ലക്നൗ : സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുതിച്ചുയരുന്നതിനിടയിൽ വർദ്ധിച്ചുവരുന്ന മോഷണങ്ങൾ തടയാൻ പുതിയ നിയമം നടപ്പിലാക്കി ഉത്തർപ്രദേശ് ഝാൻസിയിലെ സ്വർണ്ണ വ്യാപാരികൾ . നിഖാബ് , ബുർഖ പോലെ മുഖം മുഖം മറയ്‌ക്കുന്ന വസ്ത്രം ധരിച്ച ഒരു ഉപഭോക്താവിനും ഇനി മുതൽ ആഭരണങ്ങൾ വിൽക്കില്ലെന്നാണ് ഇവരുടെ തീരുമാനം.
പോലീസിന്റെ സമ്മതത്തോടെ, കടകൾക്കുള്ളിലും പുറത്തും ഉപഭോക്താക്കൾ മുഖം മറയ്‌ക്കാതെ പ്രവേശിക്കണമെന്ന് അഭ്യർത്ഥിക്കുന്ന പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷ മുൻ നിർത്തിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില വർദ്ധിച്ചതോടെ കുറ്റകൃത്യങ്ങളും വർദ്ധിച്ചതായി ഝാൻസി വ്യാപാർ മണ്ഡൽ പ്രസിഡന്റ് ഉദയ് സോണി പറയുന്നു. അതിനാൽ, ബുർഖ ധരിച്ചാലും പർദ്ദ ധരിച്ചാലും ഏതൊരു ഉപഭോക്താവും വാങ്ങുന്നതിനുമുമ്പ് മുഖം വ്യക്തമാക്കണമെന്ന് വ്യാപാരികൾ തീരുമാനിച്ചു. മാന്യമായി ആവശ്യപ്പെട്ടിട്ടും ഒരു ഉപഭോക്താവ് മുഖം മറയ്‌ക്കാൻ വിസമ്മതിച്ചാൽ, അവർക്ക് ആഭരണങ്ങൾ കാണിക്കില്ല. വിൽപ്പനയേക്കാൾ സുരക്ഷയാണ് പ്രധാനമെന്ന് വ്യാപാരികൾ വിശ്വസിക്കുന്നു.
കടകളിൽ പോസ്റ്ററുകൾ പതിച്ചുകൊണ്ട് ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നുവെന്നാണ് വനിതാ ജ്വല്ലറി ഉടമയായ മംത പറയുന്നത് . ശിരോവസ്ത്രത്തിന്റെ മറവിൽ സംഭവിക്കുന്ന മോഷണങ്ങൾ തടയുന്നതിനാണ് ഈ കർശനമായ നിലപാട് . മുഖംമൂടി ധരിച്ച വ്യക്തികൾ പലപ്പോഴും കുറ്റകൃത്യങ്ങൾ ചെയ്യുകയും എളുപ്പത്തിൽ രക്ഷപ്പെടുകയും ചെയ്യുന്നുവെന്ന് വ്യാപാരികൾ പറയുന്നു. സിസിടിവി ക്യാമറകളിലും അവരെ തിരിച്ചറിയാൻ കഴിയില്ല. ഇനി മുതൽ, അവരുടെ ഐഡന്റിറ്റി പരിശോധിക്കാതെ ഒരു ഇടപാടുകളും നടത്തില്ലെന്നും ഇവർ പറയുന്നു.
















