ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി വന്ദേമാതരം ചൊല്ലില്ലെന്ന് പറഞ്ഞുകൊണ്ട് വിവാദത്തിന് തിരികൊളുത്തി. കേന്ദ്രഭരണ പ്രദേശത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നുണ്ടെന്ന പൊള്ളയായ പരാമർശവും അവർ പ്രകടിപ്പിച്ചു. പലസ്തീൻ പതാകയുള്ള ഹെൽമെറ്റ് ധരിച്ച ഒരു കശ്മീരി ക്രിക്കറ്റ് കളിക്കാരന്റെ ഫോട്ടോ ഓൺലൈനിൽ പങ്കിട്ടതിനെത്തുടർന്ന് ജമ്മു കശ്മീർ പോലീസ് ആരംഭിച്ച അന്വേഷണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിലാണ് ഇൽതിജയുടെ പരാമർശം.
അതേ സമയം പലസ്തീനോടുള്ള തന്റെ ഐക്യദാർഢ്യ പ്രകടനത്തെ ഇൽതിജ മുഫ്തി ന്യായീകരിച്ചു. സർക്കാരിന്റെ പ്രതികരണം അമിതവും രാഷ്‌ട്രീയ പ്രേരിതവുമാണെന്ന് അവർ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന് അവർ പറഞ്ഞു. അതേസമയം ഇൽതിജയുടെ പ്രസ്താവനയിൽ ബിജെപി രോഷാകുലരായി. ഇൽത്തിജ മുഫ്തി ദേശീയ വികാരങ്ങളെ അപമാനിച്ചുവെന്നും ഹിന്ദുത്വ വിരുദ്ധയാണെന്നും ബിജെപി തിരിച്ചടിച്ചു. കൂടാതെ അവരോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
എന്താണ് ഇൽത്തിജ മുഫ്തി പറഞ്ഞത് ?
ഭാരത് മാതാ കീ ജയ് എന്ന് പറയാൻ ആർക്കും ഞങ്ങളെ നിർബന്ധിക്കാനാവില്ല. നിങ്ങളുടെ ഹിന്ദുത്വം നിലനിൽക്കാൻ ഞങ്ങൾ അനുവദിക്കില്ല. ജയ് ശ്രീ റാം അല്ലെങ്കിൽ ഭാരത് മാതാ കീ ജയ് എന്ന് പറയാൻ നിങ്ങൾ ഞങ്ങളെ നിർബന്ധിച്ചാൽ ഞങ്ങൾ അത് ചെയ്യില്ലെന്നായിരുന്നു പരാമർശം.
















