിരയ്‌ക്ക് കഴിയുമായിരുന്നു എന്ന ദല്‍ഹിയിലെ സ്വകാര്യ രാഷ്‌ട്രീയവൃത്തങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന അടക്കം പറച്ചിലായിരുന്നു.
പല രീതികള്‍ അനുവര്‍ത്തിച്ചാണ് ഇവര്‍ കേസ് വിജയിക്കുന്നതെന്നും പറഞ്ഞുകേട്ടിരുന്നു. ഇവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ബെഞ്ചുകളിലേക്ക് കേസെത്തിക്കലാണ് അതില്‍ ഒരു തന്ത്രമെന്ന് പൊതുവേ ഇവര്‍ക്കെതിരെ പറഞ്ഞുകേട്ടിരുന്ന ആരോപണമായിരുന്നു. മാത്രമല്ല, ദീര്‍ഘകാലം കേന്ദ്രത്തില്‍ ഭരണം നടത്തിയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ എന്ന നിലയില്‍ അധികാരത്തിന്റെ തണല്‍ നല്കുന്ന പവറും ഇവരെ പല രീതികളില്‍ കേസ് നടത്തിപ്പില്‍ സഹായിച്ചതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകേള്‍ക്കാറുണ്ട്.
എന്തായാലും ഉമര്‍ഖാലിദിന്റെ കേസിലും ഇത് തന്നെ സംഭവിച്ചു. പല തവണ കേസില്‍ ജാമ്യപേക്ഷ ഫയല്‍ ചെയ്യുന്നത് നീട്ടി നീട്ടിക്കൊണ്ടുപോയിരുന്നു കപില്‍ സിബല്‍. ഒരു തവണ, അതായത് 2024 ഫെബ്രുവരി 24ന് കേസിന്റെ സാഹചര്യങ്ങള്‍ മാറി എന്ന കാരണം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യാപേക്ഷ പിന്‍വലിക്കുക പോലും ചെയ്തിരുന്നു. ഫയല്‍ ചെയ്ത കേസ് അതേ അഭിഭാഷകന്‍ തന്നെ പിന്‍വലിക്കുക എന്നത് അസാധാരണമായ നടപടിയാണ്. ഇത് അന്ന് കപില്‍ സിബലിന്റെ തന്ത്രമായാണ് കണക്കാക്കപ്പെട്ടിരുന്നത്. കേസ് വിജയിക്കുമെന്ന് ആത്മവിശ്വാസം തോന്നിക്കുന്ന ഒരു ബെഞ്ചിലേക്ക് കേസെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അന്ന് ജാമ്യാപേക്ഷ പിന്‍വലിച്ച തന്ത്രമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പിന്നീട് വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷയുമായി പോയെങ്കിലും സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പേയി കപില്‍ സിബലിന്റെ കേസ് തള്ളി. ഇതുവരെ കേസ് സുപ്രീംകോടതിയില്‍ നീട്ടി നീട്ടിക്കൊണ്ടുപോയത് കപില്‍ സിബലിന്റെ കുറ്റമാണെന്നായിരുന്നു ജഡ്ജി അന്ന് പറഞ്ഞത്. 2024 ഡിസംബറില്‍ കൂടുംബവീട്ടില്‍ വിവാഹമെന്ന് പറഞ്ഞ് എട്ട് ദിവസത്തെ ഇടക്കാല ജാമ്യം ഉമര്‍ ഖാലിദിന് വാങ്ങിക്കൊടുത്തു. 2025 ഡിസംബറിലും സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്ന് പറഞ്ഞ് വീണ്ടും ഇടക്കാല ജാമ്യം കപില്‍ സിബല്‍ സംഘടിപ്പിച്ച് കൊടുത്തു. ഏറ്റവുമൊടുവില്‍ സുപ്രീംകോടതി ബെഞ്ച് വിധി പുറപ്പെടുവിക്കുന്നതിന് മുന്‍പ് ജഡ്ജിമാരെ സ്വാധീനിക്കാന്‍ ന്യൂയോര്‍ക്ക് മേയറായ സൊഹ്റാന്‍ മംദാനി ഉമര്‍ ഖാലിദിന് അനുകൂലമായി പറഞ്ഞ കുറിപ്പ് വൈറലാക്കി. അതിന് പിന്നാലെ യുഎസില്‍ എട്ട് കോണ്‍ഗ്രസ് അംഗങ്ങളെക്കൊണ്ട് ഉമര്‍ഖാലിദിന് ജാമ്യം നല്കണമെന്ന പ്രസ്താവന ഇറക്കുകയും അത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു.
പക്ഷെ ഇതൊന്നും സുപ്രീംകോടതി ബെഞ്ചിന് മുന്‍പില്‍ ഇത്തവണ ഫലിച്ചില്ല. ദല്‍ഹികലാപസമയത്ത് ഉമര്‍ ഖാലിദ് ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന വാദമുയര്‍ത്തിയായിരുന്നു ജാമ്യം സംഘടിപ്പിച്ച് കൊടുക്കാന്‍ കപില്‍ സിബല്‍ ശ്രമിച്ചത്. പക്ഷെ ഇതിനെതിരെ ഉമര്‍ ഖാലിദിന് 63 പേര്‍ കൊല്ലപ്പെട്ട ദല്‍ ഹി കലാപത്തില്‍ പങ്കുണ്ടായിരുന്നു എന്നതിന് തെളിവുകള്‍ സഹിയം ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഉമര്‍ഖാലിദിനെതിരെ വാദിച്ച തുഷാര്‍ മേത്തയും എസ് വി രാജുവും ഉമര്‍ഖാലിദ് പലയിടങ്ങളിലായി ഈ കലാപനാളില്‍ നടത്തിയ പ്രസംഗങ്ങളും അതിന്റെ സ്ഫോടനാത്മകമായ ഉള്ളടക്കങ്ങളും തുറന്നുകാണിച്ചു. എത്ര വലിയ രാജ്യദ്രോഹപ്രവര്‍ത്തനമാണ് ഉമര്‍ ഖാലിദും ഷെര്‍ജീല്‍ ഇമാമും ചെയ്തത് എന്ന കാര്യം സുപ്രീംകോടതിയ്‌ക്ക് ബോധ്യമായി. അതാണ് അവര്‍ക്ക് ജാമ്യം നിഷേധിക്കുന്നതിന് സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.
















